Connect with us

Video Stories

ബാബരി: നീതിയാണ് കോടതിയില്‍ നിന്ന് ലഭിക്കേണ്ടത്

Published

on

ഡോ. രാംപുനിയാനി

നീണ്ട കാത്തിരിപ്പിനൊടുവിലാണ്, ഏറെക്കാലമായി പരിഗണനയിലിരിക്കുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഭിപ്രായപ്പെട്ടത്. വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ് സംഘ് പരിവാര ശക്തികള്‍ ഐകകണ്‌ഠ്യേന ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ മുസ്‌ലിംകളും മറ്റുള്ളവരും കോടതിയുടെ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയാണുണ്ടായത്. നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നും അനുരഞ്ജനത്തിനല്ലെന്നുമാണ് ഇവരുടെ അഭിപ്രായം.
അലഹബാദ് കോടതിയുടെ ലഖ്‌നോ ബ്രാഞ്ച് വിധിയുടെ (2010) പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. ഈ വിധി പ്രകാരം തര്‍ക്കത്തിലുള്ള ഭൂമി മൂന്നായി വീതിച്ചു മൂന്നു കൂട്ടര്‍ക്കും നല്‍കണമെന്നാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു വിധിയിലൂടെ ഒരു സന്തുലിതമാക്കല്‍ പ്രക്രിയയാണ് കോടതി നടത്തിയത്. പ്രശ്‌നത്തില്‍ പങ്കാളികളായ രാം ലല്ല വിരാജ്മാന്‍, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു ബാബരി ഭൂമി വീതിച്ചു നല്‍കാനാണ് കോടതി അഭിപ്രായപ്പെട്ടത്. ശ്രീ രാമന്‍ ജനിച്ച സ്ഥലമെന്ന് പറയപ്പെടുന്ന ബാബരി മസ്ജിദിന്റെ മധ്യത്തിലെ താഴികക്കുടക്കു താഴെയുള്ള സ്ഥലം തീര്‍ച്ചയായും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും കോടതി വിശദമാക്കുന്നുണ്ട്. രാമക്ഷേത്രത്തിനായുള്ള വഴി ഇപ്പോള്‍ തുറന്നിരിക്കുകയാണെന്നും എല്ലാ പാര്‍ട്ടികളും ഈ ‘ദേശീയ’ ദൗത്യവുമായി സഹകരിക്കണമെന്നുമാണ് ബാബരി മസ്ജിദ് പൊളിച്ച സന്തോഷ പ്രകടനത്തിനിടയില്‍ ഒരു ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കിയിരുന്നത്.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഈ വിധി പ്രസ്താവം ഞെട്ടിക്കുന്ന കാര്യമാണ്. അഞ്ഞൂറു വര്‍ഷം മുമ്പു മുതല്‍ തന്നെ ബാബരി മസ്ജിദ് ഇവിടെ ഉണ്ടായിരുന്നുവെന്നും ആ ഭൂമി സുന്നി വഖഫ് ബോര്‍ഡിനു കീഴിലായിരുന്നുവെന്നതും വസ്തുതയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് തര്‍ക്കം ഉടലെടുക്കുന്നത്. 1885ല്‍ പോലും അവിടെ ഒരു ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. 1949ല്‍ ബലപ്രയോഗത്തിലൂടെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷമാണ് കാര്യങ്ങള്‍ പ്രതികൂലമായി ബാധിച്ചത്.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്തിവന്ന വി.എച്ച്.പിയില്‍ നിന്ന് ലാല്‍ കൃഷ്ണ അദ്വാനി പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പി പ്രസിഡണ്ടായിരുന്ന അദ്വാനി വിഷയം ഏറ്റെടുത്തതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാവം ശക്തവും വിശാലവുമായി. ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കുന്നതിലേക്കു തുടക്കംകുറിച്ച വന്‍ ധ്രുവീകരണ പ്രക്രിയയാണ് നടന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ അനന്തര ഫലത്തേക്കാള്‍ കൂടുതലായിരുന്നു ക്ഷേത്ര നിര്‍മ്മാണത്തിനായി അദ്വാനി നടത്തിയ രഥയാത്രയുമായി ബന്ധപ്പെട്ടു നടന്ന പടയൊരുക്കം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ സംവരണത്തെ എതിര്‍ത്ത വലിയൊരു വിഭാഗം രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പടയൊരുക്കത്തില്‍ പങ്കാളികളായി. മണ്ഡല്‍ കമ്മീഷനെ ബി.ജെ.പി നേരിട്ട് എതിര്‍ത്തില്ലെങ്കിലും രാമക്ഷേത്ര വിഷയവുമായി അതിനെ പരിവര്‍ത്തനം ചെയ്ത് എതിര്‍ക്കുകയായിരുന്നു.
ഈ വിഷയം സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തിന്റെ അതിലോലമായ നൂല് പൊട്ടിക്കുന്നതായിരുന്നു. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തച്ചുടക്കുന്നതിലെത്തിയതാണ് ഈ പ്രചാരണത്തിന്റെ മൂര്‍ധന്യാവസ്ഥ. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ആര്‍.എസ്.എസ് സംഘ്പരിവാരം വലിയ തോതില്‍ ആളുകളെ സംഘടിപ്പിച്ചിരുന്നു. പള്ളി പൊളിക്കുന്നത് തടയുന്നതില്‍ പ്രാദേശിക ഭരണകൂടം ദയനീയ പരാജയമായിരുന്നു. അക്കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയിലെ കല്യാണ്‍സിങ് എല്ലാ സഹായങ്ങളും ചെയ്തു. പള്ളി സംരക്ഷിക്കുമെന്ന് സുപ്രീം കോടതിയില്‍ വാഗ്ദാനം ചെയ്തിട്ടും കല്യാണ്‍സിങ് അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു.
പള്ളിക്കടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ‘ആര്‍ക്കിയോളജിസ്റ്റ് കര്‍സേവകര്‍’ ശ്രമിച്ചതോടെയാണ് സംഭവം വഴിതിരിഞ്ഞ് കൂടുതല്‍ വഷളായത്. പുരാവസ്തുശാസ്ത്ര പ്രകാരം ഇത് സ്ഥാപിക്കപ്പെട്ടതല്ല. ‘ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം’ അവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം നല്‍കുകയെന്ന ഹൈക്കോടതി ബെഞ്ചിന്റെ അഭിപ്രയം, ബാബരി മസ്ജിദിനു താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ട് എന്നതിന് വിശ്വാസയോഗ്യമായ തെളിവില്ല എന്നത് വ്യക്തമാക്കുന്നതാണ്. ബാബരി മസ്ജിദ് പൊളിച്ചത് വലിയ കുറ്റവും വന്‍ ഗൂഢാലോചനയുടെ ഫലവുമാണ്. എന്നിട്ടും പള്ളി പൊളിച്ച സംഘത്തിലെ നേതാക്കളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഗൂ്യൂ്യൂഢാലോചന നടന്നതു സംബന്ധിച്ച് ലിബര്‍ഹാന്‍ കമ്മീഷന്‍ അടിവരയിട്ടു പറഞ്ഞിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏറെ താമസിച്ചുപോയിരുന്നു. രാജ്യത്തിനെതിരായ ഈ കുറ്റകൃത്യത്തിനു ശേഷം അദ്വാനിയും സംഘവും ശക്തിപ്രാപിച്ചത് മുറിവില്‍ ഉപ്പു പുരട്ടുന്നതിനു സമാനമായി. പള്ളി തകര്‍ത്തത് മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള കലാപത്തിലേക്കും വഴിവെച്ചിരുന്നു; രാജ്യത്തെ മിക്ക പ്രദേശങ്ങള്‍ക്കു പുറമെ മുംബൈ, ഭോപ്പാല്‍, സൂറത്ത് എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും. ഈ കലാപങ്ങളിലെ കുറ്റക്കാരെ പൂര്‍ണമായും വിട്ടയക്കുകയോ അല്ലെങ്കില്‍ താക്കീതു നല്‍കി വിടുകയോ ആണുണ്ടായത്.
കോടതികള്‍ നീതി പ്രസ്താവിക്കുകയാണ് വേണ്ടത്. ഇവിടെ ഈ തര്‍ക്കത്തിന്റെ കാര്യത്തില്‍ ഉടമസ്ഥാവകാശമാണ് യഥാര്‍ത്ഥ പ്രശ്‌നം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളേക്കാള്‍ ‘വിശ്വാസ’ത്തിനാണ് ഹൈക്കോടതി കൂടുതല്‍ പരിഗണന നല്‍കിയത്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി എല്ലാ പ്രശ്‌നങ്ങളെയും നിയമ കോണിലൂടെ നോക്കിക്കാണേണ്ടതും ഇതുവരെ ചെയ്ത തെറ്റുകള്‍ നേരെയാക്കേണ്ടതുമാണ്. ശക്തമായ നിയമ വശങ്ങള്‍ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരെ അവസാനിപ്പിക്കാന്‍ പര്യാപ്തമായത്. കോടതിക്കു പുറത്ത് സമവായത്തിനു വിളിക്കുന്നതിനു പകരം ഇപ്പോഴത്തെ ചുറ്റുപാടില്‍ നീതിയുടെ വീക്ഷണകോണിലൂടെ പരിശോധിക്കുന്നതാണ് നല്ലത്. നേരത്തെ ഹിന്ദു സംഘങ്ങള്‍ പറയുന്നതുപോലെ മുസ്‌ലിംകള്‍ ഈ സ്ഥലത്തിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തി അവിടെ പള്ളി പണിയുകയെന്നതാകും കോടതിക്കു പുറത്തുള്ള തീര്‍പ്പുകല്‍പ്പിക്കല്‍. ഇരു വിഭാഗവും തുല്യ ശക്തരല്ല എന്നതുപോലെ തന്നെ അവരുടെ അധികാരവും ഉത്കണ്ഠാകുലമാണ്.
അവകാശവാദത്തില്‍ നിന്ന് മുസ്‌ലിംകള്‍ പിന്മാറുന്നില്ലെങ്കില്‍ ബി.ജെ.പി പ്രബല ശക്തിയാകുമ്പോള്‍ പാര്‍ലമെന്റ് വഴി ബില്ല് കൊണ്ടുവരുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവരില്‍ നിന്ന് ഭീഷണിയുമുണ്ട്. എന്തുതന്നെയായാലും ഇത്തരം ഭീഷണികള്‍ അധാര്‍മ്മികമാണ്, എല്ലാവര്‍ക്കും നീതി ലഭിക്കേണ്ടതാണ്. ബാബരി മസ്ജിദ് കൂടാതെ രാജ്യത്തെ നിരവധി പള്ളികള്‍ക്കുമേല്‍ ഇപ്പോള്‍ തന്നെ സംഘ്പരിവാരങ്ങള്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതിക്കു പുറത്തുള്ള സമവായത്തിനു മുതിര്‍ന്നാല്‍ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അവകാശവാദവുമായി രംഗത്തെത്തുകയും മുസ്‌ലിം പ്രതിനിധികള്‍ മൂലയിലേക്കു തള്ളപ്പെടുകയും ചെയ്യും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. മറ്റു പള്ളികളുമായുള്ള പ്രശ്‌നങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത് മത ന്യൂനപക്ഷങ്ങള്‍ക്ക് അനുചിതവും ഭയപ്പെടുത്തുന്നതുമാണ്. അത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending