Connect with us

Video Stories

പുതുലോകത്ത് അനന്തസാധ്യതകള്‍ തുറന്ന് അറബിഭാഷ

Published

on

ഡോ.മുസ്തഫ ഫാറൂഖി

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ഡിസംബര്‍ പതിനെട്ട് രാജ്യാന്തര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള ഭാഷകള്‍ എന്ന നിലയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് ഭാഷകള്‍ക്കാണ് ഇവ്വിധം ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പദവിയും അംഗീകാരവുമുള്ളത്.
അറബി ഭാഷയെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ദിനാഘോഷം പൂര്‍വ്വ സംസ്‌കൃതിയുടെ നന്മയൂറുന്ന ഒരായിരം സ്മൃതികളാണ് സമ്മാനിക്കുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും ഭാഷയായ അറബി, മുസ്‌ലിംകളുടെ മതഭാഷയാണ്. ലോകോത്തര ഭാഷ എന്ന നിലയില്‍ അറബി ഭാഷക്ക് ലഭിച്ച മികച്ച സ്വീകാര്യതയും വന്‍ പ്രാധാന്യവും സര്‍വാംഗീകൃതമാണ്. ദര്‍ശനം, ചരിത്രം, ശാസ്ത്രം, കവിത, നോവല്‍, നാടകം, സിനിമ തുടങ്ങിയ മേഖലകളിലെ സ്വാധീനം അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായി. ഇമാം ഗസാലി, ഇബ്‌നു ഹസം, ഇബ്‌നു തൈമിയ തുടങ്ങിയ പണ്ഡിത പ്രതിഭകളും വൈദ്യശാസ്ത്രത്തില്‍ വിസ്മയം സൃഷ്ടിച്ച ഇബ്‌നുസീന, സ്വതന്ത്ര തത്വചിന്തകനായ ഇബ്‌നു റുശ്ദ്, ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഖുവാരസ്മി, രസതന്ത്ര ശാസ്ത്രജ്ഞനായ റാസി, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഇബ്‌നു ഖല്‍ദൂന്‍, സഞ്ചാര സാഹിത്യത്തിലെ കുലപതി ഇബ്‌നു ബത്തൂത്ത, ഉമര്‍ഖയ്യാം എന്നിവരെല്ലാം അറബി ഭാഷയെ അനശ്വരമാക്കിയ പൂര്‍വകാല പ്രതിഭകളാണ്.
കവിതാ വിജ്ഞാന ശാഖയില്‍ അത്ഭുത പ്രപഞ്ചം തീര്‍ത്തവരാണ് ഇബ്‌നു റൂമി (ഹി. 221), അബൂതമാം (232), ബുഹ്തുരി (248), മുതനബ്ബി (303), അബുല്‍ അലാഉല്‍ മഅരി (363), ഇബ്‌നുല്‍ ഫാരിള് (576), ബൂസീരി (1213) എന്നിവര്‍. ‘കവികളുടെ രാജാവ്’ എന്ന പേരില്‍ വിഖ്യാതനായ അഹ്മദ് ശൗഖി, നൈലിന്റെ കവിയായി അറിയപ്പെടുന്ന ഹാഫിള് ഇബ്രാഹിം, ബാറൂദി എന്നിവര്‍ ആധുനിക അറബി കവികളില്‍ മുന്നില്‍ നില്‍ക്കുന്നു.
വിഖ്യാത നോവലിസ്റ്റ് അബ്ബാസ് മഹ്മൂദ് അഖാദ് (1889-1964) പുരോഗമന ചിന്തകനായ അഹ്മദ് അമീന്‍ (1886-1954), നാടകരചയിതാവ് തൗഫീഖുല്‍ ഹകീം (1898-1987), ചെറുകഥാ സാഹിത്യത്തിലെ സര്‍ഗപ്രതിഭ മഹ്മൂദ് തൈമൂര്‍ (1894-1968), നോവല്‍ സാഹിത്യത്തിലെ വിസ്മയമായ ത്വാഹാ ഹുസൈന്‍, നോബല്‍ സമ്മാനാര്‍ഹനായ നജീബ് മഹ്ഫൂള് (1913-2006) ബിന്‍തു ശാത്വി എന്ന പേരില്‍ പ്രശസ്തയായ ആഇശ അബ്ദു റഹ്മാന്‍ (1926-1999) എന്നിവരുടെ സാഹിത്യ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
ആധുനിക മുസ്ലിം ലോക പരിഷ്‌കര്‍ത്താക്കളായ ജമാലുദ്ദീന്‍ അഫ്ഗാനി (ക്രി. 1838), ശൈഖ് മുഹമ്മദ് അബ്ദു (1845), സയ്യിദ് റഷീദ് റിദ (1865), ശക്കീബ് അര്‍സലാന്‍ (1869) എന്നിവരുടെ സംഭാവനകളും അറബി ഭാഷയെ സമ്പന്നമാക്കി.
കേരളവുമായി നൂറ്റാണ്ടുകളുടെ സാംസ്‌കാരിക വിനിമയ ബന്ധമുള്ള ഭാഷയാണ് അറബി. പോര്‍ത്തുഗീസ് നാവികനായ വാസ്‌കോഡഗാമ 1498ല്‍ കോഴിക്കോട് എത്തിയപ്പോള്‍ സാമൂതിരി രാജാവിനെ സന്ദര്‍ശിച്ചത് പോര്‍ത്തുഗല്‍ രാജാവ് കൊടുത്തയച്ച അറബി ഭാഷയിലുള്ള കത്തുമായിട്ടായിരുന്നുവെന്നത് ചരിത്രസാക്ഷ്യമാണ്. അക്കാലത്തെ വാണിജ്യഭാഷ അറബി ആയതുകൊണ്ടാണ് ആശയ വിനിമയത്തിന് അറബി തെരഞ്ഞെടുത്തത് എന്നത് വ്യക്തം. പോര്‍ത്തൂഗീസ് അധിനിവേശ കാലത്തെ കേരള ചരിത്രത്തെ കുറിച്ച ആധികാരിക ഗ്രന്ഥം അറബി ഭാഷയില്‍ വിരചിതമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ആണ്. അതിപുരാതന കാലം മുതല്‍ അറബി ഭാഷക്കും സാഹിത്യത്തിനും കേരളം നല്‍കിയ സംഭാവനകള്‍ പഠന ഗവേഷണമര്‍ഹിക്കുന്ന മേഖലയാണ്.
ലോകത്തെ 180 മില്യനോളം വരുന്ന അറബ് ജനതയുടെ സംസാര ഭാഷയാണ് അറബിക്. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, യമന്‍, മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ, മൗറിത്താനിയ, ഈജിപ്ത്, സുഡാന്‍, ജിബൂത്തി, സോമാലിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ഇറാഖ്, സിറിയ, ലബ്‌നാന്‍ എന്നീ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും അറബിയാണ്. ഇതിനു പുറമെ അറബി എഴുതാനും വായിക്കാനും അറിയുന്ന അമ്പതു കോടിയില്‍ പരം ജനങ്ങള്‍ വിവിധ അനറബി നാടുകളിലുണ്ട്.ഇന്ത്യയില്‍ അറബി ഭാഷക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ചയും വികാസവും പ്രചാരവും കേരളത്തിലാണുള്ളത്. കേരളത്തിലെ ഏതാണ്ട് എല്ലാ സര്‍വ്വകലാശാലകളിലും അറബി ഭാഷാ പഠന കേന്ദ്രങ്ങളുണ്ട്. കേരളത്തിലെ എയ്ഡഡ് മേഖലയില്‍ പതിനൊന്ന് അറബിക് കോളജുകളാണുള്ളത്. വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ അറബി വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഏഴായിരത്തോളം സ്‌കൂളുകളിലും പള്ളി ദര്‍സുകളിലും മറ്റു അനൗപചാരിക കേന്ദ്രങ്ങളിലും അറബി ഭാഷാ പഠന സൗകര്യമുണ്ട്. വിവിധ മതസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ കലാലയങ്ങള്‍ അറബി പ്രചാരണത്തില്‍ കര്‍മ്മ നിരതമാണ്. അറബി പഠന ഗവേഷണ മാസികകള്‍ വിവിധ സര്‍വകലാശാലകളും കോളജുകളും പ്രസിദ്ധീകരിച്ചു വരുന്നു.
തകഴിയുടെ ചെമ്മീന്‍ ആണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ മലയാള നോവല്‍. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വിഖ്യാത പണ്ഡിതന്‍ ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ് 1965ല്‍ ആണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. മഹാകവി കുമാരനാശാന്റെ ‘വീണപൂവ്’ നന്മണ്ട അബൂബക്കര്‍ മൗലവി ഭാഷാന്തരം നടത്തി. കമലാ സുരയ്യയുടെ ‘യാ അല്ലാഹ്’ കാവ്യം കെ. മൊയ്തു മൗലവി മൊഴിമാറ്റം ചെയ്തു. ബെന്‍യാമിന്റെ ‘ആടുജീവിതം’ സുഹൈല്‍ അബ്ദുല്‍ ഹകീം വിവര്‍ത്തനം ചെയ്തു.അറബിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലുകളില്‍ ശ്രദ്ധേയമായത് ത്വാഹാ ഹുസൈന്റെ ദുആഉല്‍ കര്‍വാന്‍ ആണ്. പണ്ഡിതനായ പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി പാതിരാക്കുയിലിന്റെ രാഗം എന്ന പേരില്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചു (1979). മനുഷ്യചരിത്രത്തിന് ഒരാമുഖം എന്ന പേരില്‍ മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി ഭാഷാന്തരം ചെയ്ത ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയാണ് മറ്റൊരു പ്രധാന കൃതി.മലയാള മൂല കൃതികളുടെ ഇംഗ്ലീഷ് തര്‍ജമയില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റിയവരില്‍ പ്രധാനിയാണ് യു.എ.ഇ.യിലെ ശിഹാബ് ഗാനിം. മഹാകവി ജി. ശങ്കരക്കുറുപ്പ്, സുഗതകുമാരി, ചെമ്മനം ചാക്കോ എന്നിവരുടെ കവിതകളും ശിഹാബ് ഗാനിം വിവര്‍ത്തനം ചെയ്തിട്ടുണ്ട് (2014). പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ഈജിപ്തിലെ മുഹമ്മദ് ഇബ്‌റാഹിം വിവര്‍ത്തനം ചെയ്തു (2015). ബി.എം. സുഹ്‌റയുടെ നിലാവ്, മൊഴി എന്നീ നോവലുകള്‍ സിറിയന്‍ സാഹിത്യകാരന്‍ സമര്‍ മൊഴിമാറ്റം നടത്തി (2015). എം.ടി. വാസുദേവന്‍ നായരുടെ ‘കാലം’ അതേ പേരില്‍ ഈജിപ്ത് എഴുത്തുകാരനായ സഹര്‍ തൗഫീഖ് (2016) വിവര്‍ത്തനം ചെയ്തു.അറബി കൃതികളുടെ ഇംഗ്ലീഷ് തര്‍ജമയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തവരില്‍ പ്രമുഖനാണ് എസ്.എ. ഖുദ്‌സി. ഖലീല്‍ ജിബ്രാന്റെ ഒട്ടുമിക്ക രചനകളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലെത്തിയിട്ടുണ്ട്.മധ്യ പൗരസ്ത്യ ദേശങ്ങളിലുണ്ടായ പുതിയ തൊഴില്‍ സാധ്യതകള്‍ അറബി ഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗള്‍ഫു നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോളിയം കമ്പനികള്‍, ആസ്പത്രികള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവര സാങ്കേതിക കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അറബി ഭാഷയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. തൊഴില്‍ മേഖലയിലെ ഈ അനന്തസാധ്യതകള്‍ ഉള്‍ക്കൊണ്ട് പാശ്ചാത്യ നാടുകളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അറബി കോഴ്‌സുകള്‍ പഠിപ്പിക്കപ്പെടുന്നുണ്ട്.
കാലത്തിന്റെയും ലോകത്തിന്റെയും താല്‍പര്യം അറിഞ്ഞ് ആധുനിക അറബി ഭാഷയും സംസാര ഭാഷയും തൊഴില്‍ ഭാഷയും സമന്വയിപ്പിച്ചു കൊണ്ടുള്ള വിവിധ തരം കോഴ്‌സുകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ അറബി ഭാഷയും സാഹിത്യവും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള ടൂറിസം, ആതുര സേവനം, വിവര സാങ്കേതിക വിദ്യ, ഹോട്ടല്‍ മാനേജ്‌മെന്റ്, കായികം തുടങ്ങിയ രംഗങ്ങളില്‍ അറബി ഭാഷയില്‍ വ്യുല്‍പത്തി നേടിയവരുടെ പങ്കാളിത്തം നിര്‍ണായകമായിരിക്കും. മഹത്തായ സാംസ്‌കാരിക പൈതൃകം അടിത്തറയുള്ള അറബി കാലാതിവര്‍ത്തിയായി നില നില്‍ക്കുക തന്നെ ചെയ്യും.
ക്ലാസിക് തനിമയുള്ള ജീവല്‍ ഭാഷ എന്ന നിലയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും അനന്തമായ സാധ്യതകളാണ് ലോകവും കാലവും സമ്മാനിക്കാനിരിക്കുന്നത്. പുതിയ സാഹചര്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കാതെ, കാലത്തോടൊപ്പം നടന്ന്, സാമൂഹിക മാറ്റങ്ങള്‍ക്ക് കാതോര്‍ത്ത്, അറബി ഭാഷയുടെ സാംസ്‌കാരിക പരിസരം കാത്തുസൂക്ഷിച്ച് മുന്നേറാന്‍ അറബി ഭാഷാ പ്രേമികള്‍ക്ക് സാധിക്കണമെന്നതാണ് രാജ്യാന്തര അറബി ഭാഷാ ദിനം ഉണര്‍ത്തുന്ന വിചാരങ്ങള്‍.
(ഫാറുഖ് റൗസത്തുല്‍ ഉലും കോളജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending