Connect with us

kerala

ആലുവ കൊലപാതകം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും.

Published

on

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടൊപ്പം നല്‍കിയ കസ്റ്റഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. ആലുവ സബ്ജയിലിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ആലുവ മാര്‍ക്കറ്റിലും, കുട്ടിയുമായി പ്രതി പോയ മറ്റു ഇടങ്ങളിലും വിശദ തെളിവെടുപ്പ് നടത്തി തെളിവുകളും സാക്ഷി മൊഴികളും ശേഖരിക്കും. ആലുവയിലെ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ പൊലീസിന് തീര്‍ച്ചയില്ല. ഇതിലൊരു കൃത്യത വരുത്താന്‍ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ആലുവ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ് ജയിലിനുള്ളില്‍ വച്ചായിരിക്കും ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുക. എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നല്‍കിയത്. കുട്ടിയുമായി അസ്ഫാഖ് പോകുന്നത് കണ്ടെന്ന് പറഞ്ഞ മുഴുവന്‍ ആളുകളെയും തിരിച്ചറിയില്‍ പരേഡിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ പൊലീസ് സംഘം അസ്ഫാഖിന്റെ വീട് കണ്ടെത്തി. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അസ്ഫാഖ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആലുവയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന് താമസം തുടങ്ങിയത് 22 മുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്‍പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്‌സോ വകുപ്പ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന നടത്തി. പ്രതി താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് പൊലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

kerala

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

Published

on

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Continue Reading

kerala

മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.

Published

on

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്‍കി സി ആര്‍ മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.

അനിമോന്‍, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.

Continue Reading

kerala

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം

സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Published

on

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈപ്പിന്‍ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന റോറോയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗത്തും റോറോയുടെ കൈവരികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാല്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.

Continue Reading

Trending