Connect with us

kerala

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ  മുസ്‌ലിം യൂത്ത് ലീഗ് യുവജന മഹാറാലി ജനുവരി 21ന് കോഴിക്കോട്

ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിൻ ജനുവരി 21 നു കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന യുവജന മഹാറാലിയോടെ സമാപിക്കും.
ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി. ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്താണ് യുവജന മഹാറാലി നടക്കുക. നേരത്തേ എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന മഹാറാലി, ഇന്ത്യൻ സൂപ്പർ ലീഗ് മത്സരക്രമവും സർക്കാർ എക്സ്പോയും മൂലം സമ്മേളനനഗരികളുടെ ലഭ്യതകുറവ് പരിഗണിച്ചു കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മഹാറാലിയുടെ മുന്നോടിയായി നവംബർ – ഡിസംബർ മാസങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ചുകൾ സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ കീഴ്ഘടകങ്ങളിൽ നടന്ന് വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സർക്കാറും കേരളം ഭരിക്കുന്ന പിണറായി സർക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.  ഭരണഘടനയിൽ നിന്നും ‘ഇന്ത്യ’ എന്ന പേര് നീക്കം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ അണിയറയിൽ നടത്തുന്നത്. ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട ഫാസിസ്റ്റ് സർക്കാർ വർഗ്ഗീയ അജണ്ടകൾ ഉയർത്തിക്കാട്ടി ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വെച്ച് ബിഎസ്പി എം പി ഡാനിഷ് അലിയെ മോശമായ പദപ്രയോഗങ്ങൾ കൊണ്ട് അവഹേളിച്ച ബി ജെ പി യുടെ എം പി രമേഷ് ബിദൂരിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭിന്നിപ്പിൻ്റെയും വെറുപ്പിൻ്റെയും വക്താക്കളായി കേന്ദ്ര സർക്കാർ മാറിയിട്ടുണ്ട്.

ഭരണ കൂട ചെയ്തികൾക്കെതിരെ ശബ്‌ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരളത്തിലെ പിണറായി  സർക്കാറും മോദീ പാതയിലാണ് മുന്നോട്ടു പോകുന്നത്.അതോടൊപ്പം അഴിമതിയുടെ ഹോൾസെയിൽ ഡീലർമാരായും  മാറിയിരിക്കുന്നു. ഇന്ത്യയിലെവിടെയും കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തട്ടിപ്പാണ് സി പി എം നേതൃത്വം നൽകുന്ന കരവന്നൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ നടന്നത്.  യോഗ്യതയില്ലാത്തവർക്ക് പിൻവാതിൽ നിയമനവും സ്വന്തക്കാർക്ക് ഔദ്യോഗിക പദവികളിൽ സ്ഥാനക്കയറ്റവും നൽകുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിൽ ഭരണം നടത്തുന്നത്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി പോലും അവതാളത്തിലായി. ജനദ്രോഹ ഭരണം തുടരുന്ന കേന്ദ്ര – കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തിൽ തുറന്ന് കാട്ടുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പയിൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.

സഹീര്‍ ആസിഫ്, എം.പി നവാസ്, സി. എച്ച് ഫസൽ, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീര്‍, പി. എം നിസാമുദ്ദീൻ, അമീർ ചേനപ്പാടി, മുഹമ്മദ് ഹനീഫ, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, കെ. എം ഖലീൽ, പി. വി അഹമ്മദ് സാജു, ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഇടുക്കി, കോട്ടയം, ആലപ്പുഴ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Continue Reading

kerala

മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ.

കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

Continue Reading

Trending