Connect with us

Views

അലയുന്ന റോഹിന്‍ഗ്യര്‍ക്ക് അഭയത്തിന്റെ തണല്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഭരണകൂട ഭീകരതയുടേയും വംശവെറിയുടേയും ഇരകളായി മ്യാന്മറില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ആരോരുമില്ലാത്ത റോഹിന്‍ഗ്യന്‍ ജനത ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അലയുകയാണ്. ഒരിറ്റ് ദാഹജലത്തിനു പോലും നിവൃത്തിയില്ലാതെ ലോക സമൂഹത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി കെഞ്ചുന്ന മനുഷ്യര്‍. പല രാജ്യങ്ങളിലേക്കായി ചിതറിയ ഇവരില്‍ ഏകദേശം ഏഴു ലക്ഷം പേര്‍ എത്തിപ്പെട്ടത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലെ ചേരികളിലും ക്യാമ്പുകളിലുമായി അങ്ങേയറ്റം ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് അഭയാര്‍ത്ഥികള്‍ ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറുപതിനായിരത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിച്ചുവരുന്നു. ജമ്മു, ഹരിയാനയിലെ മെഹ്‌വാത്, ഡല്‍ഹിയിലെ കാളിന്ദികുഞ്ച്, യു.പിയിലെ ഫരീദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും റോഹിന്‍ഗ്യന്‍ ക്യാമ്പുകളുള്ളത്. 2012 മുതല്‍ വിവിധ സന്ദര്‍ഭങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണിവര്‍.

ഭയത്തിന്റെയും വിശപ്പിന്റെയും പിടിയിലമര്‍ന്ന് ജീവന്‍ തന്നെ അപായമുനയിലായ മനുഷ്യര്‍ക്ക് അത്താണിയൊരുക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങിയതും നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലാണ്. അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന പരിമിത ലക്ഷ്യത്തോടെയുള്ള പദ്ധതികളല്ല മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പരിമിതമായ തോതിലെങ്കിലും ഭൗതിക വിദ്യാഭ്യാസത്തിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജന്മനാട്ടില്‍ നിന്ന് ഭയന്നോടുമ്പോള്‍ പൊലിഞ്ഞുപോയ അവരുടെ സ്വപ്‌നങ്ങള്‍ക്ക് ഈ മണ്ണില്‍ തണല്‍ നല്‍കണമെന്നാണ് മുസ്‌ലിംലീഗിന്റെ ആഗ്രഹം.

ഐക്യരാഷ്ട്ര സഭ നല്‍കിയ റഫ്യൂജി കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ക്ക് സാധാരണ തൊഴിലുകള്‍ക്ക് പോകാന്‍ അനുമതിയുണ്ടെങ്കിലും ദൈനംദിന ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ഇവര്‍ വലിയ പ്രയാസങ്ങള്‍ നേരിടുകയാണ്. റോഹിന്‍ഗ്യന്‍ സഹോദരങ്ങളോടുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഐക്യപ്പെടലിനും സ്‌നേഹവായ്പിനും ഹൃദയം ചേര്‍ത്തി വെക്കുന്ന പ്രതികരണമായിരുന്നു മുസ്‌ലിം ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തോടുള്ള പ്രതികരണം.
ഇന്ത്യയിലെ വ്യത്യസ്ത ക്യാമ്പുകളിലായി പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും അതോടൊപ്പം ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്യാനും വ്യത്യസ്ത ക്യാമ്പുകളിലായി ശുദ്ധജല വിതരണ സംവിധാനമടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും ഇതിനകം നമുക്ക്് കഴിഞ്ഞിട്ടുണ്ട്.

2800 കുടുംബങ്ങളിലായി 12000 ആളുകള്‍ ജമ്മുവിലെ വ്യത്യസ്ത ക്യാമ്പുകളില്‍ താമസിച്ച് വരുന്നു. ഈ വര്‍ഷം അഭയാര്‍ഥികളായി വന്നവരും ഇക്കൂട്ടത്തിലുണ്ട്. അനാഥ മക്കള്‍ക്കൊപ്പം മുന്നൂറോളം വിധവകള്‍ കഴിയുന്നതും ഇവിടെയാണ്. 16 മസ്ജിദുകളും 20 മദ്രസകളും ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച്‌വരുന്നു. ഇതില്‍ 250 കുട്ടികള്‍ പഠിക്കുന്ന മദ്രസ്സത്തുല്‍ മുഹാജിരീന്‍ അടക്കം രണ്ട് ബോര്‍ഡിങ് മദ്രസയുമുണ്ട്. 1600 കുട്ടികള്‍ വിവിധ മദ്രസകളില്‍ പഠിക്കുന്നു. അതോടൊപ്പം 2500ലധികം കുട്ടികള്‍ ഇപ്പോഴും തെരുവില്‍ ആക്രി പെറുക്കി നടക്കുന്നു. ജമ്മുവിലെ പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം ചെയ്യാന്‍ സാധിച്ചു. ബോര്‍ഡിങ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാനും സാധിച്ചു. കൂടാതെ തണുത്ത കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നും വളരെ ദൂരത്തായതിനാല്‍ സഹായം അധികം എത്താത്ത മെഹ്‌വാത്ത് ക്യാമ്പിന് പ്രത്യേക ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ മെഹ്‌വാത്ത് എന്ന ഗ്രാമത്തില്‍ ഏഴ് ക്യമ്പുകളിലായി 446 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ അതിദയനീയമായിരുന്നു. 120 കുട്ടികള്‍ക്കായി നടത്തുന്ന മദ്രസയും 30 കുട്ടികള്‍ക്കുള്ള ബോര്‍ഡിങ് മദ്രസയും കാണാനിടയായി. മദ്രസകളിലെ സ്റ്റാഫിന് മാസ ശമ്പളം പലപ്പോഴും ലഭിക്കാറുണ്ടായിരുന്നില്ല.
കുട്ടികള്‍ക്ക് ഒരു നേരം ഭക്ഷണം അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ. വല്ലപ്പോഴും ആരെങ്കിലും വച്ചു നീട്ടുന്ന ഭക്ഷണ കിറ്റല്ലാതെ ക്യാമ്പുകളില്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രാഥമികാവശ്യത്തിനുള്ള വെള്ളവും കിട്ടാക്കനിയായിരുന്നു. സമീപത്തെ ശുദ്ധജല വിതരണ കമ്പനിയുമായി സഹകരിച്ച് മെഹ്‌വാത്തിലെ എല്ലാ ക്യാമ്പിലും ആവശ്യത്തിന് വെള്ളം നല്‍കിവരുന്നു.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ധാരാളമുള്ളത് ബംഗ്ലാദേശിലാണല്ലോ. വിവരണാതീതമാണ് അവിടത്തെ ക്യാമ്പുകളിലെ അവസ്ഥ. രോഗബാധയും പോഷകാഹാരക്കുറവും കാരണം നൂറുകണക്കിന് കുട്ടികളാണ് ക്യാമ്പുകളില്‍ ദിനേന മരിച്ചുവീഴുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള പ്രവാഹത്തിനിടയില്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ മുങ്ങിമരിച്ചതായുള്ള വാര്‍ത്തകളും വന്നിരുന്നു. ഈ നൂറ്റാണ്ടില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പോലെ ദുരിതമനുഭവിച്ച മറ്റൊരു ജനതയെ പറ്റി ചരിത്രത്തിലെവിടെയും കേട്ടിട്ടില്ല. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ബംഗ്ലാദേശിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഇടപെടലുകളുടെ ഫലമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുഖേന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മുസ്്‌ലിം ലീഗിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാഗവണ്‍മെന്റിന്റെ തന്നെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് ആശ്വാസകരമാണ്. ബംഗ്ലാദേശിലെ പൊതു ബാങ്കിങ് സൗകര്യം ഉപയോഗിച്ച് മുസ്‌ലിംലീഗിന്റെ റിലീഫ് ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ഇതിനകം തന്നെ ഈ അക്കൗണ്ടിലേക്ക് മാറ്റി നല്‍കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ദേശീയ പ്രതിനിധി സംഘം അടുത്ത മാസം ആദ്യവാരത്തില്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. പാര്‍ട്ടി നടത്തുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞും മറ്റു പല സംഘടനകളും വ്യക്തികളും സഹകരിക്കാന്‍ മുന്നോട്ട്‌വന്നിട്ടുണ്ട്. ഉദാരമനസ്‌കരെയെല്ലാം ഒന്നുചേര്‍ത്ത് നന്മയുടെ മാര്‍ഗത്തില്‍ ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്താനും സാധിച്ചിട്ടുണ്ട്.

വംശവെറിയുടെ ഇരകളായി ഒരു ജനതയൊന്നാകെ ഉരുകി ഇല്ലാതാകുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിക്കപ്പെടുക തന്നെ ചെയ്യും. നമ്മുടെ രാജ്യത്തേക്ക് അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളെ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ഇതിനകം തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ മാതൃകാപരവും ദീര്‍ഘവീക്ഷണത്തോടെയുള്ള റിലീഫ് പദ്ധതികളാണ് അവര്‍ക്കായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സാമ്പത്തിക സഹായം നല്‍കിയവരും വിവിധ ഭാഗങ്ങളില്‍നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിച്ചവരും എല്ലാറ്റിലുമുപരി ദിനേനയെന്നോണം വ്യത്യസ്ത ക്യാമ്പുകളില്‍ രാപ്പകലില്ലാതെ എത്തി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നവരുമായി ഒട്ടേറെ പേര്‍ക്ക് നന്ദി പറയാനുണ്ട്. അല്ലാഹുവിന്റെ കാരുണ്യമാണ് നമ്മുടെ അഭയം. കരുണ ചെയ്യുന്നവര്‍ക്ക്‌മേല്‍ ആ കാരുണ്യം ചൊരിയപ്പെട്ടു കൊണ്ടേയിരിക്കും. അതിനായി പ്രാര്‍ത്ഥിക്കുന്നു.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending