Connect with us

Video Stories

ജനവിധി തേടുന്നത് ജനാധിപത്യം

Published

on

പുത്തൂര്‍ റഹ്മാന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പെരുമയില്‍ ഇന്ത്യ തുടരണമോയെന്നു തീരുമാനിക്കപ്പെടുന്ന നിര്‍ണായക ജനവിധിയാണ് ഇത്തവണത്തേത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന പണ്ടേ പറഞ്ഞുപോരുന്ന ആഹ്വാനത്തിനുപകരം ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ദേശബോധത്തിന്റെയും ദിശാബോധത്തിന്റെയും കച്ചകെട്ടിയിറങ്ങുക എന്നു രാജ്യമെങ്ങു നിന്നും മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. ഒപ്പം സംഘ്പരിവാറിന്റെ ഉള്ളിലിരിപ്പുകളും പുറത്തു വന്നുതുടങ്ങി. ഇത്തവണ രാജ്യത്ത് ബി.ജെ.പി അധികാരത്തില്‍വന്നാല്‍ പിന്നീടൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.പികൂടിയായ സാക്ഷി മഹാരാജ് വിളിച്ചുപറഞ്ഞതു അദ്ദേഹത്തിന്റെ ഇംഗിതം മാത്രമല്ല. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഉള്ളിലിരിപ്പു പുറത്തായതാണ്. 2019ല്‍ ബി.ജെ.പി വിജയിച്ചാല്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍നിന്നും താഴെയിറക്കാനാവില്ലെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രതീക്ഷ കൃത്യതയോടെ സംഘ്പരിവാരം നടപ്പാക്കുന്ന പദ്ധതികളില്‍ ഊന്നിയുള്ളതാണ്. ഇത്തവണത്തേത് ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണെന്നാലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യന്‍ ജനതയുടെ മൂന്നിലൊന്നിനെപോലും സ്വാധീനിക്കാത്ത ഫാഷിസത്തിന്റെയും ഏകാധിപത്യത്തിന്റെയും രാഷ്ട്രീയ സംഹിത വീണ്ടും അധികാരത്തിലേക്കെത്തുന്നുണ്ടെങ്കില്‍ അത് പ്രതിപക്ഷ കക്ഷികളുടെ ഏകീകരണമില്ലായ്മകൊണ്ടുമാത്രമായിരിക്കും. ഭരണത്തേക്കാള്‍ രാജ്യത്ത ിന്റെ ഭാവി പരിഗണിച്ചുള്ള രാഷ്ട്രീയ ബാന്ധവങ്ങള്‍ കാലത്തിന്റെ ആവശ്യമായിരിക്കുന്നു. ബി. ജെ.പി ഭരണം കുത്തിവെച്ച വെറുപ്പും വിദ്വേഷവും ഇല്ലായ്മ ചെയ്യുകയെന്നതു മാത്രമല്ല ജനാധിപത്യം നിധിപോലെ കാത്തുസൂക്ഷിക്കേണ്ടതും ഇന്നോരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്.
വ്യാജ പ്രചാരണങ്ങള്‍കൊണ്ട് സ്വയം കൃതാനര്‍ത്ഥങ്ങളെ മറച്ചുപിടിക്കാനുള്ള ഒടുക്കത്തെ പരിശ്രമങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിവാരവും. അതേസമയം ഉള്ളുപൊള്ളയായ വൈകാരികത്തള്ളിച്ചകളും വാഗ്ദാന ലംഘനവും സ്വജനപക്ഷപാതവും അഴിമതിയുമാണ് മോദി ഭരണമെന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ഒരവസരമാണെന്നതിനു ഇനിയും എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ വേറെയുമുണ്ട്. അധസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതക്കും ഫാഷിസ്റ്റ് നിലപാടുകള്‍ക്കുമെതിരെയുള്ള പൗരസമൂഹത്തിന്റെ പ്രതികരണംകൂടി പ്രതിഫലിക്കുന്ന ജനവിധിയാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ കൊതിക്കുന്നത്.
പശു ഭക്തിയുടെ പേരില്‍ നൂറിലേറെ മനുഷ്യര്‍ക്ക് ജീവഹാനി വന്നുഭവിച്ച രാജ്യമായി മോദി ഭരണത്തില്‍ ഇന്ത്യ മാറി. എല്ലാ ജനവിഭാഗങ്ങളുടെയും നിലനില്‍പ്പ് സംരക്ഷിക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്ന രീതിയില്‍ മനുഷ്യാവകാശം ഉറപ്പുവരുത്തേണ്ടതു ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. പകരം ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായി മാറുന്നതും വിദേശ രാജ്യങ്ങളുടെ പഠനങ്ങളിലും റിപ്പോര്‍ട്ടുകളിലും ഇന്ത്യനവസ്ഥകളെ ചൊല്ലി ആശങ്കയുയരുകയുമാണുണ്ടായത്. ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത ക്രമാതീതമായി കൂടിയെന്നും അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലെന്നും മത സ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ അമേരിക്കന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രസിഡണ്ട് ട്രംപും മോദിയും തമ്മിലുള്ള അടുപ്പം നിലനില്‍ക്കവേ തന്നെയായിരുന്നു അത്. മതത്തിന്റെ പേരില്‍ രാജ്യം ഇന്ന് കൂടുതല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. പുരോഗമന സംസ്‌കാരമുള്ള രാജ്യം എന്നത് വെറുംവാക്കായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഒരിക്കല്‍പോലും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ല, ജനതയുടെ സ്വരമായ മാധ്യമങ്ങളെ അഭിമുഖീരിച്ചില്ല. ഏറ്റവും കൂടുതല്‍ റേഡിയോ പ്രസംഗങ്ങള്‍ നടത്തിയ മോദി ഒരിക്കല്‍പേലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീരിക്കാന്‍ തയ്യാറായതേയില്ല.
ആദ്യമായി സ്വന്തം പണം ക്യൂ നിന്നു വാങ്ങി ജീവസന്ധാരണം ചെയ്യേണ്ട ഗതികേട് രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചതും മോദി ഭരണത്തിന്റെ ദുരന്തഫലമായിരുന്നു. നോട്ടു നിരോധനംമൂലം സ്വന്തം പണമെടുക്കാനുള്ള ക്യൂവിലും തെരക്കിലുംപെട്ട് നൂറുകണക്കിനാളുകള്‍ മരിച്ചതുമാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ താറുമാറാക്കിയതും മോദിയന്‍ വങ്കത്തത്തിന്റെ ഫലം തന്നെ. മുന്‍ പ്രധാനമന്ത്രിയും ലോകത്തിലെ മികച്ച സമ്പദ് ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ് പറഞ്ഞതുപോലെ ഒരുപാട് പാടുപെട്ടിട്ടാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തോളം ഏഴു ശതമാനത്തില്‍ നിലനിര്‍ത്താന്‍ യു.പി.എക്ക് സാധിച്ചത്. നോട്ടു നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും മോദി അത് കളഞ്ഞുകുളിച്ചു. ഇപ്പോള്‍ നോട്ട് നിരോധനത്തെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല മോദി.
കണ്ണില്‍ ചോരയില്ലാത്ത വിവേചനം കൊണ്ടു ലക്ഷക്കണക്കിന് പൗരന്മാരെ അഭയാര്‍ത്ഥി ജീവിതത്തിലേക്കു തള്ളിവിട്ട ദേശീയ പൗരത്വ രജിസ്റ്ററാണ് മോദി ഭരണത്തിന്റെ മറ്റൊരു ദുരന്തം. ഇപ്പോള്‍ 40 ലക്ഷം പേരാണ് പൗരത്വം തെളിയിക്കാന്‍ പറ്റാതെ ലിസ്റ്റിലുള്ളത്. മോദിക്കൊപ്പം ഘടകകക്ഷികളായിനിന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ഇപ്പോള്‍ ഈ ക്രൂരത കണ്ടു സഖ്യത്തില്‍നിന്നും പിന്മാറി. ഗോവധ നിരോധനം സംബന്ധിച്ച മോദിയുടെ തീരുമാനം രാജ്യത്തെ പിടിച്ചുകുലുക്കിയതുപോലെ പൗരത്വ പട്ടികയും ഇന്ത്യ എന്ന ഏകതയെ ഏറെ ഭിന്നിപ്പിച്ചു. ആധുനിക കാലത്തെ ജാതി വ്യവസ്ഥ എന്ന് ആക്ഷേപിക്കപ്പെട്ട, പത്താംക്ലാസ് പാസാകാത്തവര്‍ രാജ്യത്തിന് പുറത്തുപോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമെടുത്തതുപോലെ വങ്കത്തങ്ങളും പാപ്പരത്തങ്ങളും വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പൗരന്മാരെ രണ്ട് തട്ടിലാക്കാനും സാമൂഹ്യ ജീവിതത്തില്‍ അധസ്ഥിതരായ മനുഷ്യരെ പുറത്താക്കി ശുദ്ധീകരണം നടത്താനമുള്ള നിഗൂഢ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളവയായിരുന്നു ആ ശ്രമങ്ങളില്‍ പലതും. ഭയം പലപ്പോഴും രാജ്യത്തെ പൊതു വികാരമാക്കി മാറ്റാന്‍ മോദിക്കു കഴിഞ്ഞു.
എതിരഭിപ്രായമുള്ളവരെയും നീതിന്യായത്തിനു വില കല്‍പിച്ചവരേയും കൊന്നുതള്ളാനും നിശബ്ദരാക്കാനും മോദി മൗനാനുവാദം നല്‍കി. രാജ്യത്ത് ആദ്യമായി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അതി നിന്ദ്യമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. വാതോരാതെ സംസാരിക്കുന്ന മോദി മൗനം ഭൂഷണമാക്കി. വര്‍ഗീയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മോദി മൗനം അവലംബിക്കുന്നു. മോദിയുടെ മൗനവും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ നടന്ന ആക്രമണവും ചോദ്യം ചെയ്തവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംവാദങ്ങളും രാജ്യത്തുണ്ടായി. അമീര്‍ഖാനെയും ഷാരൂഖ്ഖാനെയും പോലുള്ളവര്‍ പോലും രാജ്യത്ത് സുരക്ഷിതത്വമില്ലായ്മയുണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. മോദി ഭക്തി ദേശഭക്തിയാക്കി അവതരിപ്പിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഒരിക്കലും നിലച്ചില്ല. സഹിഷ്ണുത പാഴ്‌വാക്കായി മാറി. അസഹിഷ്ണുത രാഷ്ട്രീയ രീതിയായി അംഗീകരവും നേടി.
രാജ്യ ചരിത്രത്തിലാദ്യമായി നീതിന്യായ വ്യവസ്ഥ തകരാറിലായതിനെ ചൊല്ലിയുള്ള വിലാപവുമായി നാല് സുപ്രിം കോടതി ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതും മോദി ഭരണത്തില്‍ മാത്രം സാധ്യമായി. മതേതരത്വം ഭരണഘടനയില്‍നിന്ന് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുന്ന അനുയായികള്‍ ഏറെയുള്ള ഭരണാധികാരിയുടെ നാട്ടില്‍ നടക്കാവുന്നതെല്ലാം നടന്നു കഴിഞ്ഞു. ഇന്ത്യയിലെ പല സമുന്നത സ്ഥാപനങ്ങള്‍ക്കും അവയുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റംവരുത്തേണ്ടി വന്നതും വലിയ പ്രതിഷേധങ്ങള്‍ നേരിട്ടതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ്. 2018 ജനുവരിയിലാണ് സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ രാജ്യത്തെ നിയമ സംവിധാനംതന്നെ അപകടത്തിലാണ് എന്ന് വിളിച്ചു പറഞ്ഞത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സഹികെട്ട് ഉര്‍ജിത്പട്ടേല്‍ രാജിവെച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അതിരുകടന്ന ഇടപെടലുകള്‍ മൂലമായിരുന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനോ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കാനോവേണ്ടി നടന്ന ശ്രമങ്ങള്‍ നിരന്തരം പുറത്തുവന്നു. പല സ്ഥാപനങ്ങളും സര്‍ക്കാരിനോട് കലഹിക്കുന്ന അവസ്ഥ വന്നു. സി. ബി.ഐ ഭരണകക്ഷിയുടെ ഏജന്‍സിയായി മാറി. ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും സീപ്ലെയിനുകളെക്കുറിച്ചുമൊക്കെ വീമ്പു പറയുമ്പോഴാണ് മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ സഞ്ചിത കടം 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നത്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട 2018 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കടം 82,03,253 കോടി രൂപയാണ്. 2014 ജൂണ്‍ വരെ 54,90,763 കോടി രൂപ മാത്രമായിരുന്നു കടം. നാലര വര്‍ഷത്തിനിടെ പൊതുകടം 48 ലക്ഷം കോടിയില്‍ നിന്ന് 73 ലക്ഷം കോടിയായി ഉയര്‍ന്നു 49 ശതമാനം വര്‍ധിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം പ്രധാനമന്ത്രിയുടെ ഓഫീസ് സമ്പന്ന ചേരികളുടെ ഇടനിലക്കരാനായി നില്‍ക്കുന്നതും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ മൂടിവെക്കാന്‍ മുമ്പൊരിക്കലുമില്ലാത്തവിധം അപഹാസ്യമായി പ്രവര്‍ത്തിക്കുന്നതും രാജ്യം കണ്ടു. റഫാല്‍ അഴിമതിയും അത് മൂടിവെക്കാനുള്ള സി.എ.ജി റിപ്പോര്‍ട്ടുകളും സുപ്രിംകോടതി ഇടപെടലുകളും അങ്ങേയറ്റം പരിഹാസ്യമായി. അഴിമതി വിരുദ്ധത പ്രചാരണമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട മോദി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍തന്നെ ആ പ്രതീക്ഷയെല്ലാം നഷ്ടമായിരുന്നു. മന്ത്രിസഭയിലെ കാല്‍ഭാഗം പേരും അഴിമതി ആരോപണവിധേയരായവരായതിനാല്‍ മോദി ഭരണത്തിലേറിയിട്ടും ലോക്പാല്‍ സമിതിയെപ്പോലും നിയമിച്ചില്ല. റഫാല്‍ ഇടപാടിനൊച്ചൊല്ലി നാണക്കേടിലായ മോദി ഇപ്പോള്‍ മുഖം മിനുക്കാനായി ലോക്പാല്‍ നിയമനം നടത്തിയെന്നു വരുത്തിയിരിക്കുന്നു. സുതാര്യഭരണം, വര്‍ഷംതോറും ഒരു കോടി ജനങ്ങള്‍ക്ക് ജോലി, ധാരാളം വിദേശ നിക്ഷേപം, എല്ലാറ്റിനുമുപരി അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കല്‍. പോരാത്തതിന്, വിദേശരാജ്യങ്ങളില്‍നിന്ന് കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന വാഗ്ദാനവും. എന്നാല്‍ ഇന്ത്യ കണ്ടത് കോടിക്കണക്കിനു രൂപയുമായി വമ്പന്മാര്‍ രാജ്യംവിടുന്നതാണ്. ലോക്പാല്‍ ആക്ടിന്റെ കാര്യമാവട്ടെ, നിയമം നേരത്തെ പാസായിട്ടും സര്‍ക്കാര്‍ അത് നടപ്പാക്കിയിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ലോക്പാല്‍ നിയമനം നടത്താം എന്ന് വാഗ്ദാനം ചെയ്തത്.
ജനങ്ങളെ സ്വാധീനിക്കാന്‍ മോദി ഏറ്റവും ഉപയോഗിച്ചത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രചാരമാണ്. പക്ഷേ കോടികള്‍ കൊണ്ടുള്ള അഴിമതിയുടെ തുലാഭാരമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടന്നതെന്നതിന്റെ തെളിവുകളാണ് ഒളിപ്പിക്കാനാവാതെ പുറത്താവുന്നത്. നീരവ് മോദി, ലളിത് മോദി കുംഭ കോണങ്ങള്‍ക്കു പുറമേ, ഏറ്റവും പുതിയ അഴിമതിക്കഥ പുറത്തു വന്നിരിക്കുന്നു. ബി.ജെ.പി യുടെ മൂലധനത്തില്‍ വന്ന വമ്പന്‍ കുതിച്ചുചാട്ടത്തിന്റെ പിന്നിലെ രഹസ്യം എന്തെന്നുകൂടി വെളിവാക്കുന്നതാണ് കര്‍ണാടകയിലെ നേതാവ് യെദ്യൂരപ്പയുടെ ഡയറിയിലെ കണക്കുകള്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയില്‍ പിടിയിലായവര്‍ പാര്‍ട്ടിയുടെ പ്രധാനികളായതും ബി.ജെ.പി കുതിരക്കച്ചവടത്തിനിറങ്ങിയതും ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടിയ കക്ഷികളെ നോക്കുകുത്തികളാക്കി കുതിരക്കച്ചവടം നടത്താന്‍ ബി.ജെ.പിക്കു സാധിച്ചതിന്റെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നു. അഴിമതിയുടെ ചളിക്കുണ്ടിലാണു താമര വളരുന്നതെന്നു ഉറപ്പായിരിക്കുന്നു.
വിദേശരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള മോദിയുടെ നീക്കം ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡ് മാത്രമായി പരിമിതപ്പെട്ടു. ആ വിദേശ യാത്രകള്‍ കൊണ്ടൊന്നും ഒരു നേട്ടവുമുണ്ടായില്ല. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നതുമില്ല. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധവും മോശമായി. കശ്മീര്‍ വിഷയം ഇപ്പോഴും തിളച്ചുമറിയുകയാണ്. അതിര്‍ത്തി വീണ്ടും പ്രക്ഷുബ്ധമായി. പാകിസ്താന്‍-ചൈന ബന്ധം കൂടുതല്‍ വളര്‍ന്നു. ഇന്ത്യന്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിക്കാന്‍ പാകിസ്താന്‍ ചൈനക്ക് അനുവാദം നല്‍കി. നേപ്പാളും ഇന്ത്യയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം പോലും മോദി കാരണം വഷളായി. പുല്‍വാമയില്‍ സൈനികര്‍ അക്രമിക്കപ്പെട്ടതു മോദിയുടെ ദേശഭക്തിയും സൈനിക ഗീര്‍വാണങ്ങളും അര്‍ത്ഥമില്ലാത്തതെന്നു തെളിയിച്ചു.
വര്‍ഷം ഒരു കോടി ജോലികളായിരുന്നു മോദിയുടെ വാഗ്ദാനം. പക്ഷേ, ദേശീയ തൊഴില്‍ ലഭ്യത മുമ്പുണ്ടായിരുന്നതിലും കുറഞ്ഞു. എവിടെയും കണക്കുകൊണ്ടുള്ള കളിയാണ്. സാധാരണ, തൊഴില്‍ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏജന്‍സി മാറ്റി കള്ളക്കണക്കവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2016ല്‍ മുഖംമിനുക്കാന്‍ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കാനുള്ള ഫോര്‍മുല തിരുത്തിയതുപോലെ ജോലിക്കണക്കിന്റെ സമവാക്യവും സൗകര്യമനുസരിച്ചു മാറ്റി. പരമാധികാര, ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക് എന്ന ആശയമാണ് ഇന്ത്യ. അത് തകര്‍ത്തു കളയാനുള്ള യജ്ഞമായിരുന്നു ഫലത്തില്‍ മോദി ഭരണം. തത്വത്തില്‍ അതൊരു സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗം കൂടിയാണ്. ഇന്ത്യയെ തങ്ങളുടെ ഇംഗിതമനുസരിച്ചു ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ സംഘ്പരിവാറിനു ഭീഷണി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണ്. ബി.ജെ.പിയും മോദിയും പരസ്യമായി തന്നെ പറയുന്ന കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിന് മതേതര ഇന്ത്യയുടെ അവസാനം എന്നതു തന്നെയാണ് അര്‍ത്ഥം. ഹിന്ദുത്വ ഇന്ത്യ എന്നതാണതിന്റെ പൂര്‍ത്തീകരണം. മതേതര, ജനാധിപത്യ, പരമാധികാര രാഷ്ട്രം എന്ന ഇന്ത്യയുടെ അടിത്തറ ഇളക്കുകയാണതിനുള്ള മാര്‍ഗം എന്ന കാര്യത്തില്‍ സംഘ്പരിവാരത്തിന് സംശയമില്ല. അതിനായവര്‍ പ്രവര്‍ത്തിക്കുന്നു. ഗാന്ധിയും നെഹ്റുവും അംബേദ്കറും രൂപപ്പെടുത്തിയ ഇന്ത്യയുടെ അന്ത്യമാണ് അവരുടെ അഭിലാഷം. ജനാധിപത്യ കക്ഷികള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ അതുകൊണ്ട് അവസാനത്തെ അഭിലാഷമാണ്. ഈ ജനവിധി അതിനുള്ള അവസാനത്തെ അവസരമാണ്. ഇനിയൊരവസരം ഉണ്ടാകണമെന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

FOREIGN

കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ്

കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

Published

on

ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

Continue Reading

Trending