സമരത്തിന്റെ 38 ാം ദിവസം പ്രതീക്ഷയുടെ സൂചന നല്‍കി രണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ആശമാര്‍. തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരമിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരായ എം.എ ബിന്ദു കെ.പി തങ്കമണി, ആര്‍. ഷിജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഖജനാവിന്റെ പരാധിനതകള്‍ ആശമാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെങ്കില്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയുടെ വക ഉപദേശമായിരുന്നു. ‘കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം’ എന്ന ഉപദേശമാണ് വീണാ ജോര്‍ജ് ആശമാര്‍ക്ക് നല്‍കിയത്. ഇതോടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വ്യക്തമായി.
ആശമാരുടെ നിരാഹര സമരത്തിന് മുമ്പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലൂടെ വ്യക്തമായത്. അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലിരിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് ദിവസമാകുന്നു. അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിച്ച് ആലോചിച്ചേ കഴിയുവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.
എന്‍.എച്ച്.എം ഡയറക്ടര്‍ ഡോ. വിനയ് ഗോയലുമായാണ് ആശമാര്‍ ആദ്യം ചര്‍ച്ച നടത്തിയത്. ഖജനാവില്‍ പണമില്ലാത്തതിനാല്‍ വേതന വര്‍ധനവ് നടപ്പിലാക്കാന്‍ സമയം വേണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഈ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത് ആശ വര്‍ക്കര്‍മാരില്‍ നേരിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അ സ്ഥാനത്താവുകയായിരുന്നു. ആശമാര്‍ മുന്നോട്ടുവച്ച ഒരാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. സമരം അവസാനിപ്പിക്കണം, സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നതിനപ്പുറത്തേക്ക് സമരം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകളൊന്നും മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. സമരം തുടങ്ങി 38 ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത് എന്നതുതന്നെ സര്‍ക്കാറിന് സമരം അവസാനിപ്പിക്കുന്നതില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് തെളിയിക്കുന്നതായി രുന്നു.
പാവപ്പെട്ട തൊഴിലാളികളോട് കടക്കുപുറത്തെന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, അവശ ജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാനാവശ്യമുന്നയിച്ചുകൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പി ക്കുന്നതിന് പുറമേ പെന്‍ഷന്‍ അനുവദിക്കുക, കുടിശിക നല്‍ കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന മന്ത്രിയുടെ വാദം പക്ഷേ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമേയുള്ളു. ഇതേ മോശം സാമ്പത്തിക സ്ഥിതിയുള്ളപ്പോള്‍ തന്നെയാണ് അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ആശമാര്‍ സമരം തുടങ്ങിയതിനു ശേഷമാണ് മന്ത്രിസഭായോഗം തീരു മാനമെടുത്തത്. ഇതിനുപിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. ആശമാരോട് പണമില്ലെന്ന് പറഞ്ഞ അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചത്. ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരും രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്. മനുഷ്യത്വം മരവിച്ച സര്‍ക്കാറിന്റെ മുഖം തുറ ന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ അവഗണന. ഇനിയും ഇത് തുടര്‍ന്നുകൊണ്ടുപോകരുത്. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് തെരുവിരിലിക്കുന്ന വനിതകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാകണം