Connect with us

Video Stories

അഹമദ്കുട്ടി ശിവപുരം തിരിച്ചുപോയി

Published

on

 

റഫീഖ് തിരുവള്ളൂര്‍

അഹമദ് കുട്ടി ശിവപുരം തിരിച്ചു പോയി എന്നേ എഴുതാനാകൂ. മരണം അദ്ദേഹത്തിനു തീര്‍ച്ചയായുമൊരു മടക്കയാത്ര മാത്രമാണ്. പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട ആദമിന്റെ മക്കള്‍ നേടിയ ഭൂമിയിലെ ഇടവേളയാണ് ജീവിതം. തിരിച്ചു സ്വര്‍ഗത്തിലേക്കുള്ള പോക്കുവഴിയാണ് ഐഹിക ജന്മം. ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗം തിരികെ നേടുന്നു. അദ്ദേഹം ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗത്തിലേക്കു തിരിച്ചു പോയി.
പൊതു പൈതൃകമായ ഇബ്രാഹീമീ വംശാവലിയിലെ മരതകശോഭകള്‍ ചികഞ്ഞും മഹച്ചരിതങ്ങളുടെയും വേദങ്ങളുടെയും ഖനികളില്‍ കുഴിച്ചും ചരിത്ര പ്രവാഹങ്ങളില്‍ പേനയാല്‍ തുഴഞ്ഞും ആശയങ്ങളുടെ നിധിപേടകങ്ങള്‍ കണ്ടെത്തിയ ആ സൂഫി അന്വേഷിച്ചത് വെളിച്ചങ്ങളെല്ലാം ഉറവ പൊട്ടിയ പ്രഭവകേന്ദ്രവും അതിന്റെ പൊരുളുമായിരുന്നു. ഇബ്രാഹീം പ്രവാചകനായിരുന്നു അദ്ദേഹത്തിനു പിതാമഹന്‍. സത്യവേദ പുസ്തകമെന്നു കൂടി പേരുള്ള ബൈബിളിലായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍. ഇബ്രാഹീമീ കുടുംബമായ മൂന്നു മതങ്ങളുടെയും ദര്‍ശന സാകല്യങ്ങളിലായിരുന്നു ശ്രദ്ധ. ഹാജറയും ഇസ്മായീലും ഇസ്ഹാഖും ഈസായുമെല്ലാം ലോകത്തിനു മുഴുവനുമുള്ള കാരുണ്യത്തിന്റെ കണ്ണുകളായി അദ്ദേഹത്തെ നോക്കി. അതദ്ദേഹത്തിനു സൗഹാര്‍ദ്ദത്തിന്റെയും സത്യത്തിന്റെയും ഉന്നതമായ ദൃഷ്ടി നല്‍കി. ഇസ്‌ലാം ചരിത്രത്തിലെ ഒരടരല്ലെന്നും, കാലപ്രവാഹത്തിലെ നൈരന്തര്യമാണെന്നും അദ്ദേഹം അറിഞ്ഞു. അതു കൊണ്ട് ഭിന്നത അദ്ദേഹത്തിനറിയില്ലായിരുന്നു. ചുറ്റുപാടും വാപിളര്‍ന്ന ഉള്‍പിരിവുകള്‍ പോലും അദ്ദേഹത്തെ ബാധിച്ചതേയില്ല. ”ഒന്നിന്റെ ലോകത്തേക്ക്” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകം. ‘അതിരുകള്‍ അറിയാത്ത പക്ഷി’ വേറൊന്നും.
നോമ്പിന്റെ രണ്ടാമത്തെ പത്തില്‍ ഒരു രാത്രി ഞാന്‍ കുട്ടികള്‍ക്കൊപ്പം ആശഹമഹ അ ചലം ആൃലലറ ീള ഒലൃീ എന്ന ആനിമേറ്റഡ് മൂവി കണ്ടിരുന്നു. മോനോട് സങ്കല്‍പ കഥാപാത്രങ്ങളേക്കാള്‍ വലിയ നായകന്മാരുണ്ട് യഥാര്‍ത്ഥ ജീവിതത്തില്‍, അവരിലൊരാളാണ് ബിലാല്‍ ബിനു റബാഹ എന്ന സഹാബി എന്നൊക്കെ പറഞ്ഞ ശേഷമായിരുന്നു ഞങ്ങളൊരുമിച്ചിരുന്നാ സിനിമ കണ്ടത്. അപ്പോള്‍ ഞാനവനോട് ബിലാലിന്റെ കഥ വായിച്ച എന്റെ കുട്ടിക്കാലത്തെ പറ്റി പറഞ്ഞിരുന്നു. വായിക്കുമ്പോള്‍ നമ്മുടെ ഭാവന നടത്തുന്ന കഥാപാത്ര സൃഷ്ടി, ഇത്തരം ചലചിത്ര ദൃശ്യങ്ങള്‍ക്കു നമ്മളിലുണ്ടാക്കാനാവില്ലെന്നു അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ കുട്ടിക്കാലത്തു ‘ബിലാലിന്റെ ഓര്‍മകള്‍’ എന്ന പുസ്തകം വായിച്ച കാര്യം അവനോട് പറയുകയുണ്ടായി. വായിക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെ പ്രതിപാദന ചാരുത കൊണ്ട് വശീകരിക്കാനുള്ള നൈപുണികളെല്ലാം അഹമദ് കുട്ടി ശിവപുരത്തിനുണ്ടായിരുന്നു. പില്‍ക്കാലത്താണു ഭാഷയുടെ കനം ഒന്നു കൂടി കൂടിയത്. എന്റെ ഓര്‍മ്മയില്‍ അഹമദ് കുട്ടി ശിവപുരം അവസാനം വന്നു പോയത് ആ രാത്രിയായിരുന്നു.
കുട്ടിക്കാലത്തേ എനിക്കു കറുപ്പിനെ ഹൃദയത്തിന്റെ നിറമാക്കി നല്‍കിയ പുസ്തകമാണ് ബിലാലിന്റെ ഓര്‍മ്മകള്‍. ദാറുല്‍ ഹുദായില്‍ ഞാന്‍ ചേരുമ്പോള്‍ അത്ര കണ്ടു സമ്പന്നമൊന്നുമല്ലാത്ത അക്കാലത്തെ അവിടത്തെ പുസ്തക ശാലയില്‍ അഹമ്മദ് കുട്ടി ശിവപുരത്തിന്റെ രണ്ടു പുസ്തകങ്ങളുണ്ടായിരുന്നു. ബിലാലിന്റെ ഓര്‍മ്മകളായിരുന്നു എനിക്കാദ്യം വായിക്കാന്‍ കിട്ടിയത്. വെളുത്ത പുറംചട്ടയില്‍ കറുത്തൊരു കല്ലിന്റെയും പേശികള്‍ വലിയുന്നൊരു മനുഷ്യരൂപത്തിന്റെയും മുദ്രണം ആയിരുന്നു ആ പുസ്തകത്തിന്. ആമിനാ ബുക്ക് സ്റ്റാളും തിരൂരങ്ങാടി ബുക്ക് സ്റ്റാളുമൊക്കെ പ്രസിദ്ധപ്പെടുത്തി പോരുന്ന സാധാരണ ഇസ്‌ലാമിക സാഹിത്യങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നില്ല ആ കൃതി. അതിന്റെ ഭാഷ വേറെയായിരുന്നു.
ഭാവനാ രൂപത്തിലുള്ള ആ ഗദ്യം നിറയെ കാവ്യ ബിംബങ്ങളുണ്ടായിരുന്നു. അനുഭവ ലോകത്തെ ചിത്രണം ചെയ്യുന്ന സൂത്രമുണ്ടായിരുന്നു. പതിവില്ലാത്ത രചനാരീതിയിലുള്ള പുസ്തകങ്ങളെ ഭാഷയെ ധ്യാനിച്ചു കൊണ്ടു വായിക്കാനുള്ള പ്രേരണ എന്നിലുണ്ടാക്കിയ ഒരു പുസ്തകം ആയിരുന്നു അത്. ചരിത്രത്തെ കഥാസാഹിത്യമാക്കി മാറ്റുന്ന എഴുത്തു വിദ്യ അതിലുണ്ടായിരുന്നു. ബിലാല്‍ സ്വന്തം കഥ പറയുകയാണ്. ഭാവനയില്‍ ചരിത്രം കഥയായി പുന:സൃഷ്ടിക്കാന്‍ അതുവരെ ധൈര്യപ്പെട്ടവര്‍ കിളികളെ കൊണ്ടോ മറ്റോ കഥ പറയിക്കാറാണു പതിവ്. ബിലാലിന്റെ കഥ ബിലാലിനെ കൊണ്ടു പറയിക്കുകയാണ് അഹമദ് കുട്ടി. അദ്ദേഹത്തിന്റെ ഭാവനയിലെ ബിലാലാണു സംസാരിക്കുന്നത്.
‘പുലരികളെ കുറിച്ച് എപ്പോഴും ഓര്‍ത്തു
കൊണ്ടിരിക്കുക എന്റെ പതിവായിരുന്നു.
പ്രഭാതം.. അത് പൊട്ടി വിടരാതിരിക്കട്ടെ,
തണല്‍ ! ഞങ്ങളുടെ സ്വര്‍ഗ്ഗവും ആശയുമായിരുന്നു അത്.
എന്തിന്റെയെങ്കിലും നിഴലില്‍ അല്‍പനേരം
വെയിലേല്‍ക്കാതിരിക്കുക എന്നത്.
ദാഹിക്കുന്ന മനുഷ്യന് വെള്ളമെന്ന
പോലെയാണ് ഞങ്ങള്‍ക്കത്.
വിശക്കുന്നവന് ഒരു ചുള കാരക്കയെന്ന പോലെ.
പണിയെടുത്തു ക്ഷീണിച്ചവന് ഒരു കഷ്ണം
വിശ്രമമെന്ന പോലെ.
അവിടെ മരങ്ങളുണ്ടായിരുന്നില്ല. പൂക്കളില്ല.
പുല്ലു പോലും എവിടെയും കാണില്ല.
ഭയാനകമായ വെയില്‍. കുത്തനെ നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ തീ വിസര്‍ജ്ജിച്ചിരുന്നു.
കരിക്കുന്ന സൂര്യന്‍. കടുത്ത രശ്മികള്‍
പാറകളില്‍ തട്ടി തീപ്പൊരികള്‍ സൃഷ്ടിച്ചു.
കണ്ണഞ്ചിപ്പോകും. രോമം കരിഞ്ഞു പോകും.
എന്നിട്ടും ജനം അവിടെ സാന്ദ്രീകരിച്ചു.’
ബിലാലിന്റെ ഓര്‍മ്മകളിലെ ഈ ഉദ്ധരണി വായിക്കുന്നേരം ഇപ്പോളതു ഞാന്‍ തിരിച്ചറിയുന്നു. ബിലാലിനെയും അദ്ദേഹം ഇബ്രാഹീമീ കുടുംബത്തിലേക്ക് കണ്ണി ചേര്‍ക്കുന്നുണ്ട്. ‘മാമരങ്ങളും പറവകളും പൂക്കളും ശലഭങ്ങളുമില്ലാത്ത വരണ്ടു തവിട്ടു നിറമാര്‍ന്ന ചുട്ടുപഴുത്ത ഈ മണ്ണിനെ മനുഷ്യന്‍ എന്ത് കൊണ്ടിത്രമാത്രം സ്നേഹിക്കുന്നു’ എന്നതു ബിലാലിന്റെ ചോദ്യമാണ്. അതു എഴുത്തുകാരന്റെയും ചോദ്യമാണ്. ഉത്തരം ആരാണു പറയുന്നത്, ബിലാലാണോ, എഴുത്തുകാരനാണോ. ‘എന്നെപ്പോലെ കറുത്ത തൊലിയുള്ളൊരു പെണ്ണിന്റെ കഥയുണ്ടിവിടെ’. അതു ഹാജറയുടെ കഥയാണ്. ‘സംസം കഥ പറയുമ്പോള്‍’ എന്ന പുസ്തകം ആ കഥകൂടിയായിരുന്നു.
ഇസ്‌ലാമിനു രണ്ടു ചരിത്രമുണ്ട്. ഒന്നു മുഹമ്മദ് നബിക്കു മുമ്പും മറ്റേത് ശേഷവും. ആദ്യത്തേത് പിന്നിലേക്ക് ഈസാ മൂസാ ഇബ്രാഹിം നൂഹ് എന്നിങ്ങനെ പല സഹസ്രം പ്രവാചകരിലൂടെ ആദമിലേക്ക്, സ്വര്‍ഗത്തിലേക്ക്. രണ്ടാമത്തേത് മുഹമ്മദ് നബിക്കു ശേഷമുള്ള നമ്മുടെ ചരിത്രവും. ഇസ്‌ലാമിന്റെ ചരിത്ര പഥം ഖുര്‍ആനിലെ പൂര്‍വ പ്രവാചകരുടെ കഥകളും സ്മൃതികളുമാണ്. കേവലാര്‍ത്ഥങ്ങള്‍ക്കപ്പുറം വശ്യതയുടെ മഹാ ലോകങ്ങളുള്ള അനേകം കൃതികളുണ്ട് കഴിഞ്ഞ കാലമാകെ. ഈ ഈടുവെപ്പുകളില്‍ ആത്മാവും ഹൃദയവും തമ്മിലുള്ള സ്നേഹ സല്ലാപങ്ങളുടെ ആഖ്യാന രൂപങ്ങള്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിനു ഇബാദത്ത്. കാവ്യ തല്ലജമായ അല്ലഫല്‍ അലിഫിനെ കുറിച്ചെഴുതിയ കുറിപ്പില്‍ അക്ഷരങ്ങളുടെ വശ്യതക്കൊപ്പം മനോവ്യാപാരങ്ങളുടെ സന്തുലിതത്വവും ഹൃദയത്തിന്റെ ഉള്‍പുളകവുമാണത് എന്നദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രാണന്‍ ഇപ്പറഞ്ഞവയായിരുന്നു.
ചരിത്രത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ടതു മാത്രമല്ല ചരിത്രം, നോവലുകളുടെ രൂപത്തിലും ചരിത്രം എഴുതപ്പെടാറുണ്ട്. ചരിത്രത്തിന്റെ അനുഭവ സാന്ദ്രത പകരുന്ന വായന പകരാന്‍ ഫിക്ഷനേ കഴിയൂ. ‘ബിലാലിന്റെ ഓര്‍മ്മകള്‍’ മലയാളത്തിലെ ആദ്യത്തെ ഫിക്ഷനായിരുന്നു എന്നു തോന്നുന്നു. ചരിത്രത്തിന്റെ കാലത്തിലേക്കും ചരിത്ര പുരുഷന്മാരുടെ ജീവിതത്തിലേക്കും ചുഴിഞ്ഞിറങ്ങി സ്വഭാവാവിഷ്‌കാരം നടത്തുന്ന നോവലുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് എഴുതിയെടുക്കുന്ന അടുത്ത ചുവടു വെക്കുന്ന എഴുത്തുകാര്‍ക്ക്, സത്യത്തിന്റെ സൗന്ദര്യാനുഭവം തേടിയുള്ള യാത്രയില്‍ കൂടെ കരുതാവുന്ന ഊന്നുവടി പോലെ നില്‍ക്കുകയാണ് അഹമദ് കുട്ടി ശിവപുരത്തിന്റെ എഴുത്തുജീവിതം.
ദാറുല്‍ഹുദക്കാലം കഴിഞ്ഞു കോഴിക്കോട്ട് ഒരു പുസ്തക പ്രസാധനാലയം എന്ന കിനാവുമേറ്റി കുറച്ചു നാള്‍ നടന്നിട്ടുണ്ട് ഈയുള്ളവന്‍. ബുക്ക് ഇവന്റ്സ് എന്ന പേരിലൊരു പ്രസാധന സംരംഭവുമുണ്ടായി. എന്നെ അതിനു പറ്റില്ലെന്ന് പറഞ്ഞു നജീബ് കാന്തപുരം എന്നെ റഹീം മേച്ചേരിയെ ഏല്‍പിച്ചു. അങ്ങനെയാണു ഞാന്‍ ചന്ദ്രികയില്‍ കൂടിയത്. അപ്പോഴേക്കും ആദ്യത്തെ പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിനു അമേരിക്കയില്‍ നിന്നുള്ള അഥിതിയായി വന്ന മൈക്കല്‍ വുള്‍ഫിന്റെ കഥയായിരുന്നു അത്; ഹാജി. മക്കയിലേക്കും മക്കയിലൂടെയുമുള്ള സഞ്ചാരമാണാ പുസ്തകവും. ഡോ. ഔസാഫ് അഹ്സന്‍ വിവര്‍ത്തനം ചെയ്ത ആ പുസ്തകം പ്രകാശിപ്പിച്ചത് ആഷാ മേനോനായിരുന്നു. സ്വീകരിച്ചത് അഹമദ് കുട്ടി ശിവപുരവും. അന്നത്തെ രണ്ടു പേരുടെയും ഹജ്ജിനെ കുറിച്ചുള്ള പ്രഭാഷണം കേട്ടവര്‍ക്ക്, ആ വാഗ്പരാഗങ്ങള്‍ ഉറപ്പായും അര്‍ത്ഥ ശേഖരങ്ങള്‍ നല്‍കിയ രണ്ടു സംസ്‌കൃതികളുടെ കലര്‍പ്പായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ കേട്ടിട്ടില്ല, ഏറെ വായിച്ചിട്ടുണ്ട്. ആ യൗഗിക ജീവിതം അവസാനിച്ചിരിക്കുന്നു. റമസാന്റെ സ്വര്‍ഗ്ഗ കവാടം വഴി അദ്ദേഹം കടന്നു പോയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending