Connect with us

EDUCATION

2024-25 വർഷത്തിലെ ബിഎസ്സി നഴ്സിംഗ്,പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു

Published

on

പി.കെ.അൻവർ മുട്ടാഞ്ചേരി

കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2024-25 വർഷത്തിലെ ബിഎസ്സി നഴ്സിംഗ്,പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു.
.അലോട്ട്മെൻറ് പ്രക്രിയ നടത്തുന്നത് എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്.

പ്രത്യേക പ്രവേശന പരീക്ഷയില്ല.പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കുകൾ തുല്യപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്.പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനവും പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ എൽ.ബി.എസ് സെൻ്റർ തന്നെയാണ് നടത്തുന്നത്.നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം.

12 ബിരുദ പ്രോഗ്രാമുകൾ

ബി.എസ് സി നേഴ്സിങ് (4 വർഷം ,സർക്കാർ കോളേജിൽ പഠിക്കുന്നവർക്ക് ഒരു വർഷം ഇൻ്റേൺഷിപ്പ് ) ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി – 4 വർഷം), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ് സി ഒപ്റ്റോമെട്രി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്) , ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി ( ബി.പി.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്),
ബാച്ച്ലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്)), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ( ബി.എ.എസ്.എൽ.പി – 3 വർഷം, 10 മാസം ഇൻ്റേൺഷിപ്പ് ) , ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി ( ബി.സി.വി.ടി – 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ്.സി ഡയാലിസിസ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്)
ബാച്ച്‌ലർ ഓഫ് മെഡിക്കൽ ഇമേജിംഗ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് ന്യൂറോ ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്).

പ്രവേശന യോഗ്യത

ബി.എ.എസ്.എൽ.പി ഒഴികെയുള്ള കോഴ്സുകളുടെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾ ഓരോന്നും ജയിക്കുകയും മുന്നിനും കൂടെ മൊത്തത്തിൽ 50 ശതമാനം മാർക്ക് ലഭിക്കുകയും വേണം.ബി.എ.എസ്.എൽ.പി കോഴ്സിന് ഫിസിക്സ്,കെമിസ്ട്രി എന്നിവക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് /സൈക്കോളജിയിൽ മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം.

ഹയർസെക്കൻഡറിയിൽ രണ്ടുവർഷവും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിൻ്റെയും മാർക്കുകളുടെ തുകയാണ് പ്രവേശന യോഗ്യതക്ക് പരിഗണിക്കുക. എന്നാൽ ബോർഡ് പരീക്ഷ രണ്ടാം വർഷം മാത്രമാണെങ്കിൽ അതിൻ്റെ മാർക്കാണ് പരിഗണിക്കുക.നോൺ ക്രിമിലെയർ പരിധിയിൽപ്പെട്ട പിന്നോക്ക വിഭാഗത്തിലെ
വിദ്യാർത്ഥികൾക്ക് 45 ശതമാനം മാർക്ക് മതി. ഒ.ഇ.സി,ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടിക വിഭാഗക്കാർക്ക് പരീക്ഷ ജയിച്ചാൽ മതി. ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. ബി.എസ്സി നേഴ്സിംഗിൻ്റെ ഉയർന്ന പ്രായപരിധി 35 ആണ്.

അപേക്ഷ

എൽ.ബി.എസ് സെൻറർ വഴിയാണ് (www.lbscentre.kerala.gov.in ) അപേക്ഷിക്കേണ്ടത്.
വിവിധ കോഴ്സുകൾക്ക് ഒരൊറ്റ അപേക്ഷ നൽകിയാൽ മതി. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 400 രൂപ മതി.സർവീസ് കോട്ടയിലെ അപേക്ഷകർക്കും 800 രൂപയാണ് ഫീസ്. ജൂൺ 12നകം ഫീസടക്കണം. അപേക്ഷ ജൂൺ 15 വരെ സമർപ്പിക്കാം.

രണ്ട് റാങ്ക് ലിസ്റ്റുകൾ

ബി.എ.എസ്.എൽ.പി ക്ക് പ്രത്യേക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നഴ്സിംഗ് അടക്കം
മറ്റു 11 കോഴ്സുകൾക്ക് ഒന്നിച്ച് മറ്റൊരു റാങ്ക് ലിസ്റ്റും. റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച ശേഷം താൽപര്യമുള്ള ഒപ്ഷനുകൾ വെബ് സൈറ്റ് വഴി നൽകണം. ഏകജാലക സംവിധാനം വഴി എൽ.ബി.എസ് സെൻ്റർ അലോട്ട്മെൻറ് നടത്തും .സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെൻ്റ് സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ അതത് സ്ഥാപനങ്ങൾ നേരിട്ടാണ് നടത്തുന്നത്. വിശദാംശങ്ങൾ lbscentre.kerala.gov.in ൽ ലഭ്യമാണ്.

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും പിഴവുകള്‍: സയന്‍സ്, കൊമേഴ്‌സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു.

Published

on

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending