Connect with us

Culture

വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

Published

on

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍തന്നെ ആര്‍.എസ്.എസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ജനതയുടെ വികാര വിചാരങ്ങള്‍ക്കുപോലും ഒരുനിലക്കും ചേരാത്തവയായിരുന്നു.

സഹസ്രാബ്ദങ്ങളായി ഹിന്ദുമതം ഉദ്‌ഘോഷിക്കുന്ന ലോകമേ തറവാട്, സനാതനധര്‍മം മുതലായ സവിശേഷമായ ആശയസംഹിതകളെയാകെ ഉലയ്ക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ലോകംകണ്ട മികച്ച സോഷ്യലിസ്റ്റ് ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ അധമാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രാജ്യഭരണം പിടിച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്കും അവരുടെ അശാസ്ത്രീയമായ വിതണ്ഡവാദങ്ങള്‍ നിരന്തരം പടര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്്ജിദ് തകര്‍ക്കല്‍ മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന, പിഞ്ചുകുട്ടികളെ പോലും കടിച്ചുകീറാന്‍ പരിപാവനമായ അമ്പലപരിസരം ദുരുപയോഗിക്കുന്ന പ്രവണതയില്‍വരെ അത് ചെന്നെത്തി നില്‍ക്കുന്നു.

മേല്‍പരാമര്‍ശിത അസംസ്‌കൃത കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുര സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തലവനായ ബിപ്ലവ്‌ദേവ്കുമാര്‍ ദേവ്. കാല്‍നൂറ്റാണ്ടത്തെ സി.പി.എമ്മിനെതിരായ ഭരണവിരുദ്ധ വികാരത്തള്ളിച്ച നാല്‍പത്താറുകാരനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിന് അനുകൂലഘടകമായി. ബിപ്ലവ്‌ദേവ് അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആധുനിക വിവരസാങ്കേതിവിദ്യയുടെ ഹൃദയമായ ഇന്റര്‍നെറ്റ് സംവിധാനം പുരാണ കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന ‘കണ്ടെത്ത’ലാണ് അദ്ദേഹം ആദ്യം നടത്തിയത്. ഡയാനഹെയ്ഡന് ലോക സുന്ദരിപട്ടം നല്‍കിയത് ശരിയായില്ലെന്നും സിവില്‍സര്‍വീസിനു വേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരെയാണെന്നുമൊക്കെ ഈ ബിപ്ലവമുഖ്യന്‍ തട്ടിവിട്ടു. യുവാക്കള്‍ സര്‍ക്കാര്‍, വൈറ്റ്‌കോളര്‍ ജോലി അന്വേഷിക്കാതെ പശു വളര്‍ത്തല്‍ ജോലിയിലേക്ക് തിരിയണമെന്ന് ബിപ്ലവ്‌ദേവ് പറഞ്ഞത് കഴിഞ്ഞദിവസമാണ്. ലോകമിന്ന് വിവരത്തിനായി ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ സെര്‍ച്ച്എഞ്ചിന്‍ പുരാതനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു പുരാണത്തിലെ നാരദമുനിയായിരുന്നുവെന്നും മറ്റൊരു ബി.ജെ. പി മുഖ്യമന്ത്രി ഗുജറാത്തിലെ വിജയ്‌രൂപാണിയും ഇന്നലെ തട്ടിവിട്ടിരിക്കുന്നു. വിമാനം ഇന്ത്യയിലാണ് ആദ്യമായി ഉണ്ടാക്കിയതെന്നും അതായിരുന്നു പുഷ്പക വിമാനമെന്നും നേരത്തെ മറ്റൊരു ബി.ജെ.പി വിദ്വാന്‍ തട്ടിവിട്ടിരുന്നുവല്ലോ

ശാസ്ത്രത്തിന് തെറ്റു പറ്റില്ലെന്നൊന്നും അഭിപ്രായമില്ല. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണതിലെ ഓരോ സിദ്ധാന്തങ്ങളും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കീഴിലെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ വിവാദത്തിനിടയാക്കി. ഐന്‍സ്റ്റീന്റെ വിഖ്യാത ശാസ്ത്ര കണ്ടുപിടിത്തമായ ഊര്‍ജനിയമത്തെക്കാള്‍ മികച്ചതാണ് വേദങ്ങളിലെ സിദ്ധാന്തമെന്ന് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിംഗ് പറഞ്ഞതായാണ് മോദി കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയായ ഹര്‍ഷ്‌വര്‍ധന്‍ തട്ടിവിട്ടത്. ഇതിന് സൈദ്ധാന്തികവും ശാസ്ത്രീയവുമായ യാതൊരു അടിത്തറയുമില്ലെന്നും ഹോക്കിംഗ് അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രമുഖശാസ്ത്രകാരന്മാര്‍ മുന്നോട്ടുവന്ന് മന്ത്രിയെ തിരുത്തുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര മേഖലയുടെ വികാസത്തിനും നിലനില്‍പിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവയുടെ പുരോഗതിക്കും വേണ്ട ആശയപരമായ നേതൃത്വം നല്‍കേണ്ട വ്യക്തിയാണ് രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയെന്നിരിക്കെ ഇത്തരം ‘വായില്‍തോന്നിയത് കോതക്ക് പാടു’ന്നവര്‍ ലോകത്ത് ബി.ജെ.പിയിലല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷികളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി വിവരമില്ല.

മുമ്പൊന്നും കേള്‍ക്കാത്തത്ര വലിയ അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ്, രാജ്യത്തിന്റെ പതിറ്റാണ്ടുകളായുള്ള ശാസ്ത്ര രംഗത്തെ നേട്ടങ്ങളെയും യശസ്സിനെയുമൊക്കെ കൊഞ്ഞനം കുത്തിക്കൊണ്ട് ബി.ജെ.പി നേതാക്കള്‍ ദിനംപ്രതി ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടിക്കാരായ വിദ്യാസമ്പന്നര്‍ പോലും ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തിവിടുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. മയിലുകള്‍ പ്രത്യുല്‍പാദനം നടത്തുന്നത് ഇണകളുടെ ഭൂമിയില്‍വീഴുന്ന ശുക്ലത്തുള്ളികള്‍ കൊത്തിക്കുടിച്ചാണെന്നും പശുവിന്റെ ശരീരത്തില്‍നിന്ന് മുപ്പതോളം ദൈവികഘടകങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞതും ബി.ജെ.പി അനുഭാവിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ഏത് പദവിയിലിരിക്കുന്നുവെന്നതല്ല, ഇവര്‍ ബി.ജെ.പിയിലും സംഘ്പരിവാര സംഘടനയിലും അംഗങ്ങളോ അനുഭാവമുള്ളവരോ ആണെന്നുള്ളതായിരിക്കുന്നു ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മാനദണ്ഡം. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും മുമ്പേ ബ്രാഹ്മണ്യത്തിലൂടെ ഫാസിസത്തിന് ആശയരൂപം നല്‍കിയവരാണ് ഇന്ത്യന്‍ ഹിന്ദുത്വ പതിപ്പുകള്‍. കമ്പ്യൂട്ടര്‍ യുഗവും ബഹിരാകാശ യുഗവും നാനോ യുഗവുമൊക്കെ കടന്ന് ശാസ്ത്രം റോക്കറ്റ്കുതിപ്പില്‍ നില്‍ക്കവെയാണ് ഇന്ത്യയെപോലെ നൂറ്റി ഇരുപതുകോടി ജനങ്ങളെ പരിഹാസപാത്രമാക്കിക്കൊണ്ട് അധികാര സ്ഥാനങ്ങളിലിരുന്ന് ഇത്തരം ഉണ്ടയില്ലാവെടികള്‍ കേള്‍ക്കേണ്ടിവരുന്നത്്. പ്രധാനമന്ത്രിതന്നെ ഇത്തരം ആശയങ്ങളുടെ കൂടാരമായ ആര്‍.എസ്.എസ് അംഗമാണെന്നതാണ് അദ്ദേഹത്തിന് കീഴിലുള്ളവരുടെ വിതണ്ഡവാദമുഖങ്ങളുടെ ഞെട്ടലിന്റെ വ്യാപ്തി കുറക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജോദ്പൂര്‍ കോടതി ആജീവനാന്ത കാലത്തേക്ക് തടവറയിലേക്ക് വിട്ടയച്ച ആസാറാം ബാപ്പുവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. ജമ്മുവിലെ കത്വയിലും യു.പിയിലുമൊക്കെ പരിപാവനമായ ക്ഷേത്രത്തിനകത്ത് പോലും പെണ്‍കുട്ടികളെ പിച്ചിച്ചീന്തി കാമവെറി തീര്‍ക്കുന്ന ഹിന്ദുത്വവാദികളുള്ളപ്പോള്‍ ബിപ്ലവും രൂപാണിയും ഹര്‍ഷവര്‍ധനും നരേന്ദ്രമോദിയുമൊക്കെ ഇതൊക്കെയല്ലേ ചെയ്യുന്നുള്ളൂവെന്ന് സമാധാനിക്കാം. ഇവരത്രെ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍. ലജ്ജാകരം എന്നല്ലാതെന്തുപറയാന്‍.

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി കാണുന്നില്ല, പാര്‍ട്ടി രക്ഷിച്ചെടുക്കുമെന്ന് എം വി ജയരാജന്‍

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മുഴപ്പിലങ്ങാട് ബി ജെ പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു.

ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരിച്ചിരുന്നു.

അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളും” ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചത്.

പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

Continue Reading

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending