Connect with us

Video Stories

ലോക കേരളസഭ എന്തുകൊണ്ട് എതിര്‍ക്കുന്നു

Published

on

മഞ്ഞളാംകുഴി അലി എം.എല്‍.എ

പ്രവാസികളെക്കൂടി പങ്കാളികളാക്കി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലോക കേരള സഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിനുശേഷം ആത്മാര്‍ത്ഥമായ യാതൊരു പ്രവര്‍ത്തനവും നടത്താന്‍ സഭക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്തന്നെ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് ഒരു ചുവട് പോലും വെക്കാന്‍ കഴിയാതെയാണ് സഭയുടെ മേഖലാസമ്മേളനം ദുബൈയില്‍ സംഘടിപ്പിക്കാന്‍ പോകുന്നത്.
പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുസരിച്ച് സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുപ്പിക്കുക എന്നത് തര്‍ക്കമറ്റ കാര്യമാണ്. കേരളത്തിന്റെ നന്മയെ മുന്‍നിര്‍ത്തിയുള്ള ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തന പരിപാടികളും അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പൊതു സമ്മത തീരുമാനങ്ങളിലേക്ക് എത്തുന്നതിനും കഴിയുന്ന വേദിയായി മാറാന്‍ ലോക കേരളസഭക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സമ്മേളനങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍പോലെ കടലാസ് രേഖയായി ഒതുങ്ങി. ശരിയായ രീതിയില്‍ ഈ ആശയം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഓരോ മേഖലയിലും പ്രശസ്തരായ പ്രവാസി കേരളീയരുടെയും വിശിഷ്ട വ്യക്തികളുടെയും അറിവുകളും കഴിവുകളും വൈദഗ്ധ്യവും സംസ്ഥാനത്തിന്റെ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സഭ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നയ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക-സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുന്നതില്‍ ഒന്നാം ലോക കേരള സഭ പരാജയപ്പെടുകയാണ് ചെയ്തത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമായിരുന്ന പ്രവാസി സമൂഹത്തിനെ ഏകോപിപ്പിച്ച് അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് ഏറ്റവും ഖേദകരം. ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രവാസി സമൂഹം ശേഖരിച്ച് നാട്ടിലേക്ക് അയച്ച സാധനങ്ങള്‍ കൃത്യമായി പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ടണ്‍ കണക്കിന് സാധനങ്ങളാണ് ആവശ്യക്കാര്‍ക്ക് യഥാസമയം കൃത്യമായി വിതരണം ചെയ്യാതെ നശിച്ചുപോയത്. പ്രവാസികള്‍ക്കിടയിലെ എണ്ണമറ്റ കൂട്ടായ്മകളെ ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ഒച്ചിന്റെ വേഗതയില്‍ ഇഴയുന്ന പുനര്‍നിര്‍മ്മാണത്തിന് അല്‍പമെങ്കിലും ഗതിവേഗം നല്‍കാന്‍ കഴിയുമായിരുന്നു. വിശാലമായ ആശയം നടപ്പിലാക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനം ആവശ്യമാണെന്നത് ഏറ്റവും അടിസ്ഥാനമായ കാര്യമാണ്.
ലോക കേരള സഭ സ്ഥിരം സഭയാണെന്ന് പറയുമ്പോള്‍തന്നെ ഇതിന്റെ പ്രവര്‍ത്തനത്തിനായി ലോക കേരള സഭാ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന ഒന്നാം കേരള സഭയിലെ തീരുമാനം പോലും നടപ്പിലാക്കാന്‍ ആറ് മാസത്തെ കാലതാമസമെടുത്തു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രാരംഭ ഘട്ടത്തില്‍പോലും ഉണ്ടായ അലംഭാവത്തിന്റെ ഉദാഹരണമാണിത്. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തിനായി സ്ഥിരം തസ്തികകളൊന്നും സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിക്കാതിരുന്നത് എന്നതാണ് വാദമെങ്കില്‍ അനാവശ്യ ചെലവിന്റെയും ധൂര്‍ത്തിന്റെയുംകൂടി അരങ്ങേറ്റമായിരുന്നു പ്രഥമ സഭാസമ്മേളനത്തില്‍ കണ്ടതെന്നത് മറക്കാന്‍ ഇടയില്ല. അന്ന് സഭയുടെ ചെലവുകള്‍ക്കായി 6.50 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അംഗങ്ങള്‍ക്ക് വിമാന യാത്രാചെലവിനത്തിലും താജ് വിവാന്ത പോലുള്ള ആഡംബര ഹോട്ടലുകളിലെ താമസത്തിനുമായി ചെലവഴിച്ച തുക സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടാണെന്നത് അന്ന് ഇത് ചെയ്തവര്‍ ഓര്‍ത്തില്ല.
ഒന്നാം ലോകകേരള സഭയുടെ സമ്മേളനത്തില്‍ നിരവധി ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവന്നിരുന്നു. ആഗോള തലത്തില്‍ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ട്‌കെട്ട് ഉറപ്പാക്കുന്നതിന് വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്ന തരത്തില്‍ ഓരോ വിദേശ മേഖലക്കും പ്രത്യേക വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ ഒന്നാം ലോക കേരള സഭ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് വിഭാവനം ചെയ്ത രീതിയില്‍ വാണിജ്യ ചേംബറുകള്‍ രൂപീകരിച്ച് കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളുമായി സൗഹൃദബന്ധം വളര്‍ത്തിയെടുക്കുന്നതിന് യാതൊന്നും ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിച്ച് അക്കാദമിക് ഗവേഷണ വികസന രംഗത്ത് സഹകരണമുറപ്പാക്കുമെന്ന നിര്‍ദ്ദേശവും എത്രത്തോളം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സിയാല്‍ മാതൃകയിലുള്ള നിക്ഷേപക മേഖലകളുടെ രൂപീകരണം എന്നതും എങ്ങുമെത്തിയില്ല. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുക എന്ന നിര്‍ദ്ദേശവും ഫലപ്രാപ്തിയിലെത്തിയില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച പ്രവാസിച്ചിട്ടിയില്‍ കഴിഞ്ഞ മാസം വരെ സമാഹരിക്കാന്‍ കഴിഞ്ഞത് വെറും 3.30 കോടി രൂപ മാത്രമാണ്. എന്നാല്‍ ഈ ചിട്ടിയുടെ പരസ്യ ഇനത്തില്‍ 5 കോടിയിലേറെ തുകയാണ് നാളിതുവരെ സര്‍ക്കാര്‍ ചെലവഴിച്ചത് എന്നതാണ് വിരോധാഭാസം.
പ്രവാസികളോടുള്ള ഉത്തരവാദിത്തം ഉറപ്പു വരുത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ലോക കേരള സഭയുടെ പ്രധാനഉദ്ദേശ്യം. തിരിച്ചെത്തുന്ന പ്രവാസികളെ സംരംഭകരാക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ രൂപീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി. പദ്ധതിപ്രകാരം അപേക്ഷിച്ച പലര്‍ക്കും ബാങ്കുകളുടെ കര്‍ശന വ്യവസ്ഥകള്‍ കാരണം വായ്പ ലഭിക്കാതെ വരുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ യാതൊന്നും ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ലായെന്നതുതന്നെ ലോക കേരള സഭ വിളംബരം ചെയ്ത പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലായെന്നതിന്റെ ദൃഷ്ടാന്തമാണ്.
ഗവര്‍ണ്ണര്‍ ഈ വര്‍ഷം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി നടത്തിയ നയപ്രഖ്യാപനത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകിച്ച് യാതൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഒറ്റത്തവണയായി അഞ്ച് ലക്ഷം രൂപ കിഫ്ബിയില്‍ നിക്ഷേപിക്കുന്ന പ്രവാസി കേരളീയര്‍ക്ക് സ്ഥിര വരുമാനം ലഭ്യമാക്കുന്ന പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ സ്‌കീം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണംകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട് നൂറുകണക്കിന് പ്രവാസികളാണ് പ്രതിദിനം നാട്ടിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയുടെ പണക്കൊഴുപ്പില്‍ തിളങ്ങിനിന്നിരുന്ന പഴയ സ്വപ്‌നഭൂമിയല്ല ഇന്ന് ഏഴാം കടലിനക്കരെയുള്ളത്. അതുകൊണ്ട്തന്നെ പ്രവാസികളില്‍ അഞ്ച് ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമായിരിക്കും. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍, പരാതി രജിസ്റ്റര്‍ ചെയ്യല്‍, വിവര വിനിമയം തുടങ്ങിയവക്കായി നോര്‍ക്ക-റൂട്ട്‌സ് അന്താരാഷ്ട്ര ടോള്‍ഫ്രീ ലൈനോടുകൂടി കോള്‍ സെന്റര്‍ ആരംഭിക്കുമെന്നും വിവിധ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍, ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍ എന്നിവ ലഭ്യമാക്കുന്ന സമഗ്ര പോര്‍ട്ടല്‍ ആരംഭിക്കുമെന്നതാണ് ഗവര്‍ണ്ണറുടെ മറ്റൊരു പ്രഖ്യാപനം. ഇതില്‍ കവിഞ്ഞൊന്നും ഈ സര്‍ക്കാരില്‍നിന്ന് പ്രവാസി സമൂഹം പ്രതീക്ഷിക്കേണ്ടെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
ഇത്തവണത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രയോജനകരമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ലെന്ന് മനസ്സിലാവും. വാങ്ങുന്ന ഓരോ എയര്‍ ടിക്കറ്റിനും 100 രൂപ സെസ് ചുമത്തുകവഴി ഒരു ദിവസം ഏകദേശം 10 ലക്ഷം രൂപ സര്‍ക്കാരിന് അധിക വരുമാനം ഉണ്ടാവും. എന്നാല്‍ ഈ അധിക വരുമാനംകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത് അവരുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ കൊണ്ടുവരുമെന്നാണ്. എന്നാല്‍, അവിടെ ജോലിയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് മിക്കവാറും ആ കമ്പനിയും ഇന്‍ഷുറന്‍സും ചേര്‍ന്ന് വഹിക്കുകയാണ് ചെയ്യാറ്. സര്‍ക്കാരിന് വല്ലപ്പോഴും മാസത്തില്‍ നാലോ അഞ്ചോ മൃതദേഹങ്ങളാവും കൊണ്ടുവരേണ്ടി വരിക. ഇതൊരു വലിയ കാര്യമായി കാണിച്ച് പ്രവാസികളുടെ കണ്ണില്‍ പൊടിയിടുകയാണ്.
വിദേശത്ത് നിസ്സാര കുറ്റങ്ങള്‍ക്കും വിസാപ്രശ്‌നവുമായും ഏജന്റുമാരാല്‍ കബളിക്കപ്പെട്ടുമൊക്കെ ജയിലില്‍ അകപ്പെട്ട് നാട്ടില്‍ എത്താന്‍ നിര്‍വാഹമില്ലാതെ കഴിയുന്ന നിരവധി പേരുണ്ട്. അവരെ നാട്ടില്‍ എത്തിക്കാന്‍ നിയമസഹായമുള്‍പ്പടെയുള്ളവ ലഭ്യമാക്കുന്നതിനും യാത്രാചെലവ് വഹിക്കുന്നതിനുമൊക്കെയുള്ള പദ്ധതികള്‍ വേണം. പ്രവാസികളില്‍നിന്നും പിരിക്കുന്ന പണത്തിന്റെ ഒരു വിഹിതം അവരുടെ ക്ഷേമത്തിന് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഒന്നാം കേരളസഭയിലെ തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയാതെയാണ് വീണ്ടുമൊരു സമ്മേളനത്തിന് തുടക്കം കുറിക്കാന്‍ പോകുന്നത്. സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ് രീതികള്‍കൊണ്ടും അര്‍ഹമായ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താത്തതിനാലും ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നവരെ അംഗങ്ങളാക്കിയും ധൂര്‍ത്തും അനാവശ്യചെലവുകളും കൊണ്ടും ആദ്യം തന്നെ വിവാദമാക്കിയ പ്രഥമ സമ്മേളനത്തില്‍നിന്നും ഒട്ടും വിഭിന്നമല്ല വീണ്ടും നടക്കാന്‍ പോകുന്ന ഈ സമ്മേളനവും. ഇത്തവണ സഭയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്നും ദുബൈയില്‍ കമ്മിറ്റി രൂപീകരിച്ച് സ്‌പോണ്‍സര്‍ഷിപ്പായി സഭ നടത്തുമെന്നുമാണ് പറയുന്നത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ സ്വകാര്യ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമായി ലോക കേരളസഭ സംഘടിപ്പിച്ച് പ്രവാസികളുടെയും സഭയുടെയും അന്തസ്സ് തന്നെ ഇല്ലാതാക്കാന്‍ ഇത്രയും വ്യഗ്രത കാണിക്കേണ്ടതില്ലായിരുന്നു.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്; മറിച്ച് അവര്‍ക്ക് പ്രയോജനകരമായ നടപടികള്‍ ഉണ്ടാവുകയാണ് വേണ്ടത്. ഇങ്ങനെയൊരു സഭ രൂപീകരിക്കുമ്പോള്‍ ചാടിക്കയറി എതിര്‍ക്കേണ്ടയെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കിലും ഇത് സംഘടിപ്പിച്ചതുകൊണ്ട് പ്രവാസികള്‍ക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ വിയോജിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഇടതുപക്ഷവും ഇടതുപക്ഷ സര്‍ക്കാരും പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പ്രവാസികള്‍ക്കായി എന്തൊക്കെയോ ചെയ്യുകയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എല്ലാ കാലത്തും പ്രവാസികള്‍ക്കാവശ്യമായ എല്ലാ അനുകൂല നിലപാടുകളും കൈക്കൊണ്ടിട്ടുള്ള യു.ഡി.എഫിന് പ്രവാസി സമൂഹത്തില്‍നിന്നും കിട്ടികൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അതില്‍ വിറളിപൂണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു സഭ തട്ടിക്കൂട്ടി പ്രവാസികളുടെ കണ്ണില്‍ പൊടിയിടാമെന്ന് ഇടതുപക്ഷവും സര്‍ക്കാരും കരുതുന്നത്.
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സംവിധാനമായി ഇനിയും ഈ സഭ മാറിയിട്ടില്ല. ഓരോ വര്‍ഷവും ഏകദേശം 1.50 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഇതുകൊണ്ടാണ് സംസ്ഥാനം പട്ടിണികൂടാതെ കഴിയുന്നത്. എന്നാല്‍ ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണവും വേതനക്കുറവും സമ്പദ് വ്യവസ്ഥയിലെ തിരിച്ചടികളുംമൂലം മടങ്ങിയെത്തുന്ന പ്രവാസികളെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും പ്രവാസമാഗ്രഹിക്കുന്നവര്‍ക്കായി സുരക്ഷിതവും നിയമപരവും ചെലവ് കുറഞ്ഞതുമായ കുടിയേറ്റംകൂടി ഉറപ്പ്‌വരുത്തുന്നതിനും നടപടികളൊന്നും സ്വീകരിക്കുന്നില്ലെങ്കില്‍ ഇത്തരം പരിപാടികള്‍കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending