Connect with us

india

യു.പിക്ക് പിന്നാലെ മഹാരാഷ്ട്രയിലും എന്‍.ഡി.എയില്‍ ഭിന്നത

അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.

Published

on

മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.

എന്‍സിപിയുമായുള്ള സഖ്യത്തോടെ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്കെതിരെ തിരിഞ്ഞെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് വിവേകില്‍ പറയുന്നത്. പാര്‍ട്ടി സംഘ് അനുഭാവമുള്ള 200 ഓളം പേരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനത്തില്‍ അജിത് പവാറുമായുള്ള കൂട്ടുകെട്ട് ഭാവിയിലും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ മഹായൂതി സഖ്യം നേരിട്ട തിരിച്ചടിക്ക് ഇതും പ്രധാനകാരണമായെന്നും കുറ്റപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ-ശരദ് പവാര്‍-കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള മഹാവിഘാസ് അഘാഡി സഖ്യം 30 സീറ്റ് നേടിയപ്പോള്‍ ബിജെപി വിജയിച്ചത് വെറും 9 സീറ്റില്‍ മാത്രമായിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 7 സീറ്റിലും അജിത് പവാറിന്റെ എന്‍സിപി ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കുമെന്ന് ഇതിനകം മഹാവിഘാസ് അഘാഡി പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് അവര്‍ കടന്നെന്ന് സാരം. സീറ്റ് ചര്‍ച്ചകള്‍ ഉള്‍പ്പെടെ സഖ്യത്തിന് മുന്നില്‍ വലിയ കടമ്പകള്‍ ബാക്കിയുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വല്ല്യേട്ടന്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തിയുള്ള സഖ്യമാണ് തങ്ങളെന്ന പ്രതീതി ഉണ്ടാക്കുക കൂടിയാണ് സഖ്യം ചെയ്തത്.

അജിത് പവാറിനോടും എന്‍സിപിയോടുമുള്ള അയിത്തം ആദ്യമായല്ല ആര്‍എസ്എസ് പ്രകടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. എന്‍സിപി കൂട്ടുകെട്ടിനെ ‘രാഷ്ട്രീയ മണ്ടത്തരം’ എന്നായിരുന്നു ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ഷാര്‍ദ വിമര്‍ശിച്ചത്. എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്നും കടന്നാക്രമിക്കുകയുണ്ടായി. അന്ന് അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് ബിജെപി ലഘൂകരിക്കാന്‍ നോക്കിയെങ്കില്‍ ഇന്ന് ആര്‍എസ്എസ് വീണ്ടും നിലപാട് വ്യക്തമാക്കുമ്പോള്‍ അത് ഏക്നാഥ് ഷിന്‍ഡെയ്ക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പാണ് പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കെ.

അജിത് പവാര്‍ പക്ഷത്തെ തള്ളുന്ന വിവേകിലെ റിപ്പോര്‍ട്ട് പക്ഷെ പ്രത്യയശാസ്ത്രപരമായി ബിജെപിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയുമായുളള കൈകോര്‍ക്കലിനെ സ്വാഭാവികമെന്നാണ് വിലയിരുത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജെപി സഖ്യത്തിലേക്കുള്ള അജിത് പവാറിന്റെ പ്രവേശനത്തില്‍ തുടക്കം മുതല്‍ മുറുമുറുപ്പിലായിരുന്ന ഷിന്‍ഡെയ്ക്ക് ആശ്വാസമാണിത്. വിവേക് റിപ്പോര്‍ട്ട് ബിജെപിയെ പരുങ്ങലിലാക്കുമ്പോള്‍ ആയുധമാക്കുകയാണ് ഇന്ത്യ സഖ്യം. മഹായൂതി സഖ്യം അജിത് പവാറിനെ അകറ്റുന്നതിന്റെ ആദ്യലക്ഷണമാണ് വിവേകിലൂടെ പുറത്തുവന്നതെന്നും അജിത് പവാറിന് സഖ്യം വിടാനുള്ള സമയമായെന്ന് പറയാതെ പറയുകയാണെന്നുമാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം പ്രതികരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും മഹായുതി സഖ്യത്തിന് ശുഭസൂചനയായിരുന്നില്ല. സിറ്റിങ്ങ് സീറ്റുകളില്‍ പലതിലും പിന്നിലായിരുന്നു മഹായുതി സഖ്യം. എന്നിരുന്നാലും ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിലും വിലക്കയറ്റത്തിലും പകച്ചുനില്‍ക്കുന്ന ബിജെപിക്ക് മുന്നിലേക്കാണ് വിവേകിന്റെ റിപ്പോര്‍ട്ട് കൂടിയെത്തുന്നത്. അജിത് പക്ഷ എന്‍സിപി സഖ്യത്തെ തള്ളുമോ കൊള്ളുമോ ബിജെപിയെന്നതാണ് ശ്രദ്ധേയം. അതിന്ശേഷമുള്ള ആര്‍എസ്എസ് നിലപാടും നിര്‍ണായകമായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി.

Published

on

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്

കര്‍ണാടക പൊലീസിന്റേതാണ് നടപടി.

Published

on

മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

Continue Reading

Trending