india
മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നരേന്ദ്ര മോദി
രാഷ്ട്രീയം,സുരക്ഷ, സമ്പദ്വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്നതും ജനാധിപത്യപരവുമായ സാങ്കേതികവിദ്യകള്‍ക്കും പക്ഷപാതരഹിതമായ വിവരങ്ങള്‍ക്കും മോദി ആഹ്വാനം ചെയ്യുകയും നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പാരീസില്‍ നടക്കുന്ന എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
രാഷ്ട്രീയം,സുരക്ഷ, സമ്പദ്വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളില്‍നിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്റെ വളര്‍ച്ച സംഭവിക്കുന്നത്. എഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. എന്നിരുന്നാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. അതിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.- മോദി പറഞ്ഞു.
എഐയുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവര്‍ പോലുള്ള കാര്യങ്ങള്‍ക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന് -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
india
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍. കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ക്യാന്‍സറും അപകടകരവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്ഐആര്‍ വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മന്ത്രി ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എക്സ്-ലെ പോസ്റ്റില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരി കേണല്‍ ഖുറേഷിയാണെന്ന മന്ത്രിയുടെ പ്രഥമദൃഷ്ട്യാ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
‘ഈ രാജ്യത്തെ ഏതൊരു പൗരനും തിരിച്ചറിയാന്‍ കഴിയുന്ന സമഗ്രത, വ്യവസായം, ത്യാഗം, നിസ്വാര്‍ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന സായുധ സേന (ഒരുപക്ഷേ) ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവസാന സ്ഥാപന കോട്ടയാണെന്നും കോടതി നിരീക്ഷിച്ചു.
പഹല്‍ഗാമില്‍ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരന്റെ സഹോദരിയെന്നാണ് കേണല്‍ ഖുറേഷിയെ ആ പൊതുചടങ്ങില്‍ അദ്ദേഹം പരാമര്‍ശിച്ചതെന്ന് കോടതി പറഞ്ഞു.
india
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന് കെല്ലര്‍ വഴി മൂന്ന് ലഷ്കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.
നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്കിയ പ്രാദേശിക ഭീകരന് ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍
-
GULF19 hours ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india23 hours ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി