Connect with us

Football

കൊളംബിയയോട് സമനിലയില്‍ പിരിഞ്ഞ് കാനറികള്‍; ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഉറുഗ്വേ

ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.

Published

on

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തില്‍ സമനിലയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. 1-1 ആയിരുന്നു മത്സര സ്‌കോര്‍. ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടില്‍ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ശക്തരായ ഉറുഗ്വേയെയും നേരിടും.

ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോള്‍. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോള്‍വലയുടെ ഇടതുമൂലയില്‍ പറന്നിറങ്ങുമ്പോള്‍ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാല്‍, ഗോള്‍ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയന്‍ പ്രതിരോധത്തെ കൊളംബിയക്കാര്‍ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയന്‍ വലക്കുള്ളിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോള്‍ നിഷേധിച്ചു.

ആദ്യ പകുതി കഴിഞ്ഞുള്ള അധികസമയത്തിന്റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോള്‍. ബ്രസീല്‍ ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച പ്രതിരോധക്കാരന്‍ ഡാനിയല്‍ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലര്‍ച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഉരുഗ്വേയുമായുള്ള മത്സരത്തില്‍ സൂപ്പര്‍ താരം വിനീഷ്യസിന് ഇറങ്ങാന്‍ സാധിക്കില്ല. രണ്ട് കളികളില്‍ അടുപ്പിച്ച് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാലാണ് മത്സരം നഷ്ടമാകുന്നത്.

Football

യൂറോയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം ; ജര്‍മനി സ്‌പെയിനിനെയും ഫ്രാന്‍സ് പോര്‍ചുഗലിനെയും നേരിടും

മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.

Published

on

യൂറോപ്യന്‍ കിരീടനേട്ടത്തിന്റെ രുചി അറിഞ്ഞ നാല് ടീമുകള്‍; യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ആദ്യദിനം തന്നെ ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാര്‍. മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍. നാളെ അവസാന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയെയും നേരിടും.

ഈ യൂറോയിലെ ‘ഫൈനല്‍’ ആകേണ്ടിയിരുന്ന മത്സരം; സ്‌പെയിന്‍-ജര്‍മനി പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. കളിക്കണക്കുകളിലും താരത്തിളക്കത്തിലും ചാംപ്യന്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളാണ് സ്റ്റുട്ഗര്‍ട്ട് അരീനയില്‍ കളത്തിലിറങ്ങുന്നത്. ഈ യൂറോയില്‍ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍.

ജര്‍മനി മൂന്ന് വീതം മത്സരം ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ സമനില വഴങ്ങി. ഗോള്‍ നേട്ടത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്തും (10) സ്‌പെയിന്‍ (9) രണ്ടാമതുമാണ്. നിക്കോ വില്യംസ്, ലമീന്‍ യമാല്‍ തുടങ്ങിയ യുവതാരങ്ങള്‍ സ്‌പെയിനു കരുത്തു പകരുമ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാളയാണ് ജര്‍മനിയുടെ തുറുപ്പുചീട്ട്.

ലമീന്‍ യമാല്‍, നിക്കോ വില്യംസ്, ഫേബിയന്‍ റൂയിസ് എന്നിവര്‍ ഇന്നലെ സ്‌പെയിനിന്റെ പരിശീലന സെഷന് ഇറങ്ങിയില്ല. എന്നാല്‍ മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കു മാറി ഡിഫന്‍ഡര്‍ യൊനാതന്‍ താ തിരിച്ചെത്തുന്നത് ജര്‍മനിക്കു സന്തോഷവാര്‍ത്ത.

2016 യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം. 2016ല്‍ പാരിസില്‍ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരം പോര്‍ച്ചുഗല്‍ 1-0നു ജയിച്ചു. ഇത്തവണ മുന്നേറ്റനിര ഫോമിലായില്ലെങ്കിലും ഉറച്ച പ്രതിരോധം ഫ്രാന്‍സിനെ കാത്തു

മികച്ച താരനിരയുണ്ടെങ്കിലും പോര്‍ച്ചുഗലും അതിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടില്ല. സ്‌ലൊവേനിയയ്‌ക്കെതിരെ വിജയം നേടാന്‍ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം 2 സൂപ്പര്‍ താരങ്ങളുടെ കണ്ടുമുട്ടല്‍ കൂടിയാണ് മത്സരം. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപെയും പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിലക്കിലായ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ റാബിയോ ഇന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ ഇല്ല. പോര്‍ച്ചുഗീസ് നിരയില്‍ ആര്‍ക്കും വിലക്കോ പരുക്കോ ഇല്ല.

Continue Reading

Football

എമിയുടെ ചിറകിൽ ഏറി അർജൻ്റീന സെമിയിൽ

മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.

Published

on

കോപ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച്‌ ആണ് അർജന്റീന സെമിയിലേക്ക് മുന്നേറിയത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2ന് ജയിക്കാൻ അർജന്റീനക്ക് ആയി. മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.

ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോർ ആണ് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചത്‌. ആദ്യ പകുതിയില്‍ എമി മാർട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിനെ തടഞ്ഞത്. മത്സരത്തില്‍ 35ആം മിനുട്ടില്‍ മെസ്സി എടുത്ത കോർണറില്‍ നിന്ന് അർജന്റീനയുടെ ആദ്യ ഗോള്‍ വന്നു. മെസ്സിയുടെ കോർണർ മകാലിസ്റ്റർ ഫ്ലിക്ക് ചെയ്തു, ഫാർ പോസ്റ്റില്‍ നിന്ന ലിസാൻഡ്രോ മാർട്ടിനസ് ആ പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോർ 1-0.

രണ്ടാം പകുതിയില്‍ 62ആം മിനുട്ടില്‍ ഇക്വഡോറിന് ഒരു പെനാള്‍ട്ടി ലഭിച്ചു‌. ഹാൻഡ് ബോളിന് ലഭിച്ച പെനാള്‍ട്ടി എടുത്ത ഇന്നർ വലൻസിയക്ക് പക്ഷെ പന്ത് ലക്ഷ്യത്തില്‍ എത്തിക്കാൻ ആയി. വലൻസിയയുടെ കിക്ക് പോസ്റ്റി തട്ടി പുറത്ത് പോയി.

ഇക്വഡോർ ഇതിലും തളർന്നില്ല. അവർ പൊരുതി അവസാന 93ആം മിനുട്ടില്‍ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനില കണ്ടെത്തി. ഇക്വഡോർ അർഹിച്ച സമനില ആയിരുന്നു ഇത്. ഫൈനല്‍ വിസില്‍ വരെ കളി 1-1 എന്ന് തുടർന്നു. എക്സ്ട്രാ ടൈം ഇല്ലാത്തതിനാല്‍ കളി നേരെ ഷൂട്ടൗട്ടിലേക്ക്.

ലയണല്‍ മെസ്സി ആണ് അർജന്റീനയുടെ ആദ്യ കിക്ക് എടുത്തത്. മെസ്സിയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. പക്ഷെ ഇക്വഡോറിന്റെ ആദ്യ കിക്ക് തടഞ്ഞു കൊണ്ട് എമി മാർട്ടിനസ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഹൂലിയൻ ആല്‍വരസ് എടുത്ത അർജന്റീനയുടെ രണ്ടാം കിക്ക് ലക്ഷ്യത്തില്‍. ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞു.

അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത മകാലിസ്റ്റർ ലക്ഷ്യം കണ്ടും ഇക്വഡോറും അവരുടെ മൂന്നാം കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. അർജന്റീന 2-1ന് മുന്നില്‍. അടുത്ത കിക്ക് മോണ്ടിനെല്‍ ലക്ഷ്യത്തില്‍ എത്തിച്ചു. കൈസേഡോ ഇക്വഡോറിനായും ഗോളടിച്ചു. സ്കോർ 3-2. അർജന്റീനയുടെ അവസാന കിക്ക് എടുത്ത ഒടമെൻഡി പന്ത് വലയില്‍ എത്തിച്ചതോടെ അർജന്റീന ജയം ഉറപ്പിച്ചു.ഇനി കാനഡയും വെനിസ്വേലയും തമ്മിലുള്ള ക്വാർട്ടർ പോരിലെ വിജയികളെ ആകും അർജന്റീന സെമി ഫൈനലില്‍ നേരിടുക.

Continue Reading

Football

കോപ്പയില്‍ തീപ്പാറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Published

on

കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. 16 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയില്‍ നിന്ന് 3 മത്സരങ്ങളില്‍ മൂന്നും വിജയിച്ചാണ് മെസ്സിയുടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓരോ ജയം, തോല്‍വി, സമനിലയുമായാണ് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം വെനസ്വേലയും കാനഡയും തമ്മിലാണ്. ശനിയാഴ്ച്ച രാവിലെ 6:30 നാണ് മത്സരം. അര്‍ജന്റീനയടങ്ങുന്ന ഗ്രൂപ്പ് എ യില്‍ നിന്നാണ് കാനഡ വരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം,ഒരു തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് കാനഡയുടെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ആധികാരികമായാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേല വരുന്നത്.

ക്വാര്‍ട്ടറിലെ മൂന്നാം മത്സരം കൊളംബിയയും പനാമയും തമ്മിലാണ്. ഗ്രൂപ്പ് ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിനെത്തുന്നത്. ഗ്രൂപ്പ് സിയില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമായാണ് പനാമയെത്തുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ 3:30 നാണ് മത്സരം. ക്വാര്‍ട്ടറിലെ അവസാന പോരാട്ടം ബ്രസീലും ഉറുഗ്വേയും തമ്മിലാണ്.

ഗ്രൂപ്പ് സിയില്‍ നിന്നും മൂന്ന് കളിയും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഉറുഗ്വേ കാനറികളെ നേരിടാന്‍ വരുന്നത്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ വരുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയം,രണ്ട് സമനില എന്നിങ്ങനെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് മത്സര ഫലങ്ങള്‍. ഞായറാഴ്ച്ച രാവിലെ 6:30 നാണ് മത്സരം.

Continue Reading

Trending