kerala
തണലായി മൊയ്തീന് രണ്ടത്താണി; ആല്‍ബര്‍ട്ടില്ലാതെ സെബെല്ലയും മകള്‍ മറീറ്റയും രാവിലെ കൊച്ചിയില്‍
ആല്‍ബെര്‍ട്ടും മൊയ്തീനും താമസിക്കുന്ന ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം സുഡാന് സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സുപ്രധാന കേന്ദ്രത്തിലായിരുന്നു.

അഷ്റഫ് വേങ്ങാട്ട്
റിയാദ് : കരഞ്ഞുകലങ്ങിയ കണ്ണുകളും ആഴത്തില്‍ മുറിവേറ്റ മനസ്സുമായി ആ അമ്മയും മകളും ഇന്ന് രാവിലെ കൊച്ചിയിലിറങ്ങും. രണ്ടാഴ്ച്ച മുമ്പേ അവധിക്കാലം ചെലവിടാനായി ഖര്‍ത്തൂമിലേക്ക് വിമാനം കയറുമ്പോള്‍ അവര്‍ നിനച്ചിരുന്നില്ല ഇത് തന്റെ പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാനുള്ള യാത്രയാണെന്ന്. സങ്കടകടല്‍ താണ്ടിയുള്ള അവരുടെ യാത്ര ജിദ്ദയിലെത്തിയപ്പോള്‍ വികാരനിര്‍ഭരമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആശ്വാസ വാക്കുകള്‍ക്ക് മുമ്പില്‍ മകളെ ചേര്‍ത്തുനിര്‍ത്തി അവര്‍ വിതുമ്പി. ദുരന്ത മുഖത്ത് സഹോദരനെ പോലെ കാവല്‍ നിന്ന മൊയ്തീനും നെഞ്ചിടറി.
സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികരും അര്‍ദ്ധ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സിബെല്ലയും മകള്‍ മരീറ്റ ആല്‍ബെര്‍ട്ടും ആല്‍ബര്‍ട്ടിന്റെ സഹപ്രവര്ത്തകന് കോട്ടക്കല്‍ രണ്ടത്താണി സ്വദേശി മൊയ്തീനും സുഡാനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനത്തില്‍ ഇന്നലെ രാത്രി പത്തര മണിയോടെ ജിദ്ദയിലെത്തി. ഉടനെ തന്നെ മൂന്ന് പേര്‍ക്കും കൊച്ചിയിലേക്കുള്ള സഊദി എയര്‍ ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കി. രാവിലെ പത്ത് മണിക്ക് വിമാനം കൊച്ചിയിലിറങ്ങും. ജിദ്ദ വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കുടുംബത്തെ സ്വീകരിക്കാനെത്തിയിരുന്നു.
പ്രിയതമന് കൂടെയില്ലാത്ത ഇരുണ്ട ദിനങ്ങളും അതിനു ശേഷമുള്ള ഭീകരമായ സാഹചര്യവും വല്ലാതെ ഉലച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശിനിയായ സിബെല്ലയും പതിനഞ്ച് വയസ്സ് പ്രായമുള്ള മകള്‍ മറീറ്റയും ഏറെ പരീക്ഷണങ്ങള്‍ നേരിട്ടാണ് ഇന്ന് രാവിലെ കൊച്ചിയിലിറങ്ങുന്നത് .ഖര്‍ത്തൂമില്‍ ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരനും കമ്പനി സബ് ഡിവിഷനായ പാസ്താ നൂഡില്‍സിന്റെ പ്ലാന്റ് മാനേജരും ആല്‍ബര്‍ട്ടിന്റെ സഹപ്രവര്‍ത്തകനുമായ മൊയ്തീനോടൊപ്പമാണ് ഇവര്‍ നാട്ടിലെത്തുന്നത് . ദുരന്തം സംഭവിച്ച നിമിഷം മുതല്‍ കൂടെപ്പിറപ്പിനെ പോലെ കുടുംബത്തിന്റെ തണലായി നിലകൊണ്ട മൊയ്തീന് ആ ഭീകര നിമിഷങ്ങള്‍ നടുക്കത്തോടെ പങ്ക് വെച്ചു.ഒമ്പത് മാസം മുമ്പാണ് മൊയ്തീന് സുഡാനിലെത്തുന്നത്.
ഏഴ് മാസം മുമ്പാണ് വിമുക്ത ഭടനും കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയുമായ ആല്‍ബര്‍ട്ട് സുഡാനിലെ പ്രമുഖ കമ്പനികളിലൊന്നായ ദാല്‍ ഗ്രൂപ്പിന്റെ എച്ച് എസ് സി മാനേജറായി ചുമതലയേറ്റ് ഖര്‍ത്തൂമിലെത്തിയത്. നാട്ടിലെ അവധിക്കാലം ചെലവഴിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം ഖര്‍ത്തൂമിലെത്തിയത്.
ആല്‍ബെര്‍ട്ടും മൊയ്തീനും താമസിക്കുന്ന ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം സുഡാന് സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സുപ്രധാന കേന്ദ്രത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ പോലീസും സിവിലിയന്മാരും തമ്മില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷം നടക്കുന്നതിനാല്‍ ഏപ്രില്‍ 15ന് ശനിയാഴ്ച്ച തുടങ്ങിയ സൈനികരുടെ ആഭ്യന്തര കലഹവും അത്തരത്തിലുള്ള ഒന്നാകുമെന്ന് കരുതി ആദ്യം ഗൗരവത്തിലെടുത്തില്ല. അല്പം കഴിഞ്ഞു ശനിയാഴ്ച്ച ഉച്ചയോടെ സ്ഥിതിയാകെ മാറി.
താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ താമസിക്കുന്ന മൊയ്തീന് പുറത്തേക്ക് നോക്കിയപ്പോള്‍ തെരുവിലാകെ പട്ടാളക്കാരും സിവിലിയന്മാരും ചിതറിയോടുന്നു. വലിയ തോതിലുള്ള ഷെല്‍ വര്‍ഷം നടക്കുന്നു. വെടിയൊച്ചകളുടെയും സൈറണുകളുടെയും മുഴക്കം കടുത്ത ഭീതിയിലാക്കി. അതിനിടെ ആല്‍ബര്‍ട്ട് മൊയ്തീനെ വിളിച്ചു സുരക്ഷാ മാര്‍ഗങ്ങള്‍ തേടി. കുടുംബത്തെയും കൂട്ടി മൂന്നാം നിലയിലെ ഫ്ലാറ്റില്‍ നിന്നിറങ്ങി വരാന്തയിലേക്ക് മാറിയിരിക്കാനായി നിര്‍ദേശിച്ചു. അവര്‍ മാറിയ ഉടനെ നാട്ടില്‍ നിന്നോ മറ്റോ വന്നൊരു ഫോണ്‍ കാള്‍ അറ്റന്‍ഡ് ചെയ്ത് ആല്‍ബര്‍ട്ട് തന്റെ ഫ്ലാറ്റിന്റെ ഹാളിലേക്ക് തിരിച്ചു കയറി. സംസാരിച്ചു കൊണ്ടിരിക്കെ ഒരു വലിയ ശബ്ദവും ആല്‍ബര്‍ട്ടിന്റെ അലമുറയുമാണ് കുടുംബം കേട്ടത്. ഹാളിന്റെ ജനല്‍ ചില്ല് തകര്‍ത്ത് വെടിയുണ്ട ആല്‍ബര്‍ട്ടിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു .
ശനിയാഴ്ച്ച ഉച്ചക്ക് ഒന്നര മണിയോടെ സംഭവം നടന്നയുടനെ നിലവിളിച്ച് തന്റെ ഫ്ലാറ്റിലേക്ക് ഓടിയെത്തിയ മകള്‍ മറീറ്റ വിറയ്ക്കുന്ന ചുണ്ടുകളോടെ ആ നടുക്കുന്ന സത്യം പറഞ്ഞു. നിമിഷങ്ങള്‍ക്ക് മുമ്പേ സംസാരിച്ച ഉറ്റ സുഹൃത്തിന്ന് കാര്യമായി ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ മൂന്നാം നിലയിലുള്ള അവരുടെ ഫ്ളാറ്റിലേക്ക് ഓടിയെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആല്‍ബര്‍ട്ടിന്റെ ശരീരം ചേതനയറ്റിരുന്നു. ഉടന്‍ തന്നെ കമ്പനിയില്‍ വിവരമറിയിച്ചെങ്കിലും അവര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സിനെ സൈനികര്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
പിന്നീട് ആല്‍ബര്‍ട്ടിന്റെ മൃതദേഹത്തിന് മുമ്പില്‍ ആര്‍ത്തനാദത്തോടെ അലമുറയിടുന്ന ഭാര്യക്കും മകള്‍ക്കും മുമ്പില്‍ കരളുരുകി കഴിഞ്ഞത് മുപ്പത്തിയാറു മണിക്കൂറാണെന്ന് മൊയ്തീന് പറയുന്നു. വിവരങ്ങള്‍ അന്വേഷിച്ചുള്ള ഫോണ്‍ കാളുകളുടെ തിരക്കില്‍ പെട്ട് കുടുംബം ഇപ്പോഴും ആല്‍ബര്‍ട്ടിന്റെ ജീവനെടുത്ത അതേ റൂമിലാണെന്നത് ശ്രദ്ധയില്‍ വിട്ടുപോയിരുന്നു. ഉടനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം ഒരു ഭാഗത്തേക്ക് ഒതുക്കിയ ശേഷം പോകാമെന്ന നെഞ്ചിടറിയുള്ള വാക്കുകള്‍ ഉള്‍കൊണ്ട് സിബെല്ലയും മറീറ്റയും ഞാനും ചേര്‍ന്ന് മൃതദേഹം താങ്ങിപ്പിടിച്ച് വിറയ്ക്കുന്ന കരങ്ങളോടെ ഒരു ഭാഗത്തേക്ക് ഒതുക്കിവെച്ചു. ശേഷം അമ്മയും മകളും മനസ്സില്ലാ മനസ്സോടെ മുറിവിട്ടിറങ്ങി. തന്റെ ഫ്ലാറ്റിന്റെ വരാന്തയിലേക്ക് അവരെയെത്തിച്ച് ദുരന്തവിവരം അറിയിക്കേണ്ടവരെ അറിയിച്ചുകൊണ്ടിരുന്നു.
അപ്പോള്‍ പുറത്ത് സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞു വീണ്ടും വലിയൊരു ശബ്ദം കേട്ടു. ഉച്ചക്ക് മൂന്നരയോടെ ആല്‍ബര്‍ട്ടിന്റെ റൂമിന്റെ ചില്ലുകള്‍ തകര്‍ത്ത് വീണ്ടും വെടിയുണ്ടകളെത്തിയതായിരുന്നു ആ ഭീകര ശബ്ദം . ഭാഗ്യത്തിന് കുടുംബത്തെ താഴെ നിലയിലുള്ള തന്റെ ഫ്ളാറ്റിന്റെ വരാന്തയിലേക്ക് മാറ്റിയതിനാല്‍ അപകടമുഖത്ത് അവരെ രക്ഷപെടുത്താന്‍ സാധിച്ചതായും നടുക്കത്തോടെ മൊയ്തീന് ഓര്‍ത്തെടുക്കുന്നു
ഏറെ കരളലിയിക്കുന്ന ആ രംഗം അതിജീവിക്കാന്‍ ഏറെ പണിപ്പെട്ടതായി മൊയ്തീന് പറഞ്ഞു. പിന്നീട് 17 ന് പുലര്‍ച്ചെയാണ് മൃതദേഹം ഖര്‍ത്തൂമിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയത് . മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണുള്ളത്.
മരവിച്ച മനസ്സുമായി പത്ത് നാള് വരാന്തയില്‍ തന്നെ കഴിഞ്ഞു സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ബേസ്മെന്റ് പാര്‍ക്കിങ്ങില്‍ അഭയം പ്രാപിക്കും. ഇതിനിടെ വെള്ളവും ഭക്ഷണവും തീര്‍ന്നു.ബില്‍ഡിങ് സെക്യൂരിറ്റിയാണ് അല്പമെങ്കിലും വെള്ളവും ഭക്ഷണവുമെല്ലാം എത്തിച്ചു തന്നത്. കമ്പനിയും എംബസിയുമെല്ലാം ശ്രമിച്ചിട്ടും കെട്ടിടത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സൈനികര്‍ അനുമതി നല്‍കിയില്ല.
പിന്നീട് ഈദിനോട് അനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ ഉപയോഗപ്പെടുത്തി ഏപ്രില്‍ 24നു തിങ്കളാഴ്ച്ച പുലര്‍ച്ചെ കമ്പനിയുടെ മറ്റുള്ള ഉദ്യോഗസ്ഥരോടൊപ്പം ഒരു കിലോമീറ്റര്‍ ദൂരം നടന്ന് കമ്പനി തന്നെ ഏര്‍പ്പെടുത്തിയ ബസ്സില്‍ സംഘര്‍ഷം കുറഞ്ഞ മറ്റൊരു ഭാഗത്തെത്തി. അവിടെ നിന്ന് പിന്നീട് പോര്‍ട്ട് സുഡാന് വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. വെടി നിര്‍ത്തല്‍ അവസരം ഉപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിലും എത്തിയത്.
ആല്ബെര്ട്ടിന് അപകടം സംഭവിച്ച ഉടനെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അച്ഛന് അഗസ്റ്റിന് കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. മെഴ്സിയാണ് മാതാവ്. മകന് ഓസ്റ്റിന്‍ കാനഡയിലാണ്. സ്റ്റാര്‍ലി, ശര്‍മി എന്നിവര്‍ സഹോദരിമാരാണ്.
കൂടാതെ ഇരിക്കൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയും സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും സുഡാനിലെ ഇന്ത്യന്‍ എംബസ്സിയുടെയും അടിയന്തര ശ്രദ്ധ ക്ഷണിച്ചിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കുടുംബത്തെയും ആല്‍ബര്‍ട്ടിന്റെ മൃതദേഹവും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇരിക്കൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി, സഹമന്ത്രി , മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കും അടിയന്തര സന്ദേശമയച്ചു. സഊദിയില്‍ നിന്ന് റിയാദ് കെഎംസിസി ട്രഷറര്‍ യു പി മുസ്തഫയും മൊയ്തീനുമായും എംബസ്സിയുമായും ബന്ധപ്പെട്ടിരുന്നു.
kerala
കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു
വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.
പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.
kerala
കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ഇടക്കാല റിപ്പോര്‍ട്ട്
പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.

മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ന്ന് വീണത് മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.
ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തിയതും, റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് പുറമേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
kerala
ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി
പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.
ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്കാന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala3 days ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala2 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി