Connect with us

Video Stories

നാദാപുരം കേരളത്തോട് നേരത്തെ പറഞ്ഞത്

Published

on

സി.വി.എം. വാണിമേല്‍

കാക്കിക്കുള്ളിലെ വേട്ടക്കാരെ നാദാപുരത്തുകാര്‍ നേരത്തെ കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതിനിഷേധവുമായി നാദാപുരത്ത് പൊലീസുകാര്‍ ഉറഞ്ഞുതുള്ളിയപ്പോഴായിരുന്നു അത്. നാദാപുരത്തിന്റെ ഈ നൊമ്പരത്തില്‍ പൊതിഞ്ഞ പരാതി കേള്‍ക്കാന്‍ അന്ന് സന്മനസ്സ് പ്രകടിപ്പിക്കാത്തവര്‍ വൈകിയാണെങ്കിലും പൊലീസിന്റെ നീതിനിഷേധവും ഗുണ്ടാപണിയും ലോകത്തോട് വിളിച്ചു പറയുന്നത് നമ്മുടെ പരിസരങ്ങള്‍ ശരിവെക്കുന്നു.
പാര്‍ട്ടി ഗ്രാമമായ വളയത്ത് ജിഷ്ണുവിന്റെ കുടുംബം അനാഥത്വംപേറി കനിവ് വറ്റാത്ത മനുഷ്യരോട് പറയുന്നതത്രയും കരളലിയിക്കുന്നവയാണ്. ഭരണകൂട ഭീകരതയുടെ താണ്ഡവം… ചെങ്കൊടികൊണ്ട് ചെഞ്ചായം പൂശിയ പോയകാലത്തെ വളയം ഗ്രാമം പുത്തന്‍ രാഷ്ട്രീയ വാക്യങ്ങള്‍ തുന്നിക്കെട്ടിയ അരുതായ്മകളോര്‍ത്ത് വിലപിക്കുകയാണ്. ഇരയേത് വേട്ടക്കാരേത് എന്ന് തിരിച്ചറിയാത്ത ശോകഛവി പരത്തുന്ന ചുറ്റുവട്ടങ്ങള്‍. ഇവിടെ ആരും രാഷ്ട്രീയം പറയുന്നില്ലെന്നത് പറയേണ്ടവര്‍ അര്‍ത്ഥ ഗര്‍ഭത്തോടെയുള്ള മൗനത്തിലാണ്. കൊടിയുടെ നിറം ഏതെങ്കിലുമാവട്ടെ കൊടിമരത്തിന് കീഴെ പ്രതിഷേധ ജ്വാലയൊരുങ്ങുകയാണ് പ്രിയപ്പെട്ട ജിഷ്ണുവിന് വേണ്ടി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഇനിയും കൈമോശം വന്നിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ ഉയിര്‍പര്‍വങ്ങള്‍ നാദാപുരത്തിന്റെ മണ്ണില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം എന്തിനും ഏതിനും തയ്യാറെടുത്ത് നില്‍പ്പാണ്.
പൊലീസിന്റെ ഭീകരത ഒരുപാട് അനുഭവിച്ചവരാണ് വളയത്തേയും വാണിമേലിലേയും നാദാപുരത്തേയും തൂണേരിയിലേയും മനുഷ്യര്‍. ഒടുവിലത് തിരുവനന്തപുരത്തും കേരളം കണ്ടുവെന്നത് നാദാപുരത്തുകാര്‍ക്ക് വലിയ വാര്‍ത്തയാകുന്നില്ല. മകന്റെ ഘാതകരെ കണ്ടെത്താനാണ് അമ്മ മഹിജയും കുടുംബവും തിരുവനന്തപുരത്തെത്തിയത്, നീതി കിട്ടുമെന്ന ഉറച്ച വിശ്വാസത്തില്‍. അതിന് ഒരു കാരണമുണ്ട്. വര്‍ഗ തൊഴിലാളി പോരാട്ടങ്ങള്‍ക്ക് പിറന്ന മണ്ണിനെ പാകപ്പെടുത്താന്‍ തലമുറകളായി പടയണി ചേര്‍ന്ന ഒരു കുടുംബത്തിന്റെ നൊമ്പരമറിയാന്‍ ഭരണത്തിലിരിക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് മറ്റൊന്നും തടസ്സമാകില്ലായെന്ന വിശ്വാസം തന്നെ. നടുറോഡില്‍ മഹിജയെന്ന മലയാളത്തിന്റെ ദു:ഖപുത്രിയും കുടുംബവും പൊലീസുകാരുടെ അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അപമാനങ്ങള്‍ക്കും മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നിലവിളിച്ചപ്പോഴും നാടാകെ വിറങ്ങലിച്ചിട്ടും അധികാരി വര്‍ഗവും പൊലീസ് സേനയും സംഭവങ്ങളെ ന്യായീകരിക്കാന്‍ പാടുപെടുകയായിരുന്നു. (നിയമങ്ങളേയും സംസ്‌കാരത്തേയും മനുഷ്യര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സനാതന മൂല്യങ്ങളേയും ചവിട്ടിമെതിച്ച് കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പുതിയ ഗുണ്ടാമുഖവുരയെഴുതിയ മന്ത്രി മണിയെ സ്വന്തം മണിയാശാനായി പാടിപുകഴ്ത്തിയ നാദാപുരത്തെ സി.പി.എം അണികള്‍ക്ക് പാര്‍ട്ടിക്ക് വന്ന് പെട്ട അപചയമോര്‍ത്ത് തലകുനിക്കേണ്ടിവരുന്നു)
ചെഗുവേരയുടെ ഛായാചിത്രത്തില്‍ മുഖമമര്‍ത്തി മാര്‍ക്‌സിയന്‍ ചിന്തകളുടെ വിപ്ലവ ഭേരികള്‍ മനസ്സില്‍ ആവാഹിച്ച് പുത്തന്‍ തലമുറയിലെ ചുകപ്പന്‍ ആധിപത്യം സ്വപ്‌നം കണ്ട ജിഷ്ണു പ്രണോയിയെന്ന മിടുക്കനായ വിദ്യാര്‍ത്ഥി ഏത് കൊടിപിടിച്ചുവെന്നതല്ല ഇവിടെ പ്രശ്‌നം. രാജ്യത്തിന്റെ സ്വന്തമാകേണ്ട നിപുണനും യോഗ്യനുമായ ഒരു ശാസ്ത്ര ബുദ്ധിയെ ഇല്ലാതാക്കിയ കശ്മലന്മാരെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത പൊലീസിന്റെ ഒളിച്ചുകളിയാണ്. ജിഷ്ണുവിന്റെ ജീവന്‍ ഒറ്റിയവരെ നാട്ടുകാര്‍ കാണുന്നു, വിദ്യാര്‍ത്ഥികള്‍ കാണുന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറും വഴിയാത്രക്കാരനും കാണുന്നു. പക്ഷേ, നമ്മുടെ പൊലീസിന്റെ ദൃഷ്ടിയില്‍ മാത്രം അവരെത്തുന്നില്ലായെന്ന വിചിത്രം എങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക? അമ്മ മഹിജയെപ്പോലെ കണ്ണീരും കഥയുമായി കഴിയുന്ന ഒരു ഉമ്മയുണ്ട്. നാദാപുരത്തെ തൂണേരിയിലെ കാളിയ പറമ്പത്ത് സുബൈദയുടെ മകന്‍ അസ്‌ലമിന്റെ കൊലയാളികളെ പൂര്‍ണ്ണമായി ഇനിയും പിടിക്കാന്‍ കഴിയാത്ത പൊലീസിന്റെ കള്ളക്കളിയോര്‍ത്ത് അവര്‍ ഇപ്പോഴും വിങ്ങിപ്പൊട്ടുന്നു.
വഴിയോരങ്ങളെ സ്‌നേഹ സ്പര്‍ശം കൊണ്ട് സമ്പന്നമാക്കിയ നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ അസ്‌ലമിന്റെ ജീവന്‍ തട്ടിയെടുത്ത കാപാലികര്‍ നാട്ടില്‍ പൊലീസിന്റെ മൂക്കിന് മുമ്പില്‍ സൈ്വരവിഹാരം നടത്തിയപ്പോള്‍ കണ്ണീര്‍ കടം വാങ്ങിയ അസ്‌ലമിന്റെ കുടുംബം കേരളത്തില്‍ മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യമായി മാറുകയാണ്. അസ്‌ലമിന്റെ ഘാതകരെ തിരയുകയാണെന്ന പൊലീസ് ഭാഷ്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
നാദാപുരത്തെ പൊലീസ് എക്കാലവും വിവാദങ്ങളുയര്‍ത്തിയിട്ടുണ്ട്. മുന്‍ വിധിയോടെയാണ് അന്നും ഇന്നും നാദാപുത്തെ പൊലീസ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്. ഒരു പ്രത്യേക സമുദായത്തോടുള്ള പൊലീസിന്റെ ഭീകരവും ഹീനവുമായ ഇടപെടലുകള്‍ക്കറുതി വരുത്താന്‍ സമരങ്ങളും സത്യഗ്രഹങ്ങളുമുണ്ടായിട്ടുണ്ട്, വലിയ വിജയം കണ്ടില്ലെങ്കിലും. നാദാപുരത്തെ മുഴുവന്‍ പൊലീസുകാരും ഈ പട്ടികയില്‍ പെട്ടവരാണെന്ന് പറയുകയല്ല. മനുഷ്യത്വം വറ്റാത്തവരും ഇവര്‍ക്കിടയിലുണ്ട്. പക്ഷേ, അത്തരം പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് നാദാപുരത്തെ വെള്ളം അധികനാള്‍ കുടിക്കാന്‍ കഴിയാറില്ല. സ്ഥലമാറ്റം താമസിയാതെ അവരെ തേടിയെത്തുന്നു. കൊള്ളക്കാരോടോ കൊടും ഭീകരരോടോ പെരുമാറുന്നത് പോലെയാണ് നാദാപുരത്തുകാരോടുള്ള പൊലീസിന്റെ ഇടപാട്. ഒരു ഉദാഹരണത്തിന് ഹെല്‍മറ്റ് ധരിക്കാതെയെങ്ങാന്‍ പൊലീസിന്റെ മുമ്പില്‍ ചെന്ന് പെട്ടുവന്ന് കരുതുക. അന്നത്തെ ദിവസം പോക്കാ. ‘എടാ…… ന്റെ മോനേ നിന്റെ…. ന്റെതാണോടാ റോഡും നിയമവുമൊക്കെ…..’ നാദാപുരം പൊലീസിന്റെ തെറിപൂരത്തിന്റെ ഒരു സാമ്പിളാണിത്. ബൈക്കില്‍ യാത്ര ചെയ്യുന്ന പ്രവാസികളെ തിരഞ്ഞുപിടിച്ച് തെറിവിളിക്കുന്നതും നാദാപുരത്ത് സാധാരണമാണ്. ലൈസന്‍സ് വീട്ടില്‍ വെച്ച് മറന്നാലോ സ്പീഡൊന്ന് കൂടിയാലോ പിന്നെ പറയേണ്ട. പാവം ഗള്‍ഫുകാരന്‍ പെട്ടത് തന്നെ. ഒരേ കേസില്‍ രണ്ട് രീതിയും രണ്ട് നീതിയും പൊലീസിന്റെ പ്രഖ്യാപിത നയം പോലെയാണ്. നെറികെട്ട ഇത്തരം പൊലീസ് ചെയ്തികളെ അംഗീകരിക്കാത്ത ചില പൊലീസ് മേധാവികള്‍ പലപ്പോഴും ഞാനൊന്നുമറിയില്ലെന്നവിധം കൈമലര്‍ത്തുകയാണ് പതിവ്. ഒരു പ്രത്യേക സമുദായത്തിലെ യുവാക്കള്‍ ഏതെങ്കിലും പെറ്റിക്കേസില്‍ പെട്ടാല്‍ ‘കടന്നുവന്നവരെന്നും ഗുണ്ടകളൊന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്ന നാദാപുരം പൊലീസിന്റെ സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് ഭരണകൂടത്തിന് വരെയറിയാമെന്നതാണ് വസ്തുത.
നാദാപുരം മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതൊഴിവാക്കാന്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. പരസ്പരം അറിഞ്ഞും വിട്ടുവീഴ്ച ചെയ്തും പ്രകോപനങ്ങള്‍ ഒഴിവാക്കിയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമയുടെ വഴികള്‍ തേടുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പൊലീസ് പക്ഷം ചേര്‍ന്ന് രംഗം കൂടുതല്‍ വഷളാക്കുകയാണെന്ന പരാതിയും പരക്കെയുണ്ട്.
സമൂഹത്തില്‍ വര്‍ഗീയതയും തീവ്രവാദ ചിന്തകളും വളരാന്‍ പൊലീസിന്റെ താളം തെറ്റിയ നടപടികള്‍ വഴിയൊരുക്കുമെന്ന നിയമജ്ഞരുടേയും പൊതുപ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ശരിവെക്കുന്നതാണ് മേഖലയിലെ സംഭവഗതികള്‍ വിളിച്ചറിയിക്കുന്നത്. നാദാപുരത്തും താനൂരിലും ഒടുവില്‍ തിരുവനന്തപുരത്തും പൊലീസിന്റെ തീക്കളി വല്ലാതെ തളര്‍ത്തുന്നു. മഹിജയുടെ നിലവിളി അതാണ് ആവശ്യപ്പെടുന്നത്. മഹിജക്ക് നീതികിട്ടുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് മഹിജക്ക് കിട്ടിയതാവട്ടെ ഒരു പെറ്റ വയറ്റിനും താങ്ങാനാവാത്തതും. വളയത്തെ വീട്ടില്‍ മരണവുമായി അഭിമുഖം നില്‍ക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ രോദനം നാടിനെ ഞെട്ടിച്ചിട്ടും ഭരണകൂടം വലിയേട്ടന്‍ ഭാവം തുടരുകയാണ്. അവിഷ്ണയെ അളവറ്റ് സ്‌നേഹിക്കുന്ന നാടും നാട്ടുകാരും ഒപ്പമുണ്ട്.
മഹിജയും മകള്‍ അവിഷ്ണയും പിതാവ് അശോകനും അമ്മാവന്‍ ശ്രീജിത്തും ഓര്‍മ്മകളില്‍ നിന്നെടുത്ത് വേദനയോടെ പൊതു സമൂഹവുമായി പങ്കുവെക്കുന്ന ഒരു സത്യമുണ്ട്. ‘മുഖ്യമന്ത്രിയുടെ ചങ്കിനേറ്റ വാക്കുകള്‍..’ പൊലീസിന്റെ മര്‍ദനത്തേക്കാള്‍ തങ്ങള്‍ ജീവന് തുല്യം ആദരിക്കുന്ന സഖാവ് പിണറായി വിജയന്റെ കഠാരയേക്കാള്‍ മൂര്‍ഛയുള്ള പ്രയോഗങ്ങളും അവഗണനകളുമാണ് ജിഷ്ണുവിന്റെ കുടുംബത്തെ ആകെ തളര്‍ത്തുന്നത്. ശരീരത്തിലെ മുറിവുകള്‍ മരുന്നുകള്‍ കൊണ്ട് മാറ്റാം, പക്ഷേ, രക്ഷകരായെത്തേണ്ടവര്‍ പുറംകാല് കൊണ്ട് ചവിട്ടിത്തേച്ച വേദന ഏത് മരുന്ന് കൊണ്ടാണ് മാറ്റാന്‍ കഴിയുക? ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ മോശക്കാരനാക്കാനുള്ള ശ്രമവും നടക്കുന്നു. വളയമെന്ന പാര്‍ട്ടി ഗ്രാമത്തിലെ കാര്യവിചാരമുള്ള അല്‍പ്പം ചില സഖാക്കളില്‍ ഒരാളാണ് ശ്രീജിത്ത്. ദേശാഭിമാനി ലേഖകന്‍ കൂടിയായ ശ്രീജിത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനം ചെറുതല്ല. ഇതൊന്നും പൊലീസുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എന്നാല്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോരാളിയായ ശ്രീജിത്തിനേ നന്നായറിയാം. നാദാപുരത്തിന്റെ ചോരവീണ മണ്ണില്‍ ബലികുടീരങ്ങളെ ചെഞ്ചായമണിയിക്കാന്‍ അണിചേര്‍ന്ന സഖാക്കള്‍ നിരാശയോടെ പരസ്പരം പറയുന്നു. ജിഷ്ണുവിന്റെ കുടുംബത്തെ വേണ്ടാത്തവരെ നമുക്കും വേണ്ട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending