Connect with us

Video Stories

ശഹീദ് ഭഗത്‌സിങും ശോഭാ സുരേന്ദ്രനും

Published

on

റവാസ് ആട്ടീരി

ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്‍, പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം… ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുക്കപ്പെട്ട മണ്ടത്തരങ്ങളാണിത്. രാജ്യത്തെ തന്നെ നാണംകെടുത്തുന്ന അര ഡസനോളം പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. ഇതേകുറിച്ച് മുമ്പ് ബി.ബി.സി ന്യൂസ് പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ‘കൗസ് ടു പ്ലെയിന്‍സ്: ഇന്ത്യന്‍ മിനിസ്റ്റേഴ്‌സ് ഹു റീറോട്ട്‌സ് സയിന്റിഫിക് ഹിസ്റ്ററി’ (പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍) എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ങ്ങളെ കണക്കിന് കളിയാക്കുന്നുണ്ട് ബി.ബി.സി ന്യൂസ്. പോയത്തങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ പരിഹാസത്തിന് പാത്രമായിരുന്നു. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് ചരിത്രപരമായ മണ്ടത്തരം മോദിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ‘മൊഴിമുത്തുകളായി’ പെയ്തിറങ്ങുന്നത്. ഭഗത് സിങിനേയും ബത്തുകേശ്വര്‍ ദത്തിനേയും വീര്‍ സവര്‍ക്കറെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിതാപം. ‘പ്ലാസ്റ്റിക് സര്‍ജറി’ മോദിയുടെ ശാസ്ത്രീയ ജ്ഞാനത്തിന്റെ ആഴത്തിലുള്ള മണ്ടത്തരം വെളിപ്പെടുത്തുന്നതാണെങ്കില്‍ ശഹീദ് ഭഗത് സിങിനോടുള്ള പ്രധാനമന്ത്രിയുടെ പ്രണയാര്‍ദ്രമായ പരാമര്‍ശം ചരിത്ര ജ്ഞാനത്തിലെ തന്റെ വിവരമില്ലായ്മയുടെ വൃത്തികെട്ട വിളിച്ചുപറയലാണ്. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ പാടുപെട്ട് പൊട്ടക്കിണറ്റില്‍ വീണ കേരളത്തിലെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ ‘താരം’.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ‘ഇനി മുതല്‍ താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല’ എന്ന് ജയിലില്‍ വെച്ച് മാപ്പെഴുതി നല്‍കിയ വീര്‍ സവര്‍ക്കറെയും ‘സ്വാതന്ത്ര്യസമര സേനാനിയെന്ന്’ വിശേഷിപ്പിച്ചായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ഊറ്റം കൊണ്ടത്. ‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ‘ജയിലിലടക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെ’ന്നും മോദി പറഞ്ഞിരുന്നു. പ്രസംഗം കേട്ട് കോരിത്തരിച്ച വേദിയിലെ ബി.ജെ.പി നേതാക്കളെല്ലാം പുതിയ ചരിത്ര വക്രീകരണത്തെ പുകഴ്ത്തി സംസാരിക്കാന്‍ മത്സരിക്കുകയായിരുന്നു. വേദിയിലെ നേതാക്കള്‍ മാത്രമല്ല, ബിഡാറിലെ ബി.ജെ.പി അനുയായികളും ധീര ദേശാഭിമാനികളെ തങ്ങളുടെ പാര്‍ട്ടി മറക്കാതെ ഓര്‍ത്തെടുത്തതിലെ വീരസ്യം മോദിക്കു വേണ്ടി മുദ്രാവാക്യം മുഴക്കി പ്രകടിപ്പിച്ചു. ഇതിന്റെ ആത്മരതിയില്‍ ‘ശഹീദ്’ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്‍കിയ ശോഭാ സുരേന്ദ്രന്‍ അമളിയുടെ ആഴിയില്‍ ആപതിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രമുഖ മലയാളം ചാനലില്‍ ഇതുസംബന്ധമായ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ ഉത്തരംമുട്ടി കൊഞ്ഞനം കുത്തുന്നത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണമാണ് ബി.ജെ.പി നേതാവ് നല്‍കിയത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ച കാര്യം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്ന് അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. ഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത്‌സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വിശദീകരണം. പ്രധാനമന്ത്രി മാത്രമല്ല, പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ നേതാക്കളും ചരിത്രബോധത്തില്‍ തുല്യരാണെന്ന് ഈ ഉരുണ്ടുകളിയില്‍ നിന്നു പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് ചര്‍ച്ചയില്‍ ആദ്യം വാദിച്ച ശോഭ സുരേന്ദ്രന്‍, പ്രധാനമന്ത്രി നുണ പറഞ്ഞെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുണ്ടോ എന്ന് വെല്ലുവിളിക്കുകയും അവതാരകയുടെ എല്ലാ ചര്‍ച്ചയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്താണ് കലിയടക്കിയത്.
പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളും പറയുന്നു. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ വഴിതിരിച്ചുവിടാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭാവം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍’ഏതെങ്കിലും നേതാവിന് പ്രധാനമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കാന്‍ കഴിയുമോ? അദ്ദേഹം ചരിത്രമാണ് പറഞ്ഞിരിക്കുന്നത്. സത്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ശോഭ സുരേന്ദ്രന്‍ വീറോടെ വാദിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ അറിയാനുള്ള കഴിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ തട്ടിവിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടെ, കോണ്‍ഗ്രസിന്റെ ഏത് നേതാവ് എപ്പോഴാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത്. എവിടെയാണ് അത് രേഖപ്പെടുത്തിയത്. എത്രാമത്തെ പേജിലാണ് എന്നു പറയട്ടെ എന്നും തൊണ്ടകീറി പറഞ്ഞപ്പോഴാണ് ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അവതാരക ഓര്‍മപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പ്രസംഗം കാണിച്ചിട്ടാണ് ചര്‍ച്ച തുടര്‍ന്നതെന്ന് അവതാരക പറഞ്ഞതോടെ ശോഭാസുരേന്ദ്രന്‍ വീണ്ടും വെട്ടിലായി. ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം. നെഹ്‌റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രസംഗം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ കാണിക്കുമെന്നും ശോഭ പറഞ്ഞതോടെ അവതാരക ഇപ്പോള്‍ തന്നെ പ്രസംഗം കാണിക്കാം എന്നു പറഞ്ഞ് ‘വീര രക്തസാക്ഷി ഭഗത് സിങിനെ വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നോ?’ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി നേതാവ് പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു. തുടര്‍ന്ന് നിലപാട് മാറ്റിയ ശോഭാ സുരേന്ദ്രന്‍ ശഹീദ് ഭഗത് സിങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വാദിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.
ഭഗത് സിങിനെ തനിക്കാക്കി വെടക്കാക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം ചരിത്ര വര്‍ഗീകരണത്തിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വിപുലപ്പെടുത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ്. പക്ഷേ, പിറന്ന നാടിന്റെ മോചനത്തിന് തീക്ഷ്ണ യൗവനത്തിന്റെ നിത്യവസന്തം ബലികഴിപ്പിച്ച ഭഗത് സിങിനെ കൂട്ടുപിടിച്ചുള്ള ഫാസിസ്റ്റുകളി അല്‍പ്പം കടന്നതായിപ്പോയി. വന്ദേമാതരം ചൊല്ലി കഴുമരത്തിലേക്കു കടന്നുചെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ബലപ്പെടുത്താന്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞൊപ്പിച്ചത്. എന്നാല്‍ ഭരണ വര്‍ഗത്തിന്റെ ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈ ബോംബിന്റെ ശബ്ദമാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുമ്പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ലെന്നു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിയ ആ മൂന്നു വീര പൗരുഷങ്ങള്‍ -ഭഗത് സിങും രാജ് ഗുരുവും സുഖ്‌ദേവും-ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന ഓര്‍മകളാണ്.
ബാല്യകാലം തൊട്ടു തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ വിപ്ലവബോധം നെഞ്ചിലേറ്റിയ ശൂരത്വമായിരുന്നു ഭഗത് സിങിന്റേത്. വിദ്യാര്‍ഥി ജീവിതത്തില്‍ വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ ബ്രിട്ടീഷ് രാജിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ പ്രചോദിപ്പിച്ചത്. അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധപോരാട്ടത്തിനു മുന്‍ഗണന നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനായി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയിലും അരങ്ങത്തും നേതൃത്വം നല്‍കിക്കൊണ്ടിരിക്കെയാണ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് പൊലീസിന്റെ വലയിലാകുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികള്‍ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിങും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത്‌സിങിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോര്‍ ഗൂഢാലോചനാ കേസില്‍ ഭഗത് സിങിനെ വിചാരണ ചെയ്യുകയും 23-ാമത്തെ വയസില്‍ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. 1931 മാര്‍ച്ച് 24 നായിരുന്നു ഭഗത്‌സിങിന്റെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായത്. എന്നാല്‍ ഭഗത്‌സിങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23നായിരുന്നു ഭഗത് സിങിനെയും രജ്ഗുരുവിനെയും സുഖ്‌ദേവിനേയും തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പിറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലെറിയുകയായിരുന്നു. വീട്ടുകാരെയും ബന്ധുക്കളെയുംപോലും ഭഗത് സിങിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.
ജയിലില്‍ കിടക്കുമ്പോള്‍ ഭഗത് സിങിനെ നെഹ്‌റു സന്ദര്‍ശിച്ചത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ നിരവധിയുണ്ട്. ഭഗത്‌സിങ്, രാജ്ഗുരു എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞിരുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു കണ്ടത്. 1929 ഓഗസ്റ്റ് എട്ടാം തീയതിയാണ് ജയിലില്‍ എത്തിയത്. ജയിലിലെ സന്ദര്‍ശകരുടെ രേഖയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നയുടനെ ഇതു തെറ്റാണെന്ന് സമര്‍ത്ഥിച്ച പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബ് നിരവധി തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ചരിത്രത്തത്തെ ഉദ്ധരിച്ച് തറപ്പിച്ചു പറയുന്നത്. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഭഗത്‌സിങിനോടൊപ്പം ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞിരുന്നു. ഭഗത് സിങിനെ കുറിച്ച് പുസ്തകം തയാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ്. (ടു മെയ്ക് ദി ഡെഫ് ഹിയര്‍ ഐഡിയോളജി ആന്റ് പ്രോഗ്രാം ഓഫ് ഭഗത് സിങ് ആന്റ് ഹിസ് കോംറേഡ്‌സ്). രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് ചരിത്ര പുസ്തകം വായിക്കണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഇടക്കിടെ ഇവ്വിധം മണ്ടത്തരങ്ങള്‍ വേദവാക്യം പോലെ ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടാവുന്നത് യാദൃച്ഛികമല്ല. ബോധപൂര്‍വമായ രാഷ്ട്രീയ ‘ഗെയിം’ ആണ് ബി.ജെ.പി ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന നുണകള്‍ ബി.ജെ.പിക്കു വേണ്ടി പടച്ചുവിടുന്ന ‘റിസര്‍ച്ച് ടീം’ ആണ് ഈ ഗെയിമിനു പിന്നില്‍. മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നുവെന്നും അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ചുകൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നുവെന്നും പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് വീണ്ടും മണ്ടത്തരം ആവര്‍ത്തിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. അതേ പ്രധാനമന്ത്രിയാണ് പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന ഗണപതിയെ സൃഷ്ടിച്ചത് ഇതിലൂടെയാണെന്നും കണ്ടെത്തിയത്. ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമനാണെന്നും അദ്ദേഹം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിതെന്നും വിജയ് രൂപാണി തട്ടിവിട്ടു. ലോകത്തിലെ ആദ്യ വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്നും അതിന്റെ പേര് പുഷ്പക വിമാനമെന്നാണെന്നും ആദ്യ പൈലറ്റ് കുബേരനാണെന്നും പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിങായിരുന്നു. കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് പറഞ്ഞ ആസാമിലെ ആരോഗ്യ മന്ത്രിയും പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും പനി ഉണ്ടായാല്‍ പശുവിന്റെ അടുത്തിരുന്നാല്‍ മാറുമെന്നും പറഞ്ഞത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ്. വൈക്കോലില്‍ നിന്ന് സ്വര്‍ണമുണ്ടാക്കാമെന്ന് പറഞ്ഞ ബി.ജെ.പി വിദ്വാനെയും ഇതിനിടെ ഇന്ത്യ കണ്ടു.
വാല്‍ക്കഷ്ണം: ഭഗത് സിങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ‘ചിത്രം’ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദിയുടെ ഈ ഫോട്ടോഷോപ്പ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നാളെ വി. മുരളീധരനോ എം.ടി രമേശോ കെ. സുരേന്ദ്രനോ ജെ. പത്മകുമാറോ വരാതിരുന്നെങ്കില്‍ എന്ന് ആശിക്കാം. ആരു വന്നാലും അല്‍ഫോണ്‍സ് കണ്ണന്താനം വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

FOREIGN

കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ്

കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

Published

on

ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

Continue Reading

Trending