Connect with us

Video Stories

അമേരിക്കയിലെ മോദി കശ്മീരിലെയും

Published

on

കെ.പി ജലീല്‍

മുപ്പതുലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്ര സങ്കല്‍പം. ആഫ്രിക്കക്കാര്‍ മാത്രമാണ് ഗതകാലാന്തരങ്ങളായി സ്വന്തം ജനിതക സ്വത്വവുമായി ഇന്നും നിലയുറപ്പിച്ചിരിക്കുന്ന ജനത. യൂറോപ്പും അറേബ്യയും അമേരിക്കയും ജപ്പാനും ഇന്ത്യയുമെല്ലാം കാലാന്തരങ്ങളിലൂടെ കുടിയേറപ്പെട്ട ജനതകളുടെ പിന്മുറക്കാരാണ്. ഓരോ ഇന്ത്യക്കാരനും ലോകത്തെ ഏതെങ്കിലുമൊരു ജനതയുടെ ജനിതകം പേറുന്നുവെന്ന് ശാസ്ത്രലോകം ലോകത്തോട് വിളിച്ചുപറഞ്ഞത് സിന്ധു നദീതട-ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പഠനത്തിലൂടെ അടുത്തിടെയാണ്. ഇന്ത്യയിലെ ഇരുപതു ശതമാനത്തോളം വരുന്ന ഇപ്പോഴത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വാനുകൂല ഭരണകൂടം പേടിസ്വപ്‌നമായിത്തീര്‍ന്നിരിക്കുമ്പോള്‍ ഈ ശാസ്ത്ര യാഥാര്‍ത്ഥ്യം ഓര്‍ക്കുന്നത് കൗതുകകരമാകും.

സമീപ രാജ്യങ്ങളിലെ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം ഇന്ത്യയിലേക്ക് സ്വീകരിച്ച് പൗരത്വം നല്‍കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം. രണ്ടാം മോദി സര്‍ക്കാരിന്റെ പോക്ക് രാജ്യത്തെ ഹിന്ദുത്വവല്‍കരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിലേക്കാണെന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും അസമിലെ പൗരത്വ പട്ടികയും. നിയമം ഇതിനകം അസമില്‍ നടപ്പാക്കിക്കഴിഞ്ഞു. അവിടെ ബംഗ്ലാദേശില്‍നിന്ന് കാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറിയ 16.09 ലക്ഷത്തിലധികം മനുഷ്യരാണ് ബഹിഷ്‌കരണത്തിന് ഇരയായതെങ്കില്‍ അതിലെ ഹിന്ദുക്കള്‍ക്ക് തുടരഭയം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് മുസ്‌ലിംകളൊഴികെയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കാനുള്ള പുതിയ നിയമം. കഴിഞ്ഞ ജനുവരിയില്‍ പ്രസ്തുത നിയമം ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയിലേക്ക് വന്നിരുന്നില്ല.

വൈകാതെ രാജ്യത്തൊട്ടാകെ പൗരത്വ നിയമം നടപ്പാക്കിയശേഷമാകും അതിനി പുറത്തെടുക്കുക എന്നാണ് കരുതേണ്ടത്.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇതാണ് മോദി സര്‍ക്കാരിന്റെ നയമെങ്കില്‍ പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്താനിരിക്കുന്ന ‘ഹൗഡിമോദി’ മാമാങ്കം വെളിപ്പെടുത്തുന്നത് തികച്ചും അജഗജാന്തരമായ ഒരു പരിപാടിയെയാണ്. കൗതുകവും ഏറെ ജിജ്ഞാസയും പകരുന്നതാണ് ഹൗഡി മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുഴലുമ്പോഴാണ് ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപ ചെലവിട്ട് മോദി സര്‍ക്കാര്‍ ഹൂസ്റ്റണില്‍ ഇന്ത്യക്കാര്‍ക്കായി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

വിടുവായനെന്നും കഴിവുകെട്ടവനെന്നും അമേരിക്കക്കാര്‍തന്നെ മുദ്രകുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ജനവിധിയെ അഭിമുഖീകരിക്കാന്‍ രണ്ടാമതും തയ്യാറെടുക്കുമ്പോഴാണ് മോദിയുടെ സഹായത്തോടെ അദ്ദേഹത്തെകൂടി പങ്കെടുപ്പിച്ചുകൊണ്ട് അമേരിക്കയില്‍ ഇത്തരമൊരുപരിപാടി സംഘടിപ്പിക്കുന്നതെന്നത് ഇരു നേതാക്കളുടെയും മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. അതോടൊപ്പം കൗതുകരമായിട്ടുള്ളത് നേരത്തെ പറഞ്ഞ മോദിയുടെയും ട്രംപിന്റെയും ന്യൂനപക്ഷങ്ങളോടുള്ള നയ നിലപാടുകളാണ്. 2015ല്‍ ചൈനയിലെ ഷാങ്ഹായില്‍ പ്രസംഗിക്കവെ മോദി പറഞ്ഞത്, തന്റെ ഭരണത്തിനുമുമ്പ് ഇന്ത്യയില്‍ ജീവിക്കുന്നത് നാണക്കേടായിരുന്നെന്നായിരുന്നു.

അമേരിക്കയിലെ അമ്പതിനായിരത്തിലധികംവരുന്ന ഇന്ത്യക്കാരാണ് ഹൂസ്റ്റണിലെ ഹൗഡിമോദി പരിപാടിയില്‍ പങ്കുചേരുക എന്നാണ് അറിയിപ്പ്. ഇവരെല്ലാം പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണെന്നതാണ് രസകരം. ട്രംപും മോദിയും അവരവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോട് എടുക്കുന്ന നിലപാടിന് കടകവിരുദ്ധമാണ് ഹൗഡി മോദിയിലൂടെ വെളിപ്പെടുന്നത്. അമേരിക്കയിലെ മലയാളിയും തമിഴനും ഗുജറാത്തിയും ബംഗാളിയുമൊക്കെ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും തങ്ങള്‍ക്ക് ഇരട്ടപൗരത്വമുള്ള രാജ്യത്ത് ലഭിക്കേണ്ട ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമെന്നുള്ള പ്രഖ്യാപനമാണ്. തീര്‍ച്ചയായും മോദിയും ട്രംപും അതുതന്നെയായിരിക്കും ഇവിടെ പ്രസംഗിക്കാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതാണ്.

എന്നാല്‍ ഇന്ത്യയില്‍ ഒരു നിലപാടും അമേരിക്കയിലാണെങ്കില്‍ മറ്റൊരു നിലപാടുമെന്നത് വലിയ രാഷ്ട്രീയവഞ്ചനയായേ കാണാന്‍ കഴിയൂ. അവിടെ ട്രംപിന്റെ മുസ്‌ലിം വിരുദ്ധത പ്രസിദ്ധമാണ്. അധികാരത്തിലെത്തിയയുടന്‍തന്നെ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുന്ന തീരുമാനമാണ് ട്രംപ് കൈക്കൊണ്ടത്. മെക്‌സിക്കോ അതിര്‍ത്തി വഴി അവിടത്തുകാര്‍ രാജ്യത്തേക്ക് കടക്കുന്നതിനെതിരെ മതില്‍കെട്ടാനും ട്രംപ് പെടാപ്പാട്‌പെടുന്നു. സമാനമായ അവസ്ഥതന്നെയാണ് അസമിന്റെയും കശ്മീരിന്റെയും കേരളത്തിന്റെയും ഹിന്ദിയുടെയും കാര്യത്തിലൊക്കെ മോദി സര്‍ക്കാര്‍ ഇന്ത്യയിലും പറയുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നത് കടുത്ത അനീതിയാണ്. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ഹിന്ദുത്വചിഹ്നങ്ങളെയും അടയാളങ്ങളെയും ക്ഷേത്രങ്ങളെയും നവീനവല്‍കരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും മോദി ഭരണകൂടം കാട്ടുന്ന താല്‍പര്യം മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അവര്‍ തെരുവുകളില്‍ ദിനങ്ങളെന്നോണം അടയാളങ്ങളുടെ പേരില്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതേ പാര്‍ട്ടിക്കാരുടെയും ആര്‍.എസ്.എസ് മനോഭാവത്തിന്റെയും ഇരകളായാണ്. അവര്‍ക്ക് വേണ്ടി ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത മോദി പ്രതിഫലിപ്പിക്കുന്നത് നീഷേയുടെയും ഹിറ്റ്‌ലറുടെയും പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് ബ്രിട്ടീഷുകാരെ പോലെ ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതി പോലും ഇടപെട്ടിട്ടും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ വിഭാഗം ആരംഭിക്കണമെന്ന നിര്‍ദേശം പോലും നടപ്പാക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ മതവൈരക്കൊലപാതകങ്ങള്‍ നടക്കുന്നത് ഹിന്ദി സംസാരിക്കുന്ന ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെന്നാണെന്നത് ആരാണ് ഇതിനൊക്കെ പിന്നിലെന്നതിന് ഒന്നാം തരം തെളിവാണ്. അടുത്തദിവസം പോലും ഉത്തരേന്ത്യയില്‍ ട്രെയിനിറങ്ങിയ നാലംഗ കുടുംബത്തെ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമിച്ച് പരിക്കേല്‍പിച്ചതും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും അന്യരാജ്യക്കാര്‍ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളും തമ്മില്‍ ഏകോപിത സ്വഭാവം കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് കക്ഷിക്കാരെ സ്വാധീനിച്ച് ഇന്ത്യക്കാരുടെ സ്വാധീനവും ആനുകൂല്യവും വര്‍ധിപ്പിക്കാനാണ് മോദിയുടെയും മറ്റും നീക്കം. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുതലേന്ന് മോദിയുടെ സര്‍ക്കാരിലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കോര്‍പറേറ്റ് കുത്തകകളുടെ 14 .50 ലക്ഷം കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചതും അമേരിക്കക്കാരെ സുഖിപ്പിക്കുന്നതിനായാണ്. എന്നാല്‍ ഇതേ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തെക്കുറിച്ച് എന്തുകൊണ്ട് മോദി ഇവിടെ മിണ്ടുന്നില്ല.

ഇന്ത്യയിലേത് ഹിന്ദുക്കളുടെ സംസ്‌കാരമാണെന്നും അവരാണ് ആത്യന്തികമായി ഇവിടുത്ത അവകാശികളെന്നും അവരാണ് ഇവിടെ കാലങ്ങളായി വാസമുറപ്പിച്ചവരെന്നും വാദിക്കുന്നവര്‍ വായിച്ചിരിക്കേണ്ട വസ്തുത കഴിഞ്ഞദിവസം നരവംശശാസ്ത്ര ലോകം പുറത്തുവിടുകയുണ്ടായി. അതില്‍ പറയുന്നത് ഇന്ത്യയുടെ ഇന്നത്തെ ജനത കാലങ്ങളായി ഇവിടെ എത്തിയത് പല വിദേശ നാടുകളില്‍നിന്ന് ഘട്ടംഘട്ടമായി പലായനം ചെയ്തുകൊണ്ടാണെന്നാണ്. അതില്‍നിന്നുള്ള ജനിതക ഘടനയാണ് ഇവിടെയുള്ള മനുഷ്യരിലോരോരുത്തരിലും കാണുന്നതെന്ന് ശാസ്ത്രം ഉച്ചൈസ്തരത്തില്‍ വിളിച്ചുപറയുന്നു.

ബി.സി കാലത്ത് നിലനിന്ന സിന്ധുനദീതട സംസ്‌കാരം പോലും ആര്യ- വിദേശ നാടുകളിലെ ജനതയുടെ സംഭാവനയാണ്. അതിനും മുമ്പേ ഇവിടെ ദ്രാവിഡരായ ജനത ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. സിന്ധു നദീതടത്തിലെ കലാരൂപങ്ങള്‍ വയനാട്ടിലെ എടയ്ക്കല്‍ ഗുഹാശിലയില്‍ വരച്ചിട്ടിട്ടുള്ളതായി നേരില്‍ കാണാവുന്നതാണ്. ഇവിടെയാണ് ഏകശിലാ സംസ്‌കാരത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ അമിത്ഷാമാരും മോഹന്‍ഭഗവത്തുമാരും വാചാലരാകുന്നത്. ഹിന്ദി മാത്രമേ രാജ്യത്തെ ഏകോപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതും ഏകക്ഷി ഭരണ സമ്പ്രദായമാണ് രാജ്യത്തിന് നല്ലതെന്നുള്ള വിതണ്ഡവാദവും ഉയര്‍ത്തുന്നത് മുമ്പ് അധികാരത്തിന്റെ ഏഴയലത്ത് പോലും ജനത അടുപ്പിക്കാതിരുന്നവരാണ് എന്നതാണ് ഏറെ രസകരവും സ്‌തോഭജനകവും. ഹൗഡി മോദി പരിപാടി കഴിയുമ്പോഴോ അതിനുമുമ്പെങ്കിലുമോ മോദി ഭരണകൂടവും അതിന്റെ ആശയവക്താക്കളും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഇവയെല്ലാം. ജാതിയും മതവും ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ല, ആധുനികജനതയുടെ വികാസത്തിന് വേണ്ടതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയുകയേ വഴിയുള്ളൂ. എന്നാലത് അറിഞ്ഞിട്ടും കുംഭകര്‍ണസേവ നടിക്കുന്നവരെക്കുറിച്ച് പിന്നെന്തുപറയാന്‍ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Trending