Connect with us

Culture

മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

Published

on

എം.പി അബ്ദു സമദ് സമദാനി

ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്‍ലമെന്റിലും ജീവിതകാലം മുഴുവന്‍ മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ പണിതുയര്‍ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്‍ദീപിന്റെ തൂലിക ഏല്‍പിച്ചത്.

വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്‍ന്ന ലാഹോറില്‍ ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്‍ദീപ് നയാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.

‘അന്‍ജാം’ എന്ന ഉര്‍ദു ദിനപത്രത്തില്‍ നിന്നാണ് സുദീര്‍ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്‍ഹി നഗരത്തില്‍ കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്‍.എല്‍.ബിയുമുള്ള ചെറുപ്പക്കാരന്‍ യാസീന്‍ എന്ന വ്യക്തി എഡിറ്ററായ ‘അല്‍ജാമില്‍’ എത്തിച്ചേര്‍ന്നു. പഴയ ഡല്‍ഹിയില്‍ തന്നെയുള്ള ബെല്ലിമാരാന്‍ തെരുവില്‍ നിന്നായിരുന്നു ‘അന്‍ജാം’ അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്‍ദീപ് നയാര്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്‍ദീപിന് ഉര്‍ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്‍ ഉര്‍ദു ആയിരുന്നു. ഉര്‍ദുവിന്റെ വേരുകള്‍ ചെന്നെത്തുന്ന ഭാഷകളില്‍പെട്ട പേര്‍ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.

കേരളത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നടത്തിയ യാത്രകള്‍ക്കെല്ലാം ഉര്‍ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്‍ ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്‍ത്തങ്ങള്‍…. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്‍ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം മന:പാഠമാക്കി ഓര്‍മ്മയില്‍ അടുക്കിവെച്ചു. സന്ദര്‍ഭം വരുമ്പോള്‍ അതത്രയും ഈണത്തില്‍ അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.

ഉര്‍ദുവില്‍ പത്രപ്രവര്‍ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്‍ കുല്‍ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും കുല്‍ദീപ് നയാര്‍ അന്ത്യം വരെയും ഉര്‍ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്‍ എഴുതിക്കൊണ്ടേയിരുന്നു. യു.എന്‍.ഐയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്‍ പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും കൂടുതല്‍ ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്‍ പലതിലും പ്രവര്‍ത്തിച്ചുവെങ്കിലും കുല്‍ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്‍ട്ടര്‍ ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.

ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്‍ദീപിന്റെ ദൗത്യത്തിന് കൂടുതല്‍ മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ‘അന്‍ജാമി’ലായിരിക്കെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ലാല്‍ബഹദൂര്‍ ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്‍ ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്‍ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്‍ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുല്‍ദീപ് നയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്‍ ജയിലില്‍ തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്‍ നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു.

തന്റെ മനസ്സാക്ഷിയെ പിന്‍പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്‍ അചഞ്ചലനായി നേരിട്ട കുല്‍ദീപ് നയാര്‍ നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്‍ ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്‍മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്‍ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഈ ലേഖകന്‍ രാജ്യസഭയില്‍ അംഗമായി ചെന്നപ്പോള്‍ അവിടെ കുല്‍ദീപ് നയാര്‍ ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്‍ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്‍ ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവസരമുണ്ടായതും ഓര്‍ക്കുന്നു. പത്‌നീസമേതം കേരളത്തില്‍ വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്‍ദു, പഞ്ചാബി ഗസല്‍, ഖവാലികളുടെ സീഡികള്‍ യാത്രക്കിടയില്‍ കേള്‍പ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും ഇപ്പോള്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു.

എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്‍ത്ഥ മതേതരവാദിയായിരുന്നു കുല്‍ദീപ് നയാര്‍. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്‍ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്‍ട്ടു ചെയ്ത ആ യുവ പത്ര പ്രവര്‍ത്തകന്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നു. പില്‍ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്‍ദീപ് നയാര്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്‍പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

Trending