Connect with us

kerala

എപിപിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം

Published

on

തിരുവനന്തപുരം: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയയച്ചു. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യയ്ക്കു മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.  നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും.

കത്ത് പൂർണ രൂപത്തിൽ:

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഈ നാട്ടിലെ ജനങ്ങള്‍ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികള്‍. എന്നാല്‍ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തില്‍ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവര്‍ത്തനം രാഷ്ട്രീയ പിന്‍ബലത്തിന്റെയും അധികാര പിന്തുണയുടെയും ഹുങ്കില്‍ ചിലര്‍ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളത്.

ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങളും സര്‍വകലാശാലകളിലെയും പി.എസ്.സിയിലെയും പരീക്ഷാ തട്ടിപ്പുകള്‍ക്കും പിന്നാലെ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ കോടതികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്തിനാകെ നാണക്കേടുമാണെന്നത് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

നിയമത്തിന്റെ പിന്‍ബലത്തില്‍ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കല്‍ കൂടിയാണെന്ന് ഓര്‍ക്കണം. സത്യസന്ധരായ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തല ഉയര്‍ത്തി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കള്‍ പൊലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തിരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണം.

ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

Trending