Connect with us

india

വര്‍ഗീയത വിളമ്പി കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും; പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ വിവാദത്തില്‍

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

Published

on

വര്‍ഗീയത വിളമ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്‍ശിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു. നരേന്ദ്ര മോദി നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

india

‘എക്കാലത്തെയും ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ’; യോഗി സർക്കാരിനെതിരെ ബിജെപി എംഎൽഎ രംഗത്ത്

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം.

Published

on

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ
വിമർശനവുമായി ബിജെപി എംഎൽഎ. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ ആരോപിച്ചു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.

ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണ്. യുപി ചീഫ് സെക്രട്ടറി ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അയോധ്യയിലെ ഭൂമി കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.

ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യുപി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.

യാത്രക്ക് അനുമതി തേടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. കലശയാത്ര എല്ലാ വർഷവും നടത്തിവരാറുള്ളതാണ്. ഇത്തവണ മാത്രമാണ് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് തടഞ്ഞതെന്നും ഗുർജാർ പറഞ്ഞു.

Continue Reading

india

മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം കൂടി ചേര്‍ന്നതാണ് ഖജനാവ്: കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ് എം.എല്‍.എ

സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി പ്രകോപിതരാവുന്നത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് റിസ്‌വാന്‍ പറഞ്ഞു.

Published

on

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ മുസ്‌ലിം ബജറ്റെന്നും ഹലാല്‍ ബജറ്റെന്നും ആക്ഷേപിച്ച ബി.ജെ.പി അംഗങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ റിസ്‌വാന്‍ അര്‍ഷദ്. മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേയെന്നും വികാരഭരിതനായി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.

മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ. അവര്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ. അല്ല എന്നാണെങ്കില്‍ അവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നു പ്രഖ്യാപിക്കട്ടെ. ഇവിടുത്തെ മുസ്‌ലിംകളെല്ലാം നികുതി അടക്കുന്നവരാണ്. ഞങ്ങളുടെ നികുതിപ്പണം കൂടി ചേര്‍ന്നതാണ് ട്രഷറിയിലെ പണം. ആ നികുതിയിലെ പങ്ക് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ. 4.10 ലക്ഷം കോടിയുടെ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതില്‍ 4,100 കോടി രൂപയാണ് ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവച്ചത്. അത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി പ്രകോപിതരാവുന്നത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് റിസ്‌വാന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പൊതു കരാര്‍ പ്രവൃത്തികളില്‍ മുസ്‌ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭ പാസാക്കി. ബജറ്റ് ചര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ ബി.ജെ.പിയുടെ എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്. നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീലാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

രണ്ടര കോടി വരെയുള്ള നിര്‍മാണ പ്രവൃത്തികളിലെ കരാറുകളില്‍ നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് ഏര്‍പ്പെടുത്താനുള്ള ബില്ലിന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ കര്‍ണാടകയിലെ കരാര്‍ പ്രവൃത്തികളില്‍ എസ്.സിഎസ്.ടി വിഭാഗത്തിന് 24 ശതമാനം, കാറ്റഗറി ഒന്നിലെ ഒ.ബി.സി വിഭാഗത്തിന് നാലും കാറ്റഗറി രണ്ട്എ യിലെ ഒ.ബി.സി വിഭാഗത്തിന് 15 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും സാമ്പത്തിക അവസരങ്ങളും ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമാണ് സംവരണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Continue Reading

india

ദക്ഷിണേന്ത്യയിലുയരുന്ന ഐക്യനിര

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

Published

on

നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡി.എം.കെ ഇന്ന് ചെന്നൈയില്‍ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.സി) ആദ്യ യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മൂന്ന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ സമുന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ വേദിയായിത്തീര്‍ന്നിരിക്കുകയാണ്. പിണറായി വിജയന്‍ (കേരളം), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ത് മാന്‍ (പഞ്ചാബ്), കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) മേധാവിയുമായ നവീന്‍ പട്‌നായിക്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥു റെഡ്ഡി, ബി.ആര്‍.എസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍, മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തെഴുതിയതിനു പുറമേ, തന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരും എം.പിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ നേരിട്ട് ക്ഷണിക്കാന്‍ അയക്കുകയും ചെയ്തിരുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ബാധിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള സംസ്ഥാനങ്ങളുടെ ഒരു ജെ.എ.സി രൂപീകരിക്കാനുള്ള തീരുമാനം അടുത്തിടെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ഒരു സര്‍വകക്ഷി യോ ഗത്തിലാണ് എടുത്തത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കമെന്നും കൂടുതല്‍ ജനസംഖ്യയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യ നേട്ടം നല്‍കുമെന്നുമുള്ള കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം സമവായമുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി, പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തില്‍ ഡി.എം.കെ എം.പിമാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി സഭയില്‍ ചര്‍ച്ചക്ക് നോട്ടീസ് നല്‍കുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച, ഡി.എം.കെ എം.പിമാര്‍ അതിര്‍ ത്തി നിര്‍ണയം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എഴുതിയ കറുത്ത ടീഷര്‍ട്ടുകള്‍ ധരിച്ച് പാര്‍ലമെന്റിലെത്തി സഭക്ക് പുറത്ത് പ്രകടനം നടത്തിയിരുന്നു.

അതിര്‍ത്തി നിര്‍ണയ പ്രക്രിയ തമിഴ്‌നാട്ടില്‍ മാത്രം ഒമ്പത് ലോക്‌സഭാ സീറ്റുകള്‍ ഇല്ലാതാക്കുമെന്നാണ് ഡി.എം.കെയുടെ നിലപാട്. നിലവില്‍ തമിഴ്‌നാട്ടില്‍ ആകെ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. പുതിയ തീരുമാനം സംസ്ഥാനത്തിന്റെ ശബ്ദത്തെയും പാര്‍ലമെന്റിലെ പ്രാതിനിധ്യ ത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ഫെഡറല്‍ വിരുദ്ധതക്കു പുറമേ, വടക്കന്‍ പ്രദേശങ്ങളില്‍ അനുപാതമില്ലാതെ വര്‍ധിച്ച സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെപി.യുടെ ലക്ഷ്യമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം. തമിഴ്‌നാട് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാ നങ്ങളിലെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ദ്വിഭാഷാ നീക്കത്തെയും തമിഴ്‌നാട് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച് ഹിന്ദി സാര്‍വത്രികമാക്കാനും തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദ്വിഭാഷ നയമെന്നും ഇത് തമിഴ്‌നാട്ടില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തുന്നതിന്റെ പേരില്‍ ഫണ്ട് വെട്ടി കുറക്കുന്ന പക്ഷം അതിനെ നേരിടാന്‍ തയ്യാറാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്വിഭാഷാ നയത്തിലൂടെയും മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയും ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണെന്നത് സുവ്യക്തമാണ്. ഉത്തേരേന്ത്യയിലെ പോലെ വര്‍ഗീയ ധ്രുവീകരണം അസാധ്യമാവുകയും ദക്ഷിണേന്ത്യയില്‍ താമര തണ്ടൊടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലുള്ള നീക്കം പ്രതിപക്ഷ കക്ഷികള്‍ ഒന്നായി ചെറുക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ രൂപപ്പെടുന്ന ഈ സംയുക്ത പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങാനിരിക്കുകയുമാണ്.

Continue Reading

Trending