Connect with us

Views

ഈ സമരം ഇന്ധന വിലയിലെ പകല്‍കൊള്ളക്കെതിരെ

Published

on

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ കേന്ദ്രത്തിലെ ബി.ജെ.പി മുന്നണി സര്‍ക്കാരും സംസ്ഥാനത്തിലെ ഇടതുമുന്നണി സര്‍ക്കാരും നടത്തുന്നത് പകല്‍ കൊള്ളയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നതനുസരിച്ച് ഇവിടെ എണ്ണ വില കൂട്ടുകയാണ്. ഇത് എല്ലാ വസ്തുക്കളുടെയും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നു. ഇതോടൊപ്പം കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സര്‍ക്കാരുകളുടെ വികല നയങ്ങള്‍ കൂടിയായപ്പോള്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി മാറിയിരിക്കുന്നു. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് നാന്ദികുറിക്കുന്നതിന്റെ ഭാഗമായാണ്  കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.

ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണകൂടങ്ങള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍, ജനാധിപത്യ വിശ്വാസികളുടെ കടമ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക എന്നതാണ്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആ ജനകീയ പ്രതിരോധ നിരയുടെ കാഹളമായിരിക്കും ഹര്‍ത്താല്‍. അതോടൊപ്പം കേരളത്തെ വികസന രാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയിലേക്ക് തള്ളി വിട്ട ഇടതു ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കൂടുതല്‍ വിശാലമായ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാവുകയാണ് ഹര്‍ത്താല്‍.

അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യേണ്ടിവന്നത്. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനവ് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണപ്പെരുപ്പം വര്‍ധിക്കുന്നു, സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേക്ക് പോകുന്നു, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാകുന്നു. രാജ്യം വലിയൊരു സ്തംഭനാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമെന്ന് കേന്ദ്ര ധനകാര്യമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ബി.ജെ.പി യുടെ നേതാക്കള്‍ തന്നെ പരസ്യമായി പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരെ തിരിയുന്ന അവസ്ഥയുമുണ്ടായി. സമീപകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ദൃശ്യമാകാത്ത തരത്തിലുള്ള കെടുകാര്യസ്ഥതയും അരാജകത്വവുമാണ് രാജ്യത്തെ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്നത്.

എന്ത്‌കൊണ്ടാണ് ഇന്ധനവില ഇന്ത്യയില്‍ മാത്രം ഇങ്ങനെ കുതിച്ചുയരുന്നത്? മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഇന്ധനവിലയും ഇന്ത്യയിലെ വിലയും തമ്മില്‍ ആശ്ചര്യപ്പെടുത്തുന്ന അന്തരമാണ് നിലനില്‍ക്കുന്നത്. മലേഷ്യയില്‍ പെട്രോള്‍ വില ലിറ്ററിന് ഇന്ത്യയിലേതിന്റെ പകുതിയില്‍ താഴെ മാത്രമാണ്. ഏതാണ്ട് 33 രൂപക്കടുത്ത് മാത്രം. മലേഷ്യയും ഇന്തോനേഷ്യയും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ മിക്കവയും ലിറ്ററിന് ഏതാണ്ട് 32-38 രൂപക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ഇന്ത്യയെക്കാള്‍ 42 ശതമാനം കുറവ്. പാക്കിസ്താനില്‍ 42-43 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യയേക്കാള്‍ 40 ശതമാനം കുറവ്. നേപ്പാളിലും ശ്രീലങ്കയിലും ഭൂട്ടാനിലുമെല്ലാം ഇന്ത്യയിലുള്ളതിനെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ ഇന്ധന വില കുറവാണ്.

നമ്മുടെ രാജ്യത്ത് ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്ധന വിലയുടെ (ലിറ്ററിന്) 42 മുതല്‍ 52 ശതമാനം വരെ വിവിധയിനം നികുതികളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒമ്പത് തവണയാണ് വാഹന ഉപയോഗത്തിനുള്ള ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ (2014 മെയ് മാസത്തിന് മുമ്പ്) പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അത് 21.48 രൂപയും 17.33 രൂപയുമായി ഉയര്‍ന്നു. അതായത് 2014 മുതലിങ്ങോട്ട് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി യഥാക്രമം 226 ശതമാനവും 486 ശതമാനവും വര്‍ധിച്ചുഎന്നര്‍ത്ഥം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിറ്ററിന് 26.65 രൂപക്ക് റിഫൈനറികള്‍ക്ക് നല്‍കുന്ന ഇന്ധനം എക്സൈസ് ഡ്യൂട്ടി മുതല്‍ വാറ്റും ഡീലര്‍ കമ്മീഷനും കഴിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ 60 രൂപയും (ഡീസല്‍) 74 രൂപയും ( പെട്രോള്‍) ആകുന്നു.

2014-ല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 105 യു.എസ് ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില 2015-16 ല്‍ 46 ഡോളറിലേക്ക് ഇടിയുന്നതിനിടയില്‍ ഒമ്പത് തവണയാണ് എന്‍.ഡി.എ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക്‌മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിച്ചത്. 2014 ജൂണില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 106.88 യു.എസ് ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ ഡീസല്‍ ലിറ്ററിന് 58.72 രൂപയായിരുന്നു വില. (ഡല്‍ഹിയിലെ വില). അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡീസല്‍ വില ബാരലിന് 53.06 യു.എസ് ഡോളര്‍ ആയി ഇടിഞ്ഞപ്പോഴും 58-61 രൂപ ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന വിലയിടിവിനെ ജനങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താതെ പച്ചയായ കൊള്ളയടിക്കാണ് എന്‍.ഡി.എ സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. 2013 ല്‍ 77,982 കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള നികുതിയായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതെങ്കില്‍ 2016 ല്‍ അത് 2,42,691 കോടിയായി ഉയര്‍ന്നു. ഏതാണ്ട് 1,64000 കോടി യുടെ വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ജനങ്ങള്‍ താങ്ങേണ്ടി വന്ന ഭാരമാണിത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വരുന്ന വില വ്യതിയാനങ്ങളുടെയും ഏറ്റക്കുറച്ചിലുകളുടെയും ഫലം ജനങ്ങള്‍ക്ക് കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഓരോ ദിവസവും വില മാറുന്ന രീതി കൊണ്ടുവന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുന്നതനുസരിച്ച് ഇന്ത്യയിലെ ഇന്ധന വില കൂറയുന്നില്ലന്ന് മാത്രമല്ല കൂടുകയും ചെയ്യുന്നു. ഇതാണ് ദയനീയ ചിത്രം.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ വാങ്ങുമ്പോള്‍ നികുതിയായി മാത്രം യഥാക്രമം 39.42 രൂപയും, 29.78 രൂപയും നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുന്ന നികുതി ഒരു പൈസ പോലും വേണ്ടെന്ന് വെക്കാന്‍ തങ്ങള്‍ തയ്യാറല്ലന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ ഇന്ധന വില വര്‍ധനവുണ്ടായപ്പോള്‍ അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടുതവണ നികുതി വേണ്ടെന്ന് വെച്ചാണ് സംസ്ഥാനത്ത് ഇന്ധന വില പിടിച്ചുനിര്‍ത്തിയത്. 619.17 കോടി രൂപയുടെ വരുമാന നഷ്ടം സഹിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകി.മറ്റു ചില സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃക പിന്തുടരുന്നുണ്ട്. എന്നാല്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക് നയാപൈസ നികുതി കുറക്കില്ലന്ന വാശിയിലാണ്. വില കുറക്കുന്നതും, കുറക്കാത്തതുമൊക്കെ സംസ്ഥാനങ്ങളുടെ കാര്യമെന്ന് പറഞ്ഞ് അരുണ്‍ ജെറ്റ്ലി കൈകഴുകയും ചെയ്യുന്നു. ദുരിതം മുഴുവന്‍ ജനങ്ങള്‍ക്കും. ഇതിന് പുറമെയാണ് പാചക വാതകത്തിന്റെ വില അടിക്കടി കുത്തനെ കൂട്ടുന്നതും.

നോട്ട് പിന്‍വലിക്കല്‍, ഇന്ധന വില വര്‍ധനവ്, അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായി. കയറ്റുമതി വരുമാനം ഇടിഞ്ഞു. ഇന്ത്യയെ പോലെ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ ബ്രസീല്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവയെ അപേക്ഷിച്ച് ഇന്ത്യയുടെ കയറ്റുമതി വളരെയധികം ഇടിഞ്ഞിരിക്കുകയാണ്. 2010 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പരിക്കൊന്നുമേല്‍ക്കാതെ തലയുയര്‍ത്തിനിന്നു. എന്നാല്‍ ലോകമെങ്ങും അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുമ്പോഴും അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിസ്സഹായരായി നോക്കിനില്‍ക്കാനേ മോദിക്കും സംഘത്തിനും കഴിയുന്നുള്ളു. 2010 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നു. പരിണിത പ്രജ്ഞനായ അദ്ദേഹത്തിന് അത്തരം സ്ഥിതി വിശേഷത്തെ നേരിടാന്‍ എന്ത് ചെയ്യണമെന്നറിയാമായിരുന്നു. എന്നാല്‍ മോദിക്കും സംഘത്തിനും ഒച്ചപ്പാടുണ്ടാക്കാനല്ലാതെ രാജ്യം ഭരിക്കുന്നതെങ്ങിനെയെന്നറിയില്ല. സി.പി.എം നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാര്‍ അനുദിനം ജനങ്ങളില്‍ നിന്നകന്ന് കൊണ്ടിരിക്കുകയാണ്. ദലിത് പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും പൊലീസ് നിഷ്‌ക്രിയത്വവും മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും മദ്യലോബിക്ക് മുമ്പിലെ നിര്‍ബാധമായ കീഴടങ്ങലുമെല്ലാം പിണറായി മന്ത്രിസഭയെ സംശയത്തോടെ നോക്കിക്കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക് നടന്നത്. ക്രമസമാധാനനില ഇത്രയും തകര്‍ന്ന ഒരു കാലം ഉണ്ടായിട്ടില്ല. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കേണ്ട പ്രതിപക്ഷ ധര്‍മ്മം കൂടി ഈ ഹര്‍ത്താലിന് പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ട്.

ഹര്‍ത്താലിനെതിരെ സമരം ചെയ്ത ഞങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലെ അനൗചിത്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന നിലപാടല്ല ഞങ്ങളുടേത്. അത് നിയന്ത്രിക്കണമെന്നതാണ് നിലപാട്. മുന്‍കൂര്‍ അറിയിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ജനങ്ങളുടെ ഈ പ്രതിഷേധ മാര്‍ഗത്തെ പ്രയോഗിക്കണമെന്നതാണ് നിലപാട്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പ്രതിഷേധ മാര്‍ഗത്തെയും എതിര്‍ക്കുന്നവരല്ല, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സമൂഹത്തിന്റെ രക്തവും ജീവനുമാണ്. പക്ഷെ അതൊന്നും അക്രമാര്‍ഗത്തിലൂടെ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ച് കൊണ്ടാവരുത്. ഒരു അനിവാര്യത എന്ന തലത്തില്‍ മാത്രമെ ഹര്‍ത്താല്‍ പോലൊരു സമരമാര്‍ഗം കൈക്കൊള്ളാവൂ എന്ന് ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ആരുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിക്കൊണ്ടോ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടോ ഉള്ള ഹര്‍ത്താലല്ല ഇത്.
ഈ ഹര്‍ത്താല്‍ മുന്‍കാലങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി വന്നിരുന്ന ഹര്‍ത്താലുകളില്‍ നിന്നും ബന്ദില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അക്രമ രഹിത പ്രക്ഷോഭമാണെന്നതാണ് സവിശേഷത. അതുകൊണ്ടു തന്നെ ഈ സമരം ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറ്റാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നു. ജനജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാന്‍ പരിപൂര്‍ണ ജനപങ്കാളിത്തം ഈ സമരത്തിനാവശ്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ യാതൊരു പരപ്രേരണയോ സമ്മര്‍ദ്ദമോ ബലപ്രയോഗമോ കൂടാതെ സ്വമേധയാ സമരവുമായി സഹകരിക്കുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. മാത്രമല്ല, ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും വരാത്ത രീതിയില്‍ തികച്ചും സമാധാനപരമായ രീതിയില്‍ ഈ സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു പ്രകടനം നടത്തുന്നതും അന്നേദിവസം പൊതു മുതലോ, സ്വകാര്യ മുതലോ ഏതെങ്കിലും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെറുക്കുന്നതുമാണ്. തികച്ചും അക്രമരഹിത മാര്‍ഗത്തില്‍ക്കൂടി സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാര്‍ക്ക് ഭരണ ഘടന ഉറപ്പ്‌നല്‍കുന്ന എല്ലാ അവകാശങ്ങളും ഹനിക്കപ്പെടാതിരിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗരൂകമായിരിക്കും.

ഇടതു മുന്നണിയും ബി.ജെ.പിയും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇപ്പോഴത്തെ വിമര്‍ശനം ഉയര്‍ന്ന്‌വരാറില്ല എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷേ ഞങ്ങളോടുള്ള സ്വാതന്ത്ര്യം കൊണ്ടാകാം വിമര്‍ശനവും ഉണ്ടാകുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുക എന്നത് തന്നെയാണ് യു.ഡി.എഫിന്റെ നയം. ഒരു ദിവസം രാവിലെ എഴുന്നേറ്റ് അന്ന് ഉച്ചക്ക് ശേഷം ഹര്‍ത്താലായിരിക്കും എന്ന പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന നാടാണിത്. തലേന്ന് അര്‍ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരുമുണ്ട്. പത്ത് ദിവസം മുമ്പെ പ്രഖ്യാപിച്ച ഹര്‍ത്താലാണിത്. ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാകാതിരിക്കാന്‍ ആദ്യത്തെ തീയതി മാറ്റാനും യു.ഡി. എഫ് തയ്യാറായി. പക്ഷെ പ്രക്ഷോഭവും പ്രതിരോധവും അനിവാര്യതയായി വരുന്ന സമയങ്ങളില്‍ അത് കെക്കൊള്ളാതിരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. അതുകൊണ്ട് തന്നെ ഈ ഹര്‍ത്താല്‍ ജനങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. കാരണം ഇത് അവര്‍ക്ക് വേണ്ടിയുള്ളതാണ്.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending