Connect with us

kerala

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണം; എല്ലാ ഉപകരാറുകളും പ്രസാഡിയോയ്ക്ക് നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

Published

on

അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു മറുപടിയും പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരോപണങ്ങളില്‍ ഒരു മന്ത്രിമാര്‍ക്കും ഉത്തരമില്ല. നേരത്തെ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. ഊരാളുങ്കല്‍, ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ടെന്‍ഡറില്‍ ഒന്നാം സ്ഥാനത്തെത്തിയ എസ്.ആര്‍.ഐ.ടി, രണ്ടാം സ്ഥാനത്തെത്തിയ അശേക ബില്‍ഡ്‌കോണ്‍ എന്നീ മൂന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന എല്ലാ വര്‍ക്കുകളുടെയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കുന്നത് പ്രസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കിട്ടുന്ന വര്‍ക്കുകളെല്ലാം അവസാനം ഈ ഒരു കമ്പനിയില്‍ എത്തിച്ചേരാനുള്ള കാരണമെന്ത്? എല്ലാ വഴികളും അവസാനിക്കുന്നത് ഒരുപെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. ആ പെട്ടിയിലേക്കാണ് എല്ലാ പണവും എത്തുന്നത്. ആ പെട്ടിയാണ് പ്രസാഡിയോ കമ്പനി. മുഖ്യമന്ത്രിക്ക് പ്രസാഡിയോ കമ്പനിയുമായി എന്താണ് അടുപ്പമെന്ന് ചോദിച്ചിട്ടും മറുപടി നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന എല്ലാ വര്‍ക്കുകളും പര്‍ച്ചേസ് ഓര്‍ഡറുകളും കമ്മീഷനും പ്രസാഡിയോയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് മറ്റ് കമ്പനികളെല്ലാം. അത് സംബന്ധിച്ച രേഖകളാണ് പുറത്ത് വിടുന്നത്. ഇത്രയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കാന്‍ പ്രസാഡിയോയ്ക്ക് ഭരണവുമായുള്ള ബന്ധം എന്താണ്? മുഖ്യമന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. മുഖ്യമന്ത്രി പരിഭ്രാന്തനായത് കൊണ്ടാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാത്തത്. പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചേദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. ഭയന്നിട്ടാണോ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിലേക്ക് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊള്ളയാണിത്. പണം കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയാണ്. പണത്തിന് വേണ്ടി മുഖ്യമന്ത്രിയും ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും പാവങ്ങള്‍ക്ക് വീട് വയ്ക്കുന്ന ലൈഫ് മിഷനില്‍ നിന്നും പണം അടിച്ചുമാറ്റുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കൊള്ളയുടെ വിവരങ്ങളാണ് ഓരോന്നായി പുറത്ത് വരുന്നത്. ഇഷ്ടക്കാരുടെ പേരില്‍ കമ്പനി രൂപീകരിച്ച് അവരുടെ പെട്ടിയില്‍ പണം എത്തിച്ച് സ്വന്തം പെട്ടിയിലേക്ക് മാറ്റുന്ന പരിപാടിയാണ് ചെയ്തത് എന്നതിനുള്ള വ്യക്തമായി തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ആറ് മണി പത്രസമ്മേളനം എവിടെപ്പോയി? ഇപ്പോള്‍ ആകാശവാണി പോലെ പൊതുസമ്മേളനങ്ങളില്‍ മാത്രമെ സംസാരിക്കൂ. അങ്ങോട്ട് ഒരു ചോദ്യവും ചോദിക്കാന്‍ പാടില്ല. സംസ്ഥാനത്തിന്റെ പൊതുപണം കൊള്ളയടിച്ചെന്ന ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ.

എന്നാല്‍ പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ആദ്യം മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ആരോപണങ്ങള്‍ നിഷേധിക്കാന്‍ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ വാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അതിന്റെ വിഭ്രാന്തിയിലാണ് ആരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാം. നിയമസഭയില്‍ പലപ്രാവശ്യം സംശയം മാറ്റിക്കൊടുത്തിട്ടുള്ളതാണ്.

ഞങ്ങളുടെ പാര്‍ട്ടിയില്‍ എല്ലാവരുമായും ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ലോട്ടറി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ എല്ലാ അഴിമതി ആരോപണങ്ങളും ഞാനാണ് ഉന്നയിച്ചിരുന്നത്. രമേശ് ചെന്നിത്തലയും ഞാനും പരസ്പരം ആലോചിച്ചാണ് ക്യാമറ അഴിമതി സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഞങ്ങള്‍ രണ്ടു പേരും പുറത്ത് വിട്ട രേഖകളൊക്കെ ചോദ്യചിഹ്നമായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഭീതികൊണ്ടും ഭയം കൊണ്ടുമാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഇത്രയും ഭീരുവായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മടിയില്‍ കനമില്ലെന്ന് കേരളം മുഴുവന്‍ ബോര്‍ഡ് വച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്.

യോഗ്യതയില്ലാത്ത മൂന്ന് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ കിട്ടിയതിന് പിന്നാലെയാണ് മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. എസ്.ആര്‍.ഐ.ടി ആദ്യഘട്ടത്തില്‍ അല്‍ഹിന്ദ്, പ്രസാഡിയോ എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. കണ്‍സോര്‍ഷ്യം രൂപീകരിക്കുന്ന യോഗത്തില്‍ വിദേശത്ത് ബിസിനസ് നടത്തുന്ന ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. അതുകൊണ്ടാണ് ഒരു ചോദ്യത്തിനും മറുപടി നല്‍കാത്തത്. ഇതേക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
.

അഴിമതി നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയത്. ക്യാമറ ഇടപാടില്‍ നടന്നതിനേക്കാള്‍ വലിയ അഴിമതിയാണ് കെ ഫോണില്‍ നടന്നിരിക്കുന്നത്. അതിന്റെ വിവരങ്ങളും വൈകാതെ പുറത്ത് വിടും. ഇതേ കമ്പനികള്‍ തന്നെയാണ് ആ പദ്ധതിയിലും ഉള്‍പ്പെട്ടിരിക്കുന്നത്. കൊണ്ടു പോയ പണമൊക്കെ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലമുണ്ട്. ഗവേഷണം നടത്തിയാണ് അഴിമതി ചെയ്യുന്നത്. എല്ലാം പുറത്ത് വരും.

ആരോപണങ്ങള്‍ ഊരാളുങ്കലിനെ തകര്‍ക്കാനുള്ളതല്ല. പക്ഷെ കള്ളത്തരങ്ങള്‍ പുറത്ത് വന്നാല്‍ ഊരാളുങ്കല്‍ തകരും. ഊരാളുങ്കലിനെ പ്രതിപക്ഷം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞതെന്നാണ് തോന്നുന്നത്. ഇതിന് മുന്‍പും അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.

ഈ മാസം 9, 10 തീയതികളില്‍ കോണ്‍ഗ്രസ് നേതൃസംഗമം വയനാട്ടില്‍ നടക്കും. അഴിമതിക്കെതിരെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടി മിന്നൽ ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Continue Reading

Trending