Connect with us

Video Stories

കലാലയം കൊലക്കളമാക്കുന്നതെന്തിന്

Published

on

മിസ്ഹബ് കീഴരിയൂര്‍

കലാലയ രാഷ്ട്രീയം നിയമനിര്‍മാണത്തിന്റെ പരിരക്ഷ നേടുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകം സംഘടിത വിദ്യാര്‍ത്ഥിത്വത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കേരളത്തിലെ പ്രതിഭാധനരായ രാഷ്ട്രീയ സാഹിത്യ സാമൂഹ്യ മേഖലകളിലെ മഹോന്നതന്‍മാരുടെ പേരുകള്‍ ആഴ്ന്നുകിടക്കുന്ന ഈ കലാലയത്തില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത നിരാശക്ക് പക നല്‍കിയിരിക്കുന്നു. നിര്‍വ്വീര്യമാക്കപ്പെടുന്ന പൗരബോധത്തിന് സമര പ്രതിരോധത്തിലൂടെ പുത്തനുണര്‍വ് പകരാന്‍ സാധിച്ച കലാലയ രാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ശുഭകരമല്ലാത്ത ഈ കൊലപാതകത്തിനു മുന്നില്‍ പതറി നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി മഹാരാജാസ് കോളജ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പ്രിന്‍സിപ്പാലിന്റെ കസേര കത്തിച്ചും ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയും കലാലയത്തിന് അപകീര്‍ത്തിവരുത്തിവെച്ച രാഷ്ട്രീയ സംസ്‌കാരം എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവണതകളുടെ അനന്തരഫലം അനുഭവിക്കുകയാണ്.
പ്രതിപക്ഷ രഹിത കലാലയമെന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകള്‍ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തല്‍പരരായ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവില്‍ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങള്‍ മേല്‍വിലാസമുണ്ടാക്കുന്നത്. കണ്ണുരുട്ടി തുടങ്ങിയ ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങള്‍ കഴുത്തറുത്ത് അവസാനിപ്പിക്കുന്ന ഈ പ്രവണതക്ക് മാതൃ പ്രസ്ഥാനങ്ങളുടെ ആശീര്‍വാദമുണ്ടെന്നാണ് ഏറെ ഗൗരവകരമായത്. ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയപ്പോള്‍ വാര്‍ക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവല്‍ക്കരിച്ച ബഹുമാന്യ കേരള മുഖ്യന്‍ ഈ കൊലപാതകത്തിന് മറുപടി പറയേണ്ടതാണ്.
ഹത്യ നടന്നയുടനെ കളര്‍ പോസ്റ്ററില്‍ ഞങ്ങള്‍ക്ക് ഇത്തരമൊരു വിദ്യാര്‍ത്ഥി സംഘടനയില്ലെന്ന് പരസ്യം നല്‍കിയവര്‍. സംഘടനാ നിയമാവലിയുടെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രബുദ്ധരായ പൊതുസാമൂഹത്തിനറിയാം. തങ്ങള്‍ക്കിങ്ങനെയൊരു മാതൃസംഘടനയുണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് ആയുധധാരികളായ മുതിര്‍ന്നവരെയുംകൂട്ടി അവര്‍ കലാലയത്തിലേക്ക് ഇരച്ചു കയറിയതും പിന്നീട് മട്ടാഞ്ചേരിയിലെ എസ്.ഡി.പി.ഐ ഓഫീസിലേക്ക് തിരിച്ചു പോയതും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ നാല് കൊലപാതകമെങ്കിലും നടത്തിയ ഇത്തരം സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രതലമേതെന്ന് സൂക്ഷ്മ പരിശോധന ആവശ്യമില്ലാതെ തന്നെ പൊതു സമൂഹത്തിനറിയാം. ന്യൂനപക്ഷ വൈകാരികതയുടെ ചെലവില്‍ മലബാറിന്റെ കലാലയ ഇടനാഴികളില്‍ സ്വത്വബോധത്തിന്റെ വ്യാജ വിഭവങ്ങള്‍ കച്ചവടത്തിന് നിരത്തിയ ഇവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ പ്രതിരോധത്തിന്റെ മറുപടി പകര്‍ന്നപ്പോഴാണ് ആദ്യത്തെ വീഴ്ച സംഭവിച്ചത്.
അതിവൈകാരികതയുടെ കുതിച്ചു ചാട്ടത്തില്‍ ഒലിച്ചുപോകുന്നതല്ല മലബാറിന്റെ വിദ്യാര്‍ത്ഥി മനസ്സെന്ന് പക്വതയുടെ പ്രതിരോധം പാകിയ എം.എസ്.എഫ് അവരെ പഠിപ്പിച്ചതിന്റെ ഫലമാണ് തെക്കന്‍ കേരളത്തിലേക്ക് അവര്‍ പ്രവര്‍ത്തന ലോകം പറിച്ചുനട്ടത്. അപ്പോഴും നൈമിഷിക അധികാര ലാഭത്തിന് സ്വപതാക മടക്കിവെച്ചവരുടെ പിന്‍മുറക്കാര്‍ അവരുമായി സഖ്യം ചേര്‍ന്ന് കൂട്ടുമുന്നണി രൂപീകരിച്ച് അധികാരം പങ്കിട്ടത് മലപ്പുറം ജില്ലയിലെ മങ്കടയിലെ ജെംസ് കോളജിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെയാണ് തിരിഞ്ഞു കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയും. എസ്.എഫ്.ഐ കാമ്പസ് ഫ്രണ്ട് സഖ്യം വിജയിച്ച വാര്‍ത്ത വേണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വന്നപ്പോള്‍ ഇതുവരെ അത് നിഷേധിക്കുന്ന തിരുത്തുകള്‍ എസ്.എഫ്.ഐ. നേതൃത്വം പറയാതിരുന്നതും വിദ്യാര്‍ത്ഥികള്‍ വീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ ബലികൂടീരത്തില്‍ നിന്ന് വലിഞ്ഞുമുറുക്കിയ ഞരമ്പുകള്‍ പ്രദര്‍ശിപ്പിച്ച് അടിവയറ്റില്‍ നിന്നും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത കേവലമൊരു ആചാരം മാത്രമാണെന്ന് വിലയിരുത്തേണ്ടി വരും. അല്ലെങ്കിലും പാവങ്ങളുടെ ജീവിതങ്ങള്‍ ഇത്തരം അര്‍ത്ഥ രഹിത രാഷ്ട്രീയത്തിന് വളമാകാനാണല്ലോ. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങളില്‍ പള്ളിക്കാട്ടിലും സെമിത്തേരിയിലും ശ്മശാനങ്ങളിലും അടക്കം ചെയ്യപ്പെട്ട ക്ഷുഭിത യൗവനങ്ങളുടെ വീരേതിഹാസങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അഭിമന്യുവിന്റെ പേരു കൂടി ചേര്‍ത്ത് പറയുമെന്നതിനപ്പുറം രക്തസാക്ഷിത്വത്തിന്റെ ചോരക്കണക്കിലെ രക്തക്കറയായി ശിഷ്ടകാലം തീര്‍ത്തവരുടെ കുടുംബത്തിന് നഷ്ടങ്ങള്‍ മാത്രമാണ് ഇത്തരം സംഘടനകള്‍ സമ്മാനിച്ചത്.
പുതിയ അധ്യയന വര്‍ഷത്തിന്റെ സമാരംഭം ചുവരെഴുത്തിലും പോസ്റ്ററിലും തോരണങ്ങളിലും അലങ്കരിക്കുന്നതിന്റെ ചെറിയ തര്‍ക്കമാണ് ഈ ദാരുണാന്ത്യത്തില്‍ കലാശിച്ചത്. ചുവരെഴുത്തുകള്‍ കാലത്തിന്റെ പ്രതിനിധാനങ്ങളാണ്. തമ്മില്‍ സംവദിക്കാനുള്ള പ്രത്യാശകളുടെയും പ്രതികരണങ്ങളുടെയും വിചാര വികാരങ്ങളുടെയും അക്ഷരവഴികളാണത്. തമ്മില്‍ കൊല്ലാനുള്ള ആക്രോശങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ചുവരുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് ചുവരുകളും മുദ്രാവാക്യങ്ങളും ആവശ്യമില്ലെന്ന പൊതുബോധത്തിന് പിന്‍ബലമാകുന്നത്. കവിതകള്‍ വിരിയുന്ന അത്തരം മതിലെഴുത്തുകള്‍ ചരമകുറിപ്പുകളാക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ശൈലി മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതില്‍ എസ്.എഫ്.ഐ.യുടെ പങ്ക് മറച്ചു വെക്കാനാവില്ല. അഭിമന്യുവിന്റെ ഘാതകരെ ആയിരം വട്ടം എതിര്‍ക്കുമ്പോഴും സഹതാപതരംഗത്തിന്റെ ചെലവില്‍ നിരപരാധികളാകാന്‍ എസ്.എഫ്.ഐക്ക് കഴിയില്ലെന്ന് കലാലയങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. മറ്റൊരു രാഷ്ട്രീയം ആശയമായി സ്വീകരിച്ചതിനാല്‍ പൊലീസ് കാവലില്‍ പഠിത്തം തുടരേണ്ടി വന്ന പെണ്‍കുട്ടി ആ ജനാധിപത്യ വിരുദ്ധതയുടെ ഇരയാണ്. പരീക്ഷ പോലും എഴുതാനാവാതെ ആസ്പത്രിക്കിടക്കയില്‍ അമരേണ്ടി വന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ഏകാധിപത്യ ശൈലിയുടെ ജീവിക്കുന്ന രക്ത സാക്ഷികള്‍ തന്നെയാണ്.
മറ്റൊരു പതാകയും പാറരുതെന്ന് അലിഖിത രേഖയുള്ള നൂറ് കണക്കിന് കലാലയങ്ങള്‍ കേരളത്തിലുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീര്‍ക്കുന്ന എത്രയോ വിദ്യാലയങ്ങള്‍. ഒന്നുകില്‍ എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുകയെന്ന സുരക്ഷിത മേഖലയാണ് പല വിദ്യാര്‍ത്ഥികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവലംബിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ അടക്കിഭരിക്കുന്നത് സ്വതന്ത്രമായ ജനാധിപത്യ സംവിധാനങ്ങളുടെ പിന്‍ബലത്തിലല്ല, ഉള്ളിലൊളുപ്പിച്ച ആയുധ ശേഖരത്തിന്റെ ഭീതി പടര്‍ത്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. ശരികള്‍ തീരുമാനിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങള്‍ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളില്‍ നിന്ന് സമാധാന തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കില്‍ നാളെ സംസാരിച്ചു തുടങ്ങും. പ്രതികരണ രാഹിത്യത്തിന്റെ തിണ്ണബലത്തില്‍ ആലസ്യം പൂണ്ടവര്‍ തിരുത്തലിന്റെ ജനാധിപത്യ ബോധത്തിലേക്ക് കണ്ണ് തുറക്കേണ്ടിവരും. അഭിമന്യുവിന്റെ രക്തം എസ്.എഫ്.ഐ.യുടെ രക്തസാക്ഷി ഗണത്തില്‍ മാത്രമല്ല, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അവിഹിത സഖ്യത്തിന്റെ തിക്തഫലം കൂടിയാണെന്ന് അനുജന്‍മാര്‍ തിരിച്ചറിയുന്നകാലം വിദൂരമല്ല.
ആയതിനാല്‍ ഇനിയൊരു അഭിമന്യു ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം. ഇടുക്കിയിലെ വട്ടവടപഞ്ചായത്തിലെ മനോഹരനും ഭൂപതിക്കും പുത്രനഷ്ടം നല്‍കിയ കണ്ണീരിനോട് നമുക്ക് അലിഞ്ഞു ചേരാം. പട്ടിണിയും പരിവട്ടവും ജീവിത ശീലമാക്കിയ ഇത്തരം അഭിമന്യുമാരെ ക്രൂരരാഷ്ട്രീയത്തിന്റെ പ്രതികാരദാഹം തീര്‍ക്കാന്‍ കൊന്നു തള്ളിയ കാമ്പസ് ഫ്രണ്ടും ജനാധിപത്യ ധ്വംസനത്തിന്റെ പാര്‍ട്ടി കലാലയങ്ങള്‍ പടുത്തുയര്‍ത്താന്‍ അഭിമന്യുമാരെ ഇരകളാക്കുന്ന എസ്.എഫ്.ഐയും കൂട്ടുപ്രതികളാകുന്ന ഇത്തരം അരുതായ്മകള്‍ക്കെതിരെ കൊടിയുടെ നിറംമറന്ന് ബഹുസ്വര കലാലയങ്ങളുടെ പൂങ്കാവനങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാവാം.
(എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending