Connect with us

Views

നീതിപീഠത്തെ റാഞ്ചുന്ന മോദി ഭരണകൂടം

Published

on

രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ സംവിധാനങ്ങളെയാകെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല കേന്ദ്രഭരണകൂടം ജുഡീഷ്യറിയുടെമേല്‍കൂടി കുതിര കയറിയിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ തീരുമാനത്തിലൂടെ. ജുഡീഷ്യറിയുടെ ഉന്നത സംവിധാനമായ സുപ്രീം കോടതിയിലേക്ക് ചീഫ് ജസ്റ്റിസുള്‍പ്പെടെ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാര്‍ശ ചെയ്ത ന്യായാധിപനെ നിയമിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

രാജ്യത്തെ മുതിര്‍ന്ന ന്യായാധിപന്മാരിലൊരാളും നീതിനിര്‍വഹണത്തില്‍ അര്‍പ്പിതമനസ്‌കനെന്നു പേരുകേട്ട വ്യക്തിത്വത്തിനുടമയുമായ ജസ്റ്റിസ് കെ.എം ജോസഫിനെയാണ് കേന്ദ്രം ഒറ്റ ഉത്തരവിലൂടെ തഴഞ്ഞിരിക്കുന്നത്. പതിനാലു കൊല്ലം മുമ്പ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി, നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന മലയാളിയായ കെ.എം ജോസഫിന് കേന്ദ്രം കണ്ട കുറവ് മുമ്പ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ഒരു നിയമ വിരുദ്ധ ഉത്തരവ് റദ്ദാക്കിയെന്നതാണ്. 2016 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയത് ജസ്റ്റിസ് ജോസഫായിരുന്നു. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന ആളെ തന്നെ നിയമിക്കാന്‍ വ്യവസ്ഥയില്ലെങ്കിലും രാജ്യത്തെ ഉന്നതരായ അഞ്ച് ന്യായാധിപന്മാര്‍ ചേര്‍ന്ന് ശിപാര്‍ശ ചെയ്തയാളെ നിരസിക്കാന്‍ മാത്രം എന്ത് താല്‍പര്യവും വിവരവുമാണ് സര്‍ക്കാരിനുള്ളതെന്ന് ആലോചിക്കുമ്പോള്‍ അതിനുപിന്നിലെ ബി.ജെ.പിയുടെ അധമമായ മനോനിലയാണ് പുറത്തുവരുന്നത്.

ജനുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയം ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് ആദ്യമായും ഇന്ദുമല്‍ ഹോത്രയുടെ പേര് രണ്ടാമതായും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിലേക്ക് ശിപാര്‍ശക്കത്ത് അയക്കുന്നത്. അതിന്മേല്‍ നാലുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നപ്പോള്‍തന്നെ കേന്ദ്രത്തിന്റെ മനോഭാവത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇത്തരമൊരു ശിപാര്‍ശ കൊളീജിയത്തില്‍നിന്ന് ലഭിച്ചാല്‍ കേന്ദ്ര നീതിന്യായ മന്ത്രാലയവും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ അത് അതേപടി അംഗീകരിക്കുകയാണ് പതിവ്. രാജ്യത്തിന്റെ കീഴ്‌വഴക്കവും അതുതന്നെയാണ്. പ്രാപ്തികൊണ്ട് രാജ്യത്തെ മറ്റേതൊരു മുതിര്‍ന്ന ജഡ്ജിമാരെക്കാളും സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യതയും അനുയോജ്യനുമായ വ്യക്തിയാണ് ജസ്റ്റിസ് ജോസഫെന്ന് കൊളീജിയത്തിന്റെ ശിപാര്‍ശക്കത്തില്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ദുമല്‍ഹോത്രയാകട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക മാത്രമാണുതാനും. ഇവരുടെ പേര് സ്വീകരിക്കുകയും ജസ്റ്റിസ് ജോസഫിന്റെ പേര് തള്ളിക്കളയുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതിന് സര്‍ക്കാര്‍ പറഞ്ഞ ന്യായമാണ് വൈരുധ്യം നിറഞ്ഞത്. ജസ്റ്റിസ് ജോസഫ് രാജ്യത്തെ 42-ാമത്തെ മുതിര്‍ന്ന ജഡ്ജിയാണെന്നും കേരള ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിയായ മറ്റൊരാള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയായി ഉണ്ട് എന്നുമാണത്. മുമ്പും കൊളീജിയവും കേന്ദ്ര സര്‍ക്കാരും സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലല്ല മറിച്ച്, യോഗ്യതയുടെയും ആത്മാര്‍ത്ഥതയുടെയും മികവിന്റെയും വിശുദ്ധിയുടെയും ഒക്കെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലടക്കം ജഡ്ജിമാരുടെ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാതെയല്ല, സ്വന്തം താല്‍പര്യ സംരക്ഷകരെ ജുഡീഷ്യറിയുടെ ഉന്നത പീഠങ്ങളില്‍ കയറ്റിയിരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ കത്തനുസരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അറിഞ്ഞാണത്രെ ജസ്റ്റിസ് ജോസഫിന്റെ ഈ പുറംതള്ളല്‍. ഇതുപ്രകാരം ഇന്ദുമല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും അവര്‍ ഇന്നലെ ചുമതലയേല്‍ക്കുകയും ചെയ്തിരിക്കുകയാണ്.

ഇതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പങ്കാണ് ഏറെ പരിഹാസ്യമായിട്ടുള്ളത്. ജസ്റ്റിസ് ജോസഫിനെ തഴഞ്ഞതിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് കൊളീജിയത്തിന്റെ ശിപാര്‍ശ തിരിച്ചയക്കാന്‍ അധികാരമുണ്ടെന്ന് വിധിച്ചു. ഭരണഘടനാപരമായി അതിന് സാധുത ഉണ്ടെങ്കിലും ചീഫ് ജസ്റ്റിസിന്റെ അടുത്ത കാലത്തുള്ള പല നിലപാടുകളും കേന്ദ്ര സര്‍ക്കാരിന്റെ മനോഗതിക്കനുസരിച്ചുള്ളതാണെന്ന പരാതി പരക്കെയുള്ളതാണ്. ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍വെച്ച് കൊല ചെയ്യപ്പെട്ട സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം പോലും വേണ്ടെന്ന് വിധിച്ചവരില്‍ ഒരാളാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര. ഇദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ രണ്ടിന് തീരാനിരിക്കെ നിയമനം നീട്ടി നല്‍കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിച്ചുവരികയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കാനും രാജ്യത്തിന്റെ മത സൗഹാര്‍ദം തകര്‍ത്ത് കാലുഷ്യം വിതറാനും ഉദ്ദേശിച്ച് അയോധ്യയില്‍ രാമക്ഷേത്രം പണിയാരംഭിക്കാനിരിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാരവും. ബാബരി മസ്ജിദ് കേസില്‍ അടുത്തമാസം സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ സ്വാധീനം അതില്‍ പ്രകടമായേക്കും.

ജസ്റ്റിസ് മിശ്ര സ്വന്തമായി ഏകാധിപതിയെപോലെ, തനിക്കിഷ്ടമുള്ള ബെഞ്ചുകളിലേക്ക് തനിക്കിഷ്ടമുള്ള കേസുകള്‍ വിടുന്നുവെന്ന് ജസ്റ്റിസ് ലോയയുടെ കാര്യത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചത് വാര്‍ത്താസമ്മേളനം വിളിച്ചാണ്. കഴിഞ്ഞ ദിവസവും രണ്ട് മുതിര്‍ന്ന ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ കേവലം നീതിന്യായ വ്യവസ്ഥയുടെ സംസ്ഥാപനമല്ല, ഫാസിസ്റ്റ്-നാസിസ്റ്റ് രീതിയിലുള്ള സ്വേച്ഛാധിപത്യ ഭരണരീതിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. മത്തന്‍ കുത്തിയിട്ടാല്‍ കുമ്പളം മുളക്കില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം ഗുജറാത്തിലെ രണ്ടായിരത്തോളം പേരുടെ വംശീയ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തയാളുകളാണ് സഹസ്രാബ്ദങ്ങളുടെ മതേതരപാരമ്പര്യമുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്നത് എന്നത്. ജനം കൈവെള്ളയില്‍ വെച്ചുനീട്ടിത്തന്ന അധികാരം ഭരണത്തിലായാലും നിയമനിര്‍മാണ സഭയിലായാലും നാടിന്റെ അവസാന അത്താണിയായ ജുഡീഷ്യറിയിലായാലും അത്തരക്കാര്‍ അവരുടെ മനോനില പ്രകാരം പ്രയോഗിക്കുകതന്നെ ചെയ്യും. രാജ്യത്തെ പ്രതിപക്ഷത്തെ ഉന്നത നേതാവിനെ അപായപ്പെടുത്തിപ്പോലും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതിന് തെളിവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം നേരിട്ട വിമാനയാത്രയിലെ ജീവല്‍ ഭീഷണി. പൗരന്റെ അന്തിമ ആശ്രയമായ ബാലറ്റിന് കാത്തിരിക്കുക മാത്രമാണ് തല്‍ക്കാലം പോംവഴി.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending