X

അമ്മയേയും കുഞ്ഞിനേയും ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് നേരെ മര്‍ദനം; 4 പേര്‍ അറസ്റ്റില്‍

നിലമ്പൂരില്‍ ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമടക്കം നാല് പേരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രാമന്‍കുത്ത് വീട്ടിച്ചാല്‍ സ്വദേശി പൂളക്കുന്നന്‍ സുലൈമാന്‍(44), സഹോദരന്‍ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭര്‍ത്താവ് മുമുള്ളി സ്വദേശി തോടേങ്ങല്‍ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതില്‍ സല്‍മാന്‍(24) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.

ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവര്‍ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേല്‍പ്പിച്ചത്. രാവിലെ മഞ്ചേരിയില്‍ നിന്നും ബസ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ നിന്നും യുവതിയും മകനും കയറിയിരുന്നു. കുട്ടി ബോണറ്റിന് സമീപമുള്ള കമ്പിയില്‍ പിടിച്ചാടുന്നത് കണ്ട് ഉമ്മയുടെ കൂടെ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് മാതാവ് പ്രകോപിതയായി കുട്ടിയുമൊത്ത് കരിമ്പുഴയില്‍ ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.

യുവതി സ്വയം ഇറങ്ങിപ്പോയതാണ്, താന്‍ ഇറക്കി വിട്ടില്ലെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. വഴിക്കടവ് പോയി ബസ് തിരികെ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്താണ് ഡ്രൈവറെ സംഘം ആക്രമിച്ചത്. പ്രതികള്‍ ഷാനവാസിനെ ബസില്‍നിന്നും വലിച്ചിറക്കി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരും നാട്ടുകാരും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഷാനവാസ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.

 

webdesk14: