Connect with us

Video Stories

ഇവിടെ നാളെകള്‍ നമ്മുടേതല്ല

Published

on

 

എ.പി താജുദ്ദീന്‍

നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി ചെയ്യണോ യാത്ര ചെയ്യണോ ആരംഭിച്ച യാത്ര പൂര്‍ത്തിയാക്കണോ കല്യാണം കഴിക്കണോ തുടങ്ങിയ എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിക്കും. ചിലപ്പോഴെങ്കിലും ഇവിടെ നാളെ മാത്രമല്ല; അടുത്ത മണിക്കൂര്‍ പോലും അവരുടേതാണ്. അതിന് രാത്രിയെന്നോ പകലോന്നോ വകഭേദമില്ലാതായിരിക്കുന്നു.
വേനലവധിയുടെ ശാന്തമായ ഒരു പകലായിരുന്നു തിങ്കളാഴ്ച കണ്ണൂരില്‍ അസ്തമിച്ചത്. ചുട്ടുപൊള്ളുന്ന രാത്രിയില്‍ വൈകുന്നേരം ആകാശച്ചെരിവില്‍ കണ്ട മേഘങ്ങള്‍ തിമിര്‍ത്തു പെയ്യണേ എന്ന പ്രാര്‍ത്ഥനയോടെ കിടന്നുറങ്ങിയവരെ ഇന്നലെ രാവിലെ വിളിച്ചുണര്‍ത്തിയത് ഇരട്ടക്കൊലപാതകങ്ങളും ഇരട്ട ഹര്‍ത്താലുമാണ്. എല്ലാ കണക്കുകൂട്ടലുകളും അവര്‍ തെറ്റിച്ചിരിക്കുന്നു. ഇന്നത്തെ പരീക്ഷക്ക് ഇന്നലെ വരെ പഠിച്ച പാഠങ്ങള്‍ കുട്ടികളുടെ തൊണ്ടയില്‍ ചത്തുമലച്ചിരിക്കുന്നു. അന്തരീക്ഷത്തില്‍ കൊലവെറിയുടെ ശബ്ദ തരംഗങ്ങള്‍ വര്‍ഷിച്ചുകൊണ്ട് വിജനമായ തെരുവിലൂടെ അവരുടെ ജാഥകള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോകുന്നു. കൊന്നവരും 45 മിനുട്ടിന്റെ മാത്രം ഇടവേളയില്‍ പകരം കൊന്നവരും ഒരു പോലെ ജനങ്ങളോട് ആവശ്യപ്പെടുന്നു: പ്രതികരിക്കൂ പ്രതികരിക്കൂ പ്രതികരിക്കൂ നാട്ടാരേ. നമ്മെ തടവിലാക്കുക മാത്രമല്ല; മണ്ടന്മാരാക്കുക കൂടിയാണവര്‍ ചെയ്യുന്നത്.
കണ്ണൂരില്‍ ഈ അനിശ്ചിതാവസ്ഥ ആരംഭിച്ചിട്ട് 38 വര്‍ഷങ്ങളാവുന്നു. എണ്‍പതുകള്‍ മുതലാണ് കണ്ണൂര്‍ അശാന്തമായിത്തുടങ്ങിയതെങ്കിലും കഴിഞ്ഞ 25 വര്‍ഷമാണ് അത് മരണ താണ്ഡവമാടിയത്. ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 350 ഓളം പേരാണ്. അംഗഭംഗം സംഭവിച്ചത് രണ്ടായിരത്തോളം പേര്‍ക്ക്. അങ്ങനെ വിളക്കണഞ്ഞത് ആയിരക്കണക്കിന് കുടുംബങ്ങളുടെ. കൊല്ലപ്പെട്ടവരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ മറ്റെല്ലാവരും സി.പി.എമ്മിലോ ആര്‍.എസ്.എസിലോ പെട്ടവര്‍. ഇവര്‍ തമ്മിലുള്ള കൊലക്കണക്ക് ഏതാണ്ട് സമാസമം. തിങ്കളാഴ്ച രാത്രി 9.15ന് പള്ളൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്ന് 15 മിനിട്ടിനകം സി.പി.എമ്മുകാര്‍ അതേ പ്രദേശത്തെ തന്നെ ആര്‍.എസ്.എസുകാരനായ ഷനോജിനെ വെട്ടുകയും 45 മിനുട്ടിനകം മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ തന്നെയുണ്ട് ഇവര്‍ തമ്മിലുള്ള ബലാബലത്തിന്റെ ചിത്രം.
അധികാരത്തിനും ഗ്രാമങ്ങളുടെ മേധാവിത്തത്തിനും വേണ്ടിയുള്ള സി.പി.എമ്മിന്റെ പ്രധാന ആയുധം കൊലപാതകങ്ങളായിട്ട് ഏറെക്കാലമായെങ്കിലും ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സി.പി.എമ്മിനേക്കാള്‍ കിരാതമായത് അടുത്ത കാലത്താണ്. വ്യക്തമായി പറഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ 2016 മെയ് 19 ന് മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിലാണ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയും ബോംബെറിഞ്ഞും ചേരിക്കണ്ടത്ത് രവീന്ദ്രനെ വധിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് കൊലക്കളിയില്‍ സി.പി.എമ്മിനെ പിന്നിലാക്കിത്തുടങ്ങിയത്. സി.പി.എം പിറന്ന പാറപ്രത്ത് പോലും ശാഖ ഉണ്ടാക്കിയ ആര്‍.എസ്.എസ് പിണറായി എന്ന പാര്‍ട്ടി കോട്ടയില്‍ നടത്തിയ ഈ കൊല ശത്രുവിനെ അതിന്റെ മാളത്തില്‍ കയറി അക്രമിക്കുന്നതിന് തുല്യമായിരുന്നു. ഇതിനു പിന്നിലെ സംഘ്പരിവാറിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടോ അധികാരത്തിന്റെ മധുവിധുകാലമായതുകൊണ്ടോ രവീന്ദ്രന്‍ വധത്തിന് തിരിച്ചടി നല്‍കാന്‍ സി.പി.എം തയാറായിരുന്നില്ല. ഇതില്‍ നിരാശ പൂണ്ട ബി.ജെ.പി അതേ വര്‍ഷം ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊന്നുകൊണ്ട് ഞങ്ങളെ തിരിച്ചുകൊല്ലൂ എന്നാവശ്യപ്പെട്ടു. ഇനിയും അടങ്ങിയിരുന്നാല്‍ അണികള്‍ അത് ഭീരുത്വമായി കണക്കാക്കുമെന്ന് കരുതിയ സി.പി.എം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബി.എം.എസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡണ്ടായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സി.പി.എം ഇരു കൊലകള്‍ക്കും പകരം വീട്ടിയത്. പ്രതികാരം ആരംഭിച്ച സി.പി.എം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് സി.പി.എം 48 മണിക്കൂറിനകം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. അങ്ങനെ 3-3 സമനിലയില്‍ ആ പരമ്പര അവസാനിച്ചു എന്നായിരുന്നു കരുതിയത്. എന്നാല്‍ 2017 ജനുവരി 18ന് രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ, കണ്ണൂരില്‍ ആരംഭിച്ച സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നുകൊണ്ട് ആര്‍.എസ്.എസിനോട് ജയം നേടി.
കലോത്സവം നടന്നുകൊണ്ടിരിക്കെ നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. മൂന്നു മാസം മാത്രമായിരുന്നു ഈ സമാധാന കാലത്തിന്റെ ആയുസ്സ്. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വധിച്ചു കൊണ്ട് സി.പി.എം വീണ്ടും തുടങ്ങിവെക്കുകയായിരുന്നു. ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായിരുന്നു ഇത്.
ഇതിന് ശേഷം സി.പി.എമ്മിന്റെ കഠാര നീണ്ടത് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ നേര്‍ക്കായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 12ന് രാത്രി 10.45ന് നടന്ന ഷുഹൈബ് വധത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടി തല്‍ക്കാലം ചോരക്കളിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ നടത്തിയ ഈ കൊല സമ്മേളന പ്രതിനിധികള്‍ പോലും കണ്ണൂര്‍ നേതൃത്വത്തിനെതിരെ തിരിയാന്‍ ഇടയാക്കുകയും ഈ കണ്ണൂര്‍ ശൈലി ദേശീയ നേതാക്കളുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെ ഒരു പുതുചരിത്രം പിറക്കുമെന്ന പ്രതീക്ഷ മുളച്ചിരുന്നു. അതാണ് മാഹി പള്ളൂരില്‍ പൊലിഞ്ഞത്. രവീന്ദ്രന്‍ പരമ്പരയില്‍ രണ്ടു കൊലക്കു പിന്നിലായ ആര്‍.എസ്.എസിന്റെ പ്രതികാരം മാത്രമല്ല ബാബു വധം. സി.പി.എമ്മിനെ കത്തി താഴെ വെക്കാന്‍ അനുവദിക്കില്ലെന്ന ശപഥവും അതിനു പിന്നിലുണ്ട്. ആര്‍.എസ്.എസ് ആശിച്ചതു തന്നെ സംഭവിച്ചു. അതും അതേ മണിക്കൂറില്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലുന്നവന്റെ പാര്‍ട്ടി ജയിക്കുകയോ കൊല്ലപ്പെടുന്നവന്റെ പാര്‍ട്ടി തോല്‍ക്കുകയോ അല്ല ചെയ്യുന്നത്. കൊല്ലുന്നതിനേക്കാള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ പക്ഷത്തുള്ളവര്‍ കൊല്ലപ്പെടാനാണ്. കൊല ആവേശമാണെങ്കില്‍ കൊല്ലപ്പെടുന്നത് ഇന്ധനമാണ്. അങ്ങനെ ഇരു വിഭാഗവും ജയിക്കുന്നു. തോല്‍ക്കുന്നത് നമ്മള്‍ മാത്രമാണ്, തടവിലാക്കപ്പെടുന്ന, നാളെകള്‍ നിഷേധിക്കപ്പെട്ട നമ്മള്‍.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending