Connect with us

Article

കോപം അഗ്‌നിയാണ്; പടരാതിരിക്കാന്‍ കരുതല്‍ അനിവാര്യമാണ്

കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

ടി.എച്ച് ദാരിമി

എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും. അവ ഒരുപക്ഷേ നടക്കാം, നടക്കാതിരിക്കുകയും ചെയ്യാം. അതിനാല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ സംഗതി നടക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കും. എന്നിട്ടേ അതിന്‍മേല്‍ മറ്റു പദ്ധതികളെ ഏച്ചുകെട്ടൂ. എന്നാല്‍ ചിലരങ്ങനെയല്ല, ഒരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷയുടെമേല്‍ ഒരുപാട് കാര്യങ്ങളെ ആദ്യമേ കെട്ടിക്കൂട്ടും. കുറെ സ്വപ്‌നങ്ങള്‍ കണ്ട് അതിനെ ഉറപ്പിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രതീക്ഷ നടക്കാതെ പോയാല്‍ മനസ്സ് താളം തെറ്റുകയും കോപമായി നിരാശ പുറത്തുചാടുകയും ചെയ്യും. എല്ലാ കോപങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. അമിതമായ പ്രതീക്ഷ പുലര്‍ത്തിയ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ അവരുടെ വൈകാരികത ദേഷ്യമായി പുറത്തേക്ക് വരികയാണ്. ഒരു വ്യക്തിയോട് തോന്നുന്ന കോപം പോലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. അയാളില്‍ പുലര്‍ത്തുന്ന പ്രതീക്ഷക്ക് അയാളുടെ കാരണമായി ഭംഗം വരുമ്പോള്‍ ദേഷ്യമുണ്ടാകുന്നു. കോപത്തെ സാമൂഹ്യ ശാസ്ത്രം വളരെ ഗുരുതരമായ ദുരന്തമായാണ് കാണുന്നത്. ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. എന്നാല്‍, അമിത ദേഷ്യം കൊണ്ട് വലിയൊരു പ്രശ്‌നമായി തീര്‍ന്നതായിരിക്കും. കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ തന്നെ നശിപ്പിക്കുന്നു എന്നത്. അമിതമായ കോപം വ്യക്തിയെ രണ്ടു നിലക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നാമതായി അവന് സമൂഹത്തില്‍ സ്ഥാനവും സ്വീകാര്യതയും മാന്യതയും നഷ്ടപ്പെടുന്നു. വിഷയങ്ങളിലും സദസ്സുകളിലും ഇടപെടാന്‍ മാത്രം വേണ്ട പക്വത ഇല്ലാത്തവന്‍ എന്ന ചാപ്പ വീഴുന്നു. രണ്ടാമതായി ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കോപം മനുഷ്യനു ആരോഗ്യപരമായി ചില ദോഷങ്ങള്‍ ചെയ്യുന്നു. കഫം അഥവാ ശ്ലേഷം സ്രവിക്കുന്ന ഗ്രന്ഥിയെ, വികാരസമ്മര്‍ദമുണ്ടാകുമ്പോള്‍ വൃക്ക ഗ്രന്ഥികള്‍ സ്രവിക്കുന്ന അഡ്രിനല്‍ ദ്രാവകത്തെ വിസര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് മുഖേന ഹൃദയമിടിപ്പ് വര്‍ധിക്കുകയും പെട്ടെന്ന് രക്തസമ്മര്‍ദം കൂടുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് രക്തം ഇരച്ചുകയറാന്‍ ഇടവരുത്തുന്നു. ഇതിന്റെ ഫലമായി ഒരു ഭാഗം കുഴയുകയോ ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കില്‍ പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്യാം. രക്തത്തില്‍ പഞ്ചസാര കൂടുന്നു. അത് കാരണം ശരീരത്തിന്റെ താപം വര്‍ധിക്കുകയും ചര്‍മം ചൂടാവുകയും ചെയ്യുന്നു. രക്തത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നു. അത് ധമനികള്‍ അടയാന്‍ കാരണമാകുന്നു. തുടര്‍ന്ന് ഹൃദയ സ്തംഭനമോ മസ്തിഷ്‌ക്ക സ്തംഭനമോ ഉണ്ടാകുന്നു. ആമാശയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അത് മലബന്ധം സൃഷ്ടിക്കുന്നു. അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്നു അമിതമായി അമ്ലം വിസര്‍ജിക്കാന്‍ ഇട വരുത്തുന്നു. അത് പലതരം അണുജ്വലനങ്ങളും സൃഷ്ടിക്കുന്നു. തുടര്‍ന്ന് ആമാശയത്തിലെ അമ്ലം വര്‍ധിപ്പിക്കുകയും ആമാശയത്തിനു വ്രണമുണ്ടാക്കുകയും ചെയ്യുന്നു.

സാമൂഹികവും സാംസ്‌കാരികവും ആരോഗ്യപരവുമായ ഈ കാരണങ്ങള്‍ എല്ലാം ഉള്ളതിനാലാണ് വിശ്വാസിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും അല്ലാഹുവിന്റെ ദീന്‍ കോപത്തെ നിയന്ത്രിക്കാന്‍ ഇത്രമേല്‍ ഇടപെടുന്നത്. വിശ്വാസികളുടെ ലക്ഷണം തന്നെ അതായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹു പറയുന്നു: അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു (ആലു ഇംറാന്‍: 134). കോപത്തെ ആത്മനിയന്ത്രണം കൊണ്ട് തടഞ്ഞുനിറുത്തുക വലിയ പ്രയാസമാണ്. അതിന് കഴിയുന്നവനെ ബലവാന്‍ എന്ന് വിളിച്ച് നബി (സ) ശ്ലാഘിക്കുന്നത് മറ്റൊന്നാണ്. നബി (സ) പറഞ്ഞു: ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍ (ബുഖാരി, മുസ്‌ലിം).
കോപമുണ്ടാകുന്ന സമയത്ത് ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെയും ആ വിഷയം ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരെയും വലിയ നാശത്തില്‍നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്‍ സഹായിക്കും. ഉപദേശം തേടി വന്ന ഒരാളോട് നബി (സ) പറഞ്ഞു: നീ കോപിക്കരുത് (ബുഖാരി). ആഗതന്‍ നബിയോട് ആവര്‍ത്തിച്ച് ഉപദേശം ആവശ്യപ്പെട്ടപ്പോഴെല്ലാം മറുപടി അത് മാത്രമായിരുന്നു. ഈ സ്വഭാവമുള്ളവരെ നബി (സ) നിര്‍ല്ലോഭം പ്രകീര്‍ത്തിക്കാറുണ്ടായിരുന്നു നബി (സ) ഒരിക്കല്‍ തന്നെ കാണാന്‍ വന്ന സാര്‍ഥവാഹക സംഘത്തിലെ അശജ്ജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്‍ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത് (മുസ്‌ലിം).

ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട ചെകുത്താനിക സ്വഭാവമാണ്. ഈ ദുനിയാവ് അല്ലാഹുവിന് ഒരു പരീക്ഷണാലയമാണ്. അതില്‍ അവന്‍ ശരിയും തെറ്റും അവ ഏതും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ശക്തിയും ശേഷിയും ജീവിതവും സമയവും എല്ലാം മനുഷ്യന്റെ കയ്യില്‍ കൊടുക്കുകയാണ്. എന്നിട്ട് ശരി മാത്രം സ്വമനസ്സിന്റെ പ്രേരണയാലെ ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്തവന് പ്രതിഫലവും അല്ലാത്തവര്‍ക്ക് ശിക്ഷയും നല്‍കും. ഇതാണ് സ്രഷ്ടാവിന്റെ പദ്ധതി. അതിനാല്‍, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍നിന്ന് രക്ഷപ്പെടാനാകും. കുറ്റബോധത്തിന്റെ നാളെകളില്‍നിന്ന് മുക്തരാവാന്‍ കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്, അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. അതു പോരാ. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയല്ലാതെ അടിച്ചമര്‍ത്തിയാല്‍ അത് പല രൂപത്തിലായി പുറത്തുവരും. കാരണം അപ്പോള്‍ സത്യത്തില്‍ അയാള്‍ തന്റെ പ്രതികരണം നീട്ടിവെക്കുക മാത്രമാണ്. അത് പിന്നെ പുറത്തുവരിക തന്നെ ചെയ്യും. സ്വാസ്ഥ്യം നഷ്ടപ്പെടുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, കാര്യങ്ങള്‍ വെറുതെ നീട്ടിവെക്കുക, പരിഹസിക്കുക, പതിവിലും നേരത്തെ ക്ഷീണിക്കുക, സംസാരിക്കുമ്പോള്‍ ആദരം കാണിക്കാതിരിക്കുക, മുഷിപ്പും കൂസലില്ലായ്മയും അനുഭവപ്പെടുക, ആരെയും വില വെക്കാതിരിക്കുക, ശബ്ദം ഉയര്‍ത്തുക, പതിവില്‍ കവിഞ്ഞ് ഉറങ്ങുക, പിരടിയിലും ചുമലിലും മരവിപ്പുണ്ടാവുക തുടങ്ങിയവ അടിച്ചമര്‍ത്തപ്പെട്ട ദ്വേഷ്യത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് മനശ്ശാസ്ത്രം പറയുന്നു.

കോപത്തെ ചികിത്സിക്കുന്നതിന് ഫലപ്രദമായ പല മരുന്നുകളും റസൂല്‍ (സ) നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം തേടുകയാണ് അവയില്‍ പ്രധാനം. കാരണം കോപം പിശാചിന്റെ ഭാഗത്തു നിന്നുള്ളതാണ്. അവന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹുവിനെ ഉച്ചരിച്ചാല്‍ മാത്രം മതി. നിസ്‌കാരത്തിന് വാങ്ക് കൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ പിശാച് വിരണ്ട് ഓടുന്ന രംഗം നബി (സ) പറഞ്ഞിട്ടുണ്ട്. മനശാസ്ത്രജ്ഞന്‍മാരുടെ ചികിത്സാമുറകളില്‍ കാണാം, സ്വന്തം മനസ്സിനോട് സംസാരിക്കുന്ന ചില ചികിത്സകള്‍. കോപത്തെ പിടിച്ചുകെട്ടാനുള്ള ചികിത്സയിലുമുണ്ട് അത്തരമൊന്ന്. അത് ദേഷ്യം വരുമ്പോള്‍ പലവട്ടം അഊദു ബില്ലാ.. എന്നു ആവര്‍ത്തിക്കലാണ്. നബി(സ) ഇത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആനും ഇതാണ് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: പിശാചില്‍നിന്നു നിനക്കു വല്ല ദുഷ്‌പ്രേരണയുമുണ്ടായാല്‍ അല്ലാഹുവിനോടു ശരണം തേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് (7:200). മറ്റൊരു ചികിത്സ ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ്. കോപം വരുമ്പോള്‍ സംസാരിക്കുന്നത് കോപത്തെ വര്‍ധിപ്പിക്കുകയും തല്ലാനോ മറ്റെന്തെങ്കിലും ചെയ്യാനോ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കാനും പ്രത്യുത്തരം പറയാതിരിക്കാനുമാണ് നബി ഉപദേശിക്കുന്നത്. റസൂല്‍ (സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി). കോപത്തിനുള്ള നബി(സ)യുടെ ചികിത്സകളില്‍ ആത്മീയവും ഒപ്പം ശാസ്ത്രീയവുമായ ഒന്നാണ് ദേഷ്യം വരുമ്പോള്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുകയോ അത് പോലുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്നത്. അവസ്ഥാമാറ്റം സൃഷ്ടിക്കല്‍ നബിയുടെ ചര്യയാണ്. ദേഷ്യത്തിന്റെ രൂക്ഷത കുറക്കുന്നതില്‍ അതിനു വലിയ സ്വാധീനമുണ്ട് എന്ന് മനശാസ്ത്ര പഠനങ്ങള്‍ പറയുന്നുണ്ട്.

ശക്തിയായ കോപത്തിനും മാനസിക ക്ഷോഭത്തിനും വിധേയരാകുന്നവര്‍ നാവിന്റെയും അവയവങ്ങളുടെയും കടിഞ്ഞാണ്‍ അയച്ചുവിടും മുമ്പ് ശരീരത്തിന്റെ പിരിമുറുക്കത്തിനു അയവ് സൃഷ്ടിക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കോപം വരുന്നവന്‍ നില്‍ക്കുകയാണെങ്കില്‍ അവനോട് ഇരിക്കാന്‍ പറഞ്ഞ നബി (സ) ഈ യാഥാര്‍ഥ്യമാണ് വ്യക്തമാക്കുന്നത്. കോപം ഉത്ഭവിക്കുന്നത് പൊതുവായ ഉഷ്ണം, വിയര്‍ക്കല്‍, പ്രയാസാനുഭവം തുടങ്ങിയവ മൂലമാകയാല്‍ നാഡീ വ്യൂഹത്തെ ശാന്തമാക്കി കോപത്തിനു ചികിത്സിക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ കൈയും മുഖവും കഴുകുകയോ ചെയ്യണമെന്നാണ് ഏറ്റവും പുതിയ വൈദ്യശാസ്‌ത്രോപദേശം. ഇത് പതിനാല് നൂറ്റാണ്ട് മുമ്പ് നബി(സ) പറഞ്ഞതു തന്നെയാണ്. നബി തങ്ങള്‍ പറയുന്നു: കോപം പിശാചില്‍ നിന്നാണ്. പിശാച് അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അഗ്‌നിയെ വെള്ളം കൊണ്ടേ കെടുത്താന്‍ പറ്റുകയുള്ളു. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ വുളൂഅ് എടുക്കട്ടെ. കോപത്തെ നബി (സ) നിര്‍ദേശിച്ച മരുന്നുകൊണ്ടാണ് ചികിത്സിക്കേണ്ടത്. അതിന്റെ മുന്നോടിയായി കോപം വരുന്ന ആള്‍ കോപം ഒതുക്കി നിര്‍ത്തുന്നതിന്റെയും മാപ്പ് നല്‍കുന്നതിന്റെയും സഹനത്തിന്റെയും ശ്രേഷ്ഠതയെപ്പറ്റി ചിന്തിക്കണം. ഇതിനര്‍ഥം വിശ്വാസി കോപിക്കുകയേയില്ല എന്നോ കോപിക്കേണ്ടതേയില്ല എന്നോ അല്ല. അല്ലാഹു നിര്‍ദേശിച്ച ജീവിതതാളത്തില്‍ ബോധപൂര്‍വമായ താളഭംഗം വന്നാല്‍ ദേഷ്യപ്പെടേണ്ടിവരും. അത്തരം സാഹചര്യങ്ങള്‍ നബിക്കു പോലും ഉണ്ടായിട്ടുണ്ട്. മഖ്‌സൂമിയ ഗോത്രത്തിലെ സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്‍ ആ സ്ത്രീക്ക് വേണ്ടി ശുപാര്‍ശക്ക് പ്രവാചകനെ സമീപിക്കാന്‍ ആരെയാണ് തിരഞ്ഞെടുക്കുക എന്നവര്‍ ചര്‍ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി (റ)നെ അതിനായി അവര്‍ തിരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്‍ശക്കായി പ്രവാചകനരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ ഒന്നില്‍ നിനക്ക് ശുപാര്‍ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിച്ചിരിക്കുന്നു. അവരില്‍ പ്രധാനികളില്‍ ഒരാളാണ് കളവ് നടത്തിയതെങ്കില്‍ അവര്‍ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെതിരില്‍ ശിക്ഷാ നടപടികളെടുക്കുകയും ചെയ്യുന്നു! അല്ലാഹുവാണ്, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ തീര്‍ച്ചയായും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും (ബുഖാരി, മുസ്‌ലിം). ഇത് ഒരു ഉദാഹരണം.

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending