Connect with us

Video Stories

സെക്രട്ടറിയേറ്റിലെ പുകമറ നീങ്ങണം

Published

on

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ തീപിടിത്തമുണ്ടായത് ജനങ്ങളുടെ ഇടയില്‍ വലിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയതില്‍ അത്ഭുതത്തിന് അവകാശമില്ല. സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ചുമ്മാ തീരുന്നതല്ല മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഓഫീസില്‍ നടന്ന ഈ തീപിടിത്തത്തിലെ ദുരൂഹത. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മുഖേനയാണ് അഗ്നിപടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സംഘം പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും തുടര്‍ച്ചയായ, പഴുതുകളച്ച അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥപുറത്തുവരൂ. കാരണം സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കു വഹിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധമുള്ള പ്രോട്ടോകോള്‍ ഓഫീസറുടെ ഫയലുകളാണ് അഗ്നിക്കിരയായതായി വ്യക്തമായിരിക്കുന്നത്. കേസില്‍ സസ്‌പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്‌നസുരേഷുമായി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെതന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചുവെന്ന് വരുന്നത് സംശയത്തിന് ഇടയാക്കാവുന്നതേയുള്ളൂ.

ഒരു ജീവനക്കാരന് കോവിഡ് ബാധയേറ്റതിനാല്‍ 24, 25 തീയതികളില്‍ പ്രോട്ടോകോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ അണുനാശിനി തളിച്ചതായി പറയുന്നുണ്ട്. ഫാനിന്റെ ഓണ്‍ ചെയ്തുവെച്ച സ്വിച്ചിലും അണുനാശിനി തളിച്ചെന്നും അതിലൂടെയാണ് വൈദ്യുതി പ്രവാഹം ഉണ്ടായി തീപിടിത്തത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ വളരെയധികം സംശയം നിറഞ്ഞുനില്‍ക്കുകയും ജനങ്ങളുടെ ഉദ്വേഗത്തിന് പാത്രവുമായ ഒരു ഓഫീസിലെ ഫയലുകളാണ് അഗ്നിക്കിരയായത് എന്നതിനെ ചെറുതായി കാണാനാവില്ല. കള്ളക്കടത്തുകേസില്‍ പലതും ഒളിക്കാനിരിക്കുന്നവര്‍ക്ക് ഈ ഫയലുകളും അപ്രത്യക്ഷമാകേണ്ടത് ആവശ്യമുണ്ടായിരിക്കാം. അതായിരിക്കും തീ കത്തിച്ചവരുടെ മനസ്സിലെ ഗൂഢോദ്ദേശ്യം. ഇതില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെകൊണ്ട് ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ അതുകൊണ്ടുതന്നെ ന്യായമായും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍.ഐ.എ സംഘം കടന്നുവന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തേതാണ്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ ഈ ഓഫീസില്‍ വന്നിരുന്നോ, എത്ര തവണ വന്നു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞവരാണ് ഈ സര്‍ക്കാരിലുള്ളത്. തിരുവനന്തപുരത്ത് എവിടെയും ഇടിയോ മിന്നലോ ഉണ്ടാകാതിരിക്കെയായിരുന്നു ഈ മുട്ടന്‍ ന്യായീകരണം. ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഹാജരാക്കാമെന്നും സര്‍ക്കാര്‍ തിരുത്തി. ഇതും തീപിടിത്തവും കണക്കിലെടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നുതന്നെ കരുതുന്നവരെ കുറ്റം പറയാനാകില്ല.തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ചീഫ് സെക്രട്ടറിയും പൊതുഭരണവകുപ്പിലെ അഡീ. സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് അത്യപൂര്‍വതയായി. ഇന്നുവരെയും ഒരു ചീഫ്‌സെക്രട്ടറിയും ചെയ്യാത്ത പണിയാണ് എം.എല്‍.എമാരെയുള്‍പ്പെടെ തടഞ്ഞതുവഴി വിശ്വാസ്‌മേത്ത നിര്‍വഹിച്ചത്. ആര്‍ക്കുവേണ്ടിയാണിതെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വി.ടി ബലറാം, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള നിയമസഭാസാമാജികരും വിവരമന്വേഷിക്കാന്‍ എത്തിയെങ്കിലും അവരെ തടയാന്‍ മാത്രം എന്തധികാരമാണ് ചീഫ് സെക്രട്ടറിക്കുള്ളത്? മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടറിയേറ്റ് വളപ്പിനകത്തേക്ക് അടുപ്പിക്കാതെ പുറത്താക്കി. ഇതോടെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ക്കായില്ല. പുറത്തേക്കുവന്ന പുകയാണ് പിന്നീട് അവര്‍ക്ക് ക്യാമറയിലാക്കാനായത്. ഇതിനുമാത്രം എന്താണ് സര്‍ക്കാരിന് ഒളിക്കാനുള്ളത്? സംഭവസമയം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി ഇ.പി ജയരാജന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

മുമ്പ് മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് തഹസില്‍ദാര്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതും പ്രധാനപ്പെട്ട പല ഫയലുകള്‍ കത്തിനശിച്ചതെന്നതും മറക്കരുത്. പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകള്‍ മിക്കതും ഇ-ഫയലിങിലാക്കിയെന്നും കമ്പ്യൂട്ടറുകളില്‍ അവ സുരക്ഷിതമാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുമ്പോള്‍ ഈ ന്യായീകരണം അന്വേഷണം എങ്ങനെയായിരിക്കണമെന്ന മുന്നറിയിപ്പാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിര്‍ണായക ഫയലുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ട് ഇനിയും അവ കൈമാറിയിട്ടില്ല. റെഡ്‌ക്രെസന്റും സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്രട്ടറിയേറ്റ്‌പോലെ അതിപ്രധാനമായ ഓഫീസുകള്‍ക്ക് കാവലാളാകേണ്ട സുരക്ഷാ-അഗ്നിശമനസേനാജീവനക്കാര്‍ സംഭവസമയം എവിടെയായിരുന്നുവെന്ന് അറിയാനും പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുകതന്നെ വേണം. നിലവിലെ എന്‍.ഐ.എ അന്വേഷണത്തില്‍ തീപിടിത്തവും ഉള്‍പെടുത്തണം. ഗവര്‍ണറും സന്ദര്‍ഭത്തിനൊത്ത് ഉണരണം. അപ്രധാനമായ ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ എന്ന പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണിയുടെ പരാമര്‍ശവും ഒരു ശതമാനം ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നതും സംഭവത്തിലെ പുകമറ കൂട്ടുകയാണ്.

 

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending