Connect with us

Culture

കശ്മീര്‍ ചരിത്രവും വസ്തുതകളും

Published

on

പി.വി.എ പ്രിംറോസ്

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ റദ്ദാക്കി രാഷ്ട്രപതിയോട് ഒപ്പ്‌വെപ്പിച്ച് രാജ്യസഭയില്‍ പാസാക്കിയെടുത്തതോടെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് രാഷ്ട്രശില്‍പികള്‍ കശ്മീരികളുമായുണ്ടാക്കിയ ഉടമ്പടികള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും തദ്ദേശീയരുടെ ഹിത പരിശോധനക്ക് അവസരം നല്‍കാതെയും നിര്‍മിച്ച ഈ ‘അവിവേക ഇടപെടല്‍’ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. നേതാക്കളെ തളച്ചിട്ടും ഇന്റര്‍നെറ്റ് വിഛേദിച്ചും വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയും സൈന്യത്തെ മേയാന്‍വിട്ടും നടപ്പാക്കേണ്ട ഒന്നല്ല രാജ്യത്തിന്റെ സൈ്വര്യവും സമാധാനവും എന്ന തിരിച്ചറിവ് നേടിയെടുക്കുന്നത്‌വരെ കശ്മീര്‍ പുകഞ്ഞുകൊണ്ടേയിരിക്കുമെന്ന കാര്യം ഊഹിക്കാവുന്നതാണ്.
നെഹ്‌റു മുതലിങ്ങോട്ട് ക്രാന്തദര്‍ശികളായ നിരവധി ഭരണകര്‍ത്താക്കള്‍ ചിന്തിച്ചും മനനം ചെയ്തും പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചും സംരക്ഷിച്ചുനിര്‍ത്തിയ ആഭ്യന്തര താല്‍പര്യങ്ങള്‍ ചരിത്രത്തോട് തെല്ലും നീതി പുലര്‍ത്താതെ പിച്ചിച്ചീന്തിയെറിയുകവഴി രാജ്യത്തെ വീണ്ടും അശാന്തിയുടെ അഗ്നിച്ചുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ് അമിത്ഷാ-ഡോവല്‍ കൂട്ടുകെട്ട് ചെയ്തിരിക്കുന്നത്. ഭരണപക്ഷത്തിന്റെ പഴുതടച്ച തന്ത്രങ്ങളോ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയോ അല്ല യഥാര്‍ഥത്തില്‍ 370ാം വകുപ്പ് റദ്ദാക്കാന്‍ നിമിത്തമായത്. മറിച്ച് ചരിത്രത്തിലുള്ള അജ്ഞതയും സങ്കുചിത ചിന്തകളുടെ ആധിക്യവുമാണ് അവരെ ആ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സാമാന്യബോധമുള്ളവര്‍ക്കെല്ലാം മനസ്സിലാവും. കശ്മീരിന്റെ ചരിത്രം പൂര്‍ണമായും മനസ്സിലാക്കിയ ഒരാള്‍ക്കും റദ്ദാക്കല്‍ നയത്തിനോട് യോജിക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചയാണ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 84471 സ്‌ക്വയര്‍ മൈല്‍ അതിര്‍ത്തി പ്രദേശമാണ് കശ്മീര്‍. മെസപ്പോട്ടോമിയയില്‍നിന്ന് വന്ന കാഷ് വര്‍ഗത്തില്‍പെട്ട ആദിവാസികള്‍ നിവസിച്ചിരുന്ന സ്ഥലം കാഷിര്‍ എന്നും കാലക്രമേണ കശ്മീര്‍ എന്നും അറിയപ്പെടുകയാണുണ്ടായത് എന്നതാണ് ചരിത്രരേഖകള്‍ നല്‍കുന്ന സ്ഥലനാമത്തെകുറിച്ചുള്ള സൂചനകള്‍. ഭൂമിശാസ്ത്രപരമായി കശ്മീരിനെ മൂന്ന് മേഖലകളായി തിരിക്കാം. വടക്ക് ഭാഗത്ത് ലഡാക്ക്, ജില്‍ജിത് ജില്ലകള്‍ ഉള്‍പ്പെടുന്ന ടിബറ്റന്‍ മേഖല. പൂഞ്ച്, ദോഡാ, കിഷ്ത്‌വാര്‍ ഉള്‍പ്പെടുന്ന വിശാലമായ ജമ്മു ഭൂപ്രദേശം. മധ്യത്തില്‍ കശ്മീര്‍ താഴ്‌വര എന്നിവയാണവ. ഹിമാലയ നിരകളുടെ മഞ്ഞുമലകളാല്‍ ഈ മൂന്ന് മേഖലകളും പരസ്പരം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്ക്-കിഴക്ക് ഭാഗത്ത് ടിബറ്റും വടക്ക് ചൈനയിലെ സിങ്കിയാംഗും വടക്ക്- പടിഞ്ഞാറ് പഴയ യു.എസ്.എസ്.ആറിന്റെ ഭാഗമായ താജിക്കിസ്താനും അഫ്ഗാനിസ്താനും പടിഞ്ഞാറ് പാക്കിസ്താനും തെക്കുഭാഗത്ത് പാകിസ്താന്റെയും ഇന്ത്യയുടെയും ഭൂപ്രദേശവുമടങ്ങിയ അതിരുകളാണ് ഈ ദേശത്തിനുള്ളത്.

1339ല്‍ അധികാരത്തിലേറിയ ഷാ മിര്‍ ആയിരുന്നു കശ്മീരിലെ ആദ്യ ഭരണാധികാരി. പിന്നീട് തുടര്‍ച്ചയായി അഞ്ച് നൂറ്റാണ്ട് മുസ്‌ലിം ഭരണത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഇതില്‍ 1586 മുതല്‍ 1751 വരെ മുഗള്‍ രാജാക്കന്‍മാരും 1754 മുതല്‍ 1819 വരെ അഫ്ഗാന്‍ ദുറാനി രാജവംശവും ഈ പ്രദേശത്തിന്റെ ഭരണാധികാരികളായി. 1819ല്‍ മഹാരാജാ രഞ്ജിത് സിങിന്റെ നേതൃത്വത്തിലുള്ള സൈന്യം കശ്മീര്‍ ആക്രമിച്ച് തന്റെ രാജ്യത്തോട് ചേര്‍ത്തു. 1846ലെ ആംഗ്ലോ-സിഖ് യുദ്ധത്തിന്‌ശേഷം ഈ പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. തുടര്‍ന്ന് അതേവര്‍ഷംതന്നെ ഈസ്റ്റ്ഇന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ്‌സിംഗും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് 75 ലക്ഷം രൂപ നല്‍കി കശ്മീര്‍ താഴ്‌വര വിലക്ക് വാങ്ങി. ഇതോടെ ലഡാക്കും ജമ്മുവും ഉള്‍പെടെയുള്ള രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്‌വരകൂടി ഉള്‍പെട്ടതായി. അങ്ങനെയാണ് ജമ്മു കശ്മീര്‍ ഉടലെടുക്കുന്നത്.
ദോഗ്ര വംശജനായ ഹരിസിങ് രാജാവിന്റെ ഭരണത്തോട്കൂടി രാജ്യം ശിഥിലമായി. പൗരന്‍മാര്‍ക്കിടയില്‍ ഛിദ്രതയും അരക്ഷിതാവസ്ഥയും കടന്നുവന്നു. രാജാവിന്റെ പക്ഷപാതപരവും ജനദ്രോഹപരവുമായ നയങ്ങള്‍ക്കെതിരെ ബഹുഭൂരിപക്ഷംവരുന്ന തദ്ദേശീയരായ മുസ്‌ലിം ജനവിഭാഗം പ്രതിഷേധിച്ചു തുടങ്ങി. 1931ല്‍ ഇതിന് സംഘടിത രൂപം കൈവന്നു. 1932ല്‍ പൊതുജന പങ്കാളിത്തത്തോടെ ഷേഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ‘ആള്‍ ജമ്മു ആന്റ് കശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ്’ നിലവില്‍വന്നു. പിന്നീട് ‘നാഷണല്‍ കോണ്‍ഫറന്‍സ്’ എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഈ സംഘടന പൗരന്മാര്‍ക്കിടയിലെ ഭരണകൂട വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടു. സംഘടനയുടെ നേതൃത്വത്തില്‍നടന്ന ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജാവ് നിശ്ചയിച്ച ഗ്ലാന്‍സി കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്‌ലിംകള്‍ക്ക് ഭരണരംഗത്ത് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇത് നടപ്പാക്കുന്നതില്‍ രാജാവ് പൂര്‍ണ പരാജയമായിരുന്നു. 1934ല്‍ നിയമസഭ രൂപീകരിച്ചെങ്കിലും രാജാവിന്റെ മര്‍ക്കടമുഷ്ടി കാരണം അതിന്റെ അധികാരം എടുത്തുകളഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും രാജാ ഗുലാം സിങും തമ്മിലുള്ള അമൃത്‌സര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭത്തിന് നാഷണല്‍ കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങിയതോടെ ഷേക്ക് അബ്ദുല്ല അറസ്റ്റിലായി.

1947 ആഗസ്ത് 15ന് ഇന്ത്യയും പാക്കിസ്താനും ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് പ്രകാരം രണ്ട് രാജ്യങ്ങളായി മാറി. നിലവിലുള്ള 562 നാട്ടുരാജ്യങ്ങളിലുള്ള ബ്രിട്ടീഷ് മേധാവിത്വം അവസാനിച്ചു. നാട്ടുരാജ്യങ്ങള്‍ക്ക് ഈ രണ്ട് രാജ്യങ്ങളില്‍ ഇഷ്ടമുള്ളവയില്‍ ചേരാമെന്നും നിബന്ധനവെച്ചു. ഇതനുസരിച്ച് ചില നാട്ടുരാജ്യങ്ങള്‍ പാക്കിസ്താനിലും ചിലത് ഇന്ത്യയിലും ലയിച്ചു. എന്നാല്‍ ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കശ്മീര്‍, ജുനാഗത് തുടങ്ങിയ ചില പ്രദേശങ്ങള്‍ തുടക്കത്തില്‍ സ്റ്റാന്‍ഡ് സ്റ്റില്‍ ഉടമ്പടി പ്രകാരം ആരുമായും ചേരാതെ നിലയുറപ്പിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നു നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള ചുമതല. എന്നാല്‍ കശ്മീരിലെ പ്രത്യേക സാഹചര്യവും ഹരിസിങും എതിരാളി ഷേക്ക് അബ്ദുല്ലയുമായുള്ള നെഹ്‌റുവിന്റെ ഉറ്റ സൗഹൃദവും പരിഗണിച്ച് പ്രസ്തുത ഉദ്യമം നെഹ്‌റു തന്നെ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട്‌പോയില്ല. സമയമെടുത്ത് രാജാവിനെ തിരുത്താമെന്ന അദ്ദേഹത്തിന്റെ ധാരണയും പിഴച്ചു. ഭരണ നിര്‍വഹണരംഗത്ത് പുതുതായിവന്ന ഉത്തരവാദിത്തങ്ങള്‍ ഇതിന് കാലവിളംബം വരുത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളിലും ചേരാതെയുള്ള കശ്മീരിന്റെ നിലപാട് മാറ്റമില്ലാതെ മുന്നോട്ട്‌പോയി. എന്നാല്‍, തുടക്കംമുതല്‍തന്നെ സ്റ്റാന്‍ഡ് സ്റ്റില്‍ ഉടമ്പടി പാക്കിസ്താന്‍ ലംഘിച്ച് തുടങ്ങി. പ്രദേശത്തേക്കുള്ള ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നത് കുറയ്ക്കുകയും പൂര്‍ണമായും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. കൂടാതെ പാക്കിസ്താന്റെ ഭാഗമായ നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രോവിന്‍സില്‍ നിന്ന് വന്‍തോതില്‍ ആദിവാസികള്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറി. ഇതിന് സകല ഒത്താശയും പാക്കിസ്താന്‍ പട്ടാളം ചെയ്തുകൊടുക്കുകയും ചെയ്തു.

വ്യത്യസ്ത രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതിനാലും കശ്മീര്‍ പ്രശ്‌നം ഏതെങ്കിലുമൊരു രാജ്യത്തിന് പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മറ്റൊരു സ്വയംഭരണ പ്രദേശമായി നിലകൊള്ളാനും അതിലെ ഭരണാധികാരിയായിത്തീരാനുമുള്ള കശ്മീര്‍ രാജാവ് ഹരിസിങിന്റെ സ്വാര്‍ഥ ചിന്തയായിരുന്നു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. രാജ്യനിവാസികള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ബോംബെ റേസ് കോഴ്‌സില്‍ ഗോള്‍ഫ് കളിക്കാനും കശ്മീര്‍ വനമേഖലകളില്‍ നായാട്ടിന് പോകാനും സമയം കണ്ടെത്തിയ രാജാവിന്റെ ഉദാസീനത ഇരു രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ക്കും പൗരന്മാര്‍ക്കും ഒരുപോലെ അതൃപ്തി സമ്മാനിച്ചു.

കശ്മീര്‍ പാക്കിസ്താനില്‍ ചേരണമെന്നും ഇന്ത്യയുടെ ഭാഗമാവണമെന്നുമുള്ള രണ്ട് ചിന്താഗതി പൗരന്‍മാരില്‍ ഉയര്‍ന്നുവന്നു. ഇത് ക്രമേണ ആക്രണ സമരങ്ങളിലേക്ക് വഴിമാറി. പാക്കിസ്താനോടൊപ്പം ചേരണമെന്ന് പറഞ്ഞ് സമരം നടത്തിയ പ്രക്ഷോഭകാരികള്‍ക്ക് നേരെ ഹരിസിങ് രാജാവ് നിറയൊഴിക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍നിന്ന് നിരവധി സിവിലിയന്‍മാര്‍ പാക്കിസ്താനിലേക്ക് പലായനം ചെയ്തു. അവരില്‍ പലരും പാക്കിസ്താന്റെ സഹായത്തോടെ തിരിച്ചടി തുടങ്ങി. ആക്രമണത്തിനിരയായ സമീപപ്രദേശങ്ങളിലുള്ളവരെല്ലാം ജമ്മുവില്‍ അഭയം തേടി. വൈകാതെ അതൊരു വര്‍ഗീയ ലഹളയായി രൂപാന്തരം പ്രാപിച്ചു. രാജാവിന്റെ സഹായത്തോടെ ഹിന്ദുക്കളും സിഖ് മതസ്ഥരും ഒരു വശത്തും മറുവശത്ത് മുസ്‌ലിംകളും ലഹളക്ക് നേതൃത്വം നല്‍കി. മിര്‍പൂരിലും മുസാഫറാബാദിലും തമ്പടിച്ച മുസ്‌ലിം വിഭാഗവും ജമ്മു കേന്ദ്രീകരിച്ച ഹിന്ദു-സിഖ് വിഭാഗവും നിയന്ത്രിക്കാനാളില്ലാതെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി.

1947 ഒക്ടോബര്‍ 12ന് ജമ്മുവിലെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് കാണിച്ച് പാക്കിസ്താന്‍ കശ്മീര്‍ രാജാവിന് ടെലഗ്രാമയച്ചു. ആരോപണം കശ്മീര്‍ ഭരണകൂടം നിഷേധിച്ചില്ലെങ്കിലും അന്വേഷണം നടത്താനോ തക്ക നടപടികളെടുക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. ഒക്ടോബര്‍ 22ന് പാക്കിസ്താന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ ഒത്താശയോടെ പൂഞ്ചിലെ വിപ്ലവകാരികളെ ഉപയോഗിച്ച് പഠാന്‍ ഗോത്രവര്‍ഗക്കാര്‍ കശ്മീരിനെ ആക്രമിച്ചു. ഒക്ടോബര്‍ 24ന് പൂഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. വേണ്ടത്ര സായുധ ശക്തിയില്ലാതിരുന്ന കശ്മീര്‍ രാജാവ് ഹരിസിങ് ഈ ആക്രമണണത്തെയും തുടര്‍നടപടികളെയും പ്രതിരോധിക്കാന്‍ അശക്തനായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഇന്ത്യയോട് സൈനിക സഹായം ആവശ്യപ്പെട്ടു. എന്നാല്‍ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം ചേരാന്‍ വിസമ്മതിച്ച ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ സഹായിക്കേണ്ടതില്ല എന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. അതിനെതുടര്‍ന്ന് 1947 ഒക്ടോബര്‍ 26ന് അന്ന് 75 ശതമാനം മുസ്‌ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of accession (IOA) ഒപ്പ് വെക്കാന്‍ രാജാവ് ഹരി സിങ് നിര്‍ബന്ധിതനായി. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിക്കുറവ്കാരണം തിരികെവിളിച്ച മൗണ്ട്ബാറ്റണ്‍ പ്രഭുവായിരുന്നു ഗവര്‍ണര്‍ ജനറലായി ഹരിസിങുമായി ഒപ്പ്‌വെച്ചത്.

എന്നാല്‍, കഛഅ പ്രകാരം ഇന്ത്യക്ക് കശ്മീരിന്റെ പൂര്‍ണ നിയന്ത്രണാവകാശം വകവെച്ച്‌നല്‍കാന്‍ രാജാവ് തയ്യാറായില്ല. മറിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യക്ക് അധികാരം വകവെച്ച് കിട്ടിയത്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അത് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ഹിത പരിശോധനയിലൂടെ മാത്രമെ ആരുടേതാണെന്ന് തീര്‍ച്ചപ്പെടുത്താവൂ എന്നുമാണ് കരാര്‍ അനുശാസിക്കുന്നത്. കരാറിന്റെ പിന്‍ബലത്തില്‍ 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ പട്ടാളം ജമ്മു കശ്മീരില്‍ പ്രവേശിച്ചു. എന്നാല്‍ കരാറിന്റെ നിയമസാധുതയും പട്ടാള നടപടിയും പാക്കിസ്താന്‍ അംഗീകരിച്ചില്ല. അവരും കശ്മീരിലേക്ക് സായുധ സൈന്യത്തെ നിയോഗിച്ചു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട്‌വെച്ചു. ‘പാക്കിസ്താന്‍ കശ്മീരില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഹിത പരിശോധന നടത്തണം.’ എന്നാല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും പ്രബല ശക്തിയായ നാഷണല്‍ കോണ്‍ഫന്‍സിന്റെ പിന്തുണയും നേതാവായ ഷെയ്ഖ് അബ്ദുല്ലയുടെ പരസ്യമായ നെഹ്‌റു സൗഹൃദവും കശ്മീര്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്ന് പാക്കിസ്താന്‍ മുന്‍കൂട്ടി കണ്ടു. പകരം പാക്കിസ്താന്‍ മുന്നോട്ട്‌വെച്ച ‘പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിത പരിശോധനക്ക് അന്താരാഷ്ട്ര ഏജന്‍സി മുന്‍കയ്യെടുക്കണമെന്നു’മുള്ള നിര്‍ദേശത്തോട് ഇന്ത്യക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഏറ്റുമുട്ടലിലേക്കും ഇന്ത്യയും പാക്കിസ്താനുമായുള്ള ആദ്യ യുദ്ധത്തിലേക്കും അത് നയിച്ചു. 1948 ജനുവരി ഒന്നിന് ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ മുമ്പില്‍ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്താനും ഇതേ വാദവുമായി അവരെ സമീപിക്കുകയും ഇരുവരുടെയും വാദങ്ങള്‍ മുഴുവനായി കേട്ടശേഷം ഐക്യരാഷ്ട്ര സഭ 1948 ഏപ്രില്‍ 21ന് 47ാം നമ്പര്‍ പ്രമേയം പാസാക്കുകയും ചെയ്തു. പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി അമേരിക്ക, അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ചെക്കോസ്ലാവാക്യ എന്നീ അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ പാക്കിസ്താന്റെ ഭാഗമാണോ എന്ന കാര്യം സ്വതന്ത്രമായി നടത്തുന്ന ഹിത പരിശോധനയിലൂടെ തീരുമാനിക്കാമെന്നും ഇതിനായി ഐക്യരാഷ്ട്ര സഭ ജഹലയശരെശലേ മറാശിശേെൃമീേൃ െനാമനിര്‍ദേശം ചെയ്യുമെന്നും പ്രദേശത്തെ പലായനം ചെയ്ത മുഴുവന്‍ പൗരന്‍മാരെയും തിരികെയെത്തിച്ച് ഹിതപരിശോധനയില്‍ ഭാഗഭാക്കാക്കുമെന്നും ഇത് നടപ്പാക്കാനായി ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണമെന്നും തീരുമാനമായി. 1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതുവരെ അധീശത്വം പുലര്‍ത്തിയിരുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തി ഇരു രാജ്യങ്ങളും സമാധാനക്കരാര്‍ പാലിച്ചു. ഇതുപ്രകാരം കശ്മീരിന്റെ പ്രധാന ഭാഗങ്ങളും ജമ്മുവും ലഡാക്കും ഇന്ത്യയുടെ ഭാഗമായി. ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്ന പാക് അധിനിവേശ സ്ഥലവും ചില വടക്കന്‍ പ്രവിശ്യകളും പാക്കിസ്താന്റെ കൈകളിലുമായി. പാക്കിസ്താന്റെ കയ്യിലിരിക്കുന്ന ഈ പ്രദേശങ്ങളാണ് ‘പാക് അധീന കശ്മീര്‍’ എന്ന് ഇന്നറിയപ്പെടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായെങ്കിലും തങ്ങള്‍ അധീനപ്പെടുത്തിയ ഭൂമി വിട്ടുകൊടുക്കാനോ അവിടെ വിന്യസിച്ച പട്ടാളത്തെ പിന്‍വലിക്കാനോ ഇരു രാഷ്ട്രങ്ങളും തയ്യാറായില്ല. മാത്രമല്ല ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച ഹിതപരിശോധന നടത്താന്‍ വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ആരും മുന്‍കയ്യെടുത്തതുമില്ല.
(തുടരും)

Film

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ; ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്

Published

on

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലയി കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമായിരുന്നു നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക… ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെ സുരേഷ് കൃഷ്ണ ഈ വിഡിയോ പങ്കുവെക്കുകയുമുണ്ടായി.

1990ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നൊമ്പരം എന്ന സീരിയലിലൂടെയാണ് സുരേഷ് കൃഷ്ണ ആദ്യമായി അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഒരുപാട് ജനപ്രിയ പരമ്പരകളില്‍ അഭിനയിക്കുകയും. കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം, ഓര്‍മ്മ എന്നിവ ഉള്‍പ്പെടെ പല സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്യുകയുമുണ്ടായി. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനാണ് ആദ്യം അഭിനയിച്ച ചിത്രം.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടന്റെ മഞ്ഞുപോലൊരു പെൺ‌കുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ദേയമാണ്.

ട്രെന്‍ഡിങ് ലിസ്റ്റില്‍ കയറിയ കണ്‍വിന്‍സിങ് സ്റ്റാർ കൂടിയാണ് സുരേഷ് കൃഷ്ണ. നീ പൊലീസിനോട്  പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം…’ എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍ മോഹൻലാലിനെ  വഞ്ചിച്ച് മുങ്ങിയ ജോർജ് കുട്ടിയിലൂടെയാണ് ന്യൂജന്‍ പിള്ളേര്‍ വിന്‍സിങ് സ്റ്റാർ ആയി സുരേഷ് കൃഷ്ണയെ ആഘോഷമാക്കിയത്. തുറുപ്പ് ഗുലാനിൽ ഹോട്ടൽ അടിച്ച് മാറ്റാൻ കൂട്ടുകാരനെ വിളിച്ച് വരുത്തി തട്ടുന്ന സുമുഖന്‍, കാര്യസ്ഥനില്‍  കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ച് അയാളുടെ പണം അടിച്ചുമാറ്റിയതുമെല്ലാം കൺവിൻസിംഗ് സ്റ്റാറിന്റെ മറ്റു ഉദാഹരണങ്ങളും. താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടി കാണാം. ഏതായാലും മരണമാസിലൂടെ ഈ കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.

റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ ചിരിച്ചുകൊണ്ട് ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. മാത്രമല്ല ബസിന്‍റെ സീറ്റനടിയില്‍ ഒരു മൃതദേഹവും കിടപ്പുണ്ട്. ഒരുപക്ഷേ കോമഡി സസ്പെന്‍സ് ത്രില്ലറായിരിക്കാം ചിത്രമെന്ന സൂചനയാകാം ഇതെല്ലാം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന്‍ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പ് ഉള്ളതിനാല്‍ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

‘പ്രകോപനമാണ് ലക്ഷ്യം, അതിൽ വീഴരുത്’; നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്‌; പി.കെ ഫിറോസ്

സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്” പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Published

on

മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ”അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്” പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വിദ്വേഷ പ്രസംഗം.വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക. അതു വഴി മറ്റു പലർക്കും ലാഭമുണ്ടാക്കിക്കൊടുക്കുക. യൂത്ത് ലീഗ് പ്രവർത്തകരോടാണ്, എരിവ് കയറ്റാനും എരിതീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപര്യം ഈ നാടിന്‍റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുത്.

Continue Reading

FOREIGN

കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ്

കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

Published

on

ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

Continue Reading

Trending