Connect with us

kerala

എഐ ക്യാമറകള്‍ ഇന്നു മുതല്‍ കണ്ണുതുറക്കും

അത്യന്താധുനിക ക്യാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരമുയത്തിയിട്ടില്ല.

Published

on

വാഹനം ഓടിക്കുന്നവരാണോ, എങ്കില്‍ സൂക്ഷിക്കുക. ഇന്നു മുതല്‍ ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ പണി പാളും. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ ഇന്നു മുതല്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട്ട് സ്പോട്ടുകളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമിലെത്തും. പകല്‍ പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ ഈ ക്യാമറകള്‍ പകര്‍ത്തും. റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാറിന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഇതിനെ മാറ്റുമെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്.

അത്യന്താധുനിക ക്യാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരമുയത്തിയിട്ടില്ല. വാഹനയാത്രികര്‍ക്ക് കാണാവുന്ന തരത്തില്‍ റോഡുകളും വരകളും ക്രമീകരിച്ചിട്ടല്ല. തിരക്കേറിയ ജംഗ്ഷനുകളില്‍ അടുത്തിടെ റോഡില്‍ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. രാത്രിയില്‍ വ്യക്തമായി കാണാവുന്ന തരത്തിലല്ല വരകളും സിഗ്‌നലുകളും. എന്നാല്‍ രാത്രിയിലടക്കം എ.ഐ ക്യാമറകള്‍ എല്ലാം കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്യും.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, തുടര്‍ച്ചയായി ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര, ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, നോ പാര്‍ക്കിങ്ങില്‍ മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കി മാറ്റുക, അപകടകരമായ ഓവര്‍ടേക്കിങ്, ഇന്‍ഷൂറന്‍സില്ലാ വാഹനങ്ങള്‍, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍, വ്യാജ നമ്പര്‍ എല്ലാം ഈ ക്യാമറകള്‍ നീരീക്ഷിക്കും. നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമാകും പതിയുക. യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പര്‍, വാഹനം എന്നിവ ക്യാമറയില്‍ പതിയും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടില്‍ വരും. പിഴത്തുക ഓണ്‍ലൈനായും അക്ഷയ വഴിയും അടക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടക്കേണ്ടി വരും.

പ്രധാന പിഴകള്‍

ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോ പാര്‍ക്കിങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കി മാറ്റുക: 250 രൂപ പിഴ
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍: 250 രൂപ
സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് ഉപയോഗിക്കാതിരുന്നാല്‍: 500 രൂപ
അതിവേഗം (കാര്‍): 1500 രൂപ
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യുക: 2000 രൂപ
ഇന്‍ഷൂറന്‍സില്ലാതെ വാഹനങ്ങള്‍ ആദ്യപിഴ: 2000,
തുടര്‍ന്ന്: 4000 രൂപ
അപകടകരമായ ഓവര്‍ടേക്കിങ് ആദ്യപിഴ: 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 2000, മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍: 5000
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപകടകരമായ ഡ്രൈവിങ്), ലൈന്‍ ട്രാഫിക് ലംഘനം:2000 രൂപ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ലൈം​ഗി​കാ​തി​ക്ര​മക്കേസ്; വി.​കെ. പ്ര​കാ​ശിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം.

Published

on

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.

 

Continue Reading

kerala

സമ്മർദ്ദം ഫലം കണ്ടു; മുഖ്യമന്ത്രി കണ്ണ് തുറന്നു; ADGP എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു തീരുമാനവും എടുത്തിരുന്നില്ല.

Published

on

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു തീരുമാനവും എടുത്തിരുന്നില്ല. അതിന് പിന്നാലെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷം കനത്ത വിമർശനമായിരുന്നു ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉന്നയിച്ചത്. എന്നാൽ അനങ്ങാപ്പാറ നയം സ്വീകരിച്ച മുഖ്യമന്ത്രി അക്കാര്യത്തിൽ ഒരു നിലപാടും കൈക്കൊണ്ടിരുന്നില്ല. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ അന്വേഷണം നടത്താത്തതിൽ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.

Continue Reading

kerala

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Published

on

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്‍.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്‍ എഴുതി. അതിനാല്‍തന്നെ ഇത്തരം സാഹചര്യത്തില്‍ ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്‍ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ കാരണം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.

എന്നാല്‍ ഈ സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്‍ഭത്തില്‍ അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില്‍ പ്രകാശ് ബാബു എഴുതി

Continue Reading

Trending