More
എം.സി. ഐക്ക് പകരം എന്‍. എം.സി: വിവാദ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദ് ആചരിക്കുന്നു

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍(എന്‍. എം.സി) രൂപകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ മേഖലയില്‍ രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്‍ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി.
ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നത്. എന്‍.എം.സി ബില്ലില്‍ അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എം.ബി.ബിഎസ് ബിരുദധാരികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിക്കും. ഐ.എം.എ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകും. പൊതുജനങ്ങള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്തി മുറിവൈദ്യന്‍മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ആവശ്യപ്പെട്ടു.
ബില്ലും വിവാദങ്ങളും ഇങ്ങനെ:-
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2017 എന്ന പേരിലാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. വോട്ടിങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ അലോപതി ഡോക്ടര്‍മാര്‍ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉണ്ടാകൂ.
പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ 25 അംഗങ്ങളാണുണ്ടാവുക. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി തലവനായ സെലക്ഷന്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പേരുകളില്‍നിന്ന് 25 പേരെ കേന്ദ്ര മന്ത്രിസഭയാണ് നോമിനേറ്റ് ചെയ്യുക. ഫലത്തില്‍ മെഡിക്കല്‍ രംഗം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ തീരുമാനം വഴിയൊരുക്കും.
ആയുര്‍വേദ, ഹോമിയോ, യൂനാനി, മൃഗ ചികിത്സാ മേഖലയിലുള്ളവര്‍ക്ക് ഹ്രസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്ലിലെ ഏറ്റവും വിവാദമുയരുന്ന വ്യവസ്ഥ. ഇത് മുറി വൈദ്യന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപ്കരിക്കൂവെന്നും പാവനമായ ആരോഗ്യരക്ഷാ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് വിമര്‍ശനം.
എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറായി പ്രാക്ടിസ് ചെയ്യണമെങ്കില്‍ ലൈസന്‍ഷിയേറ്റ് പരീക്ഷ കൂടി പാസ്സാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ചര വര്‍ഷത്തെ പഠനവും പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കിവര്‍ വീണ്ടും പരീക്ഷ എഴുതണമെന്ന വ്യവസ്ഥ ക്രൂരതയാണെന്നാണ് ആരോപണം.
റഷ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പണം നല്‍കി മെഡിക്കല്‍ ബിരുദം നേടി വരുന്നവര്‍ക്ക് നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയിരുന്ന ക്വാളിഫയിങ് പരീക്ഷ എടുത്തുകളയും എന്നതാണ് മറ്റൊരു നിര്‍ദേശം. ഇതും മുറി വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് ഐ.എം.എ ആരോപണം.
kerala
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം
സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.
27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.
പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
kerala
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം
അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.
മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.
kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india23 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര് അറസ്റ്റില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി