Connect with us

Culture

രാജകീയ പ്രൗഢിയോടെ രാജസ്ഥാന്‍ കോട്ട

Published

on

സക്കീര്‍ താമരശ്ശേരി

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം. ഇത്തവണയും ആ മനോഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസിനാണ് ഊഴം. 2014ല്‍ കോണ്‍ഗ്രസ് കടപുഴകി. 25 സീറ്റും സ്വന്തമാക്കിയത് ബി.ജെ.പി. എന്നാല്‍ 2009 ല്‍ ചിരിച്ചത് കോണ്‍ഗ്രസ്-20 സീറ്റ്. ബി.ജെ.പിക്ക് നാല് മാത്രം. ഒരു സീറ്റ് സ്വതന്ത്രനും. 2004 ല്‍ കാര്യങ്ങള്‍ നേരെ മറിച്ച്. ബി.ജെ.പി-21, കോണ്‍ഗ്രസ് -4. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. ഭരണം നഷ്ടമായ ബി.ജെ.പി നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍. പുതുഊര്‍ജ്ജം ലഭിച്ച കോണ്‍ഗ്രസ് ഡ്രൈവിങ് സീറ്റിലും.

രണ്ടുഘട്ടം
ഏപ്രില്‍ 29നും മേയ് ആറിനുമായി രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്. ആകെയുള്ള 25 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്‌കോര്‍ ചെയ്തു. ഗ്രൂപ്പുവഴക്കിലും സാമുദായികസമവാക്യങ്ങളിലും കുരുങ്ങി ബി.ജെ.പി. പ്രഖ്യാപിച്ചത് 19 സ്ഥാനാര്‍ത്ഥികളെ മാത്രം. ആറു സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. മക്കള്‍ രാഷ്ട്രീയവും അരങ്ങുവാഴുന്നുണ്ടിവിടെ. മുന്‍മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ മകന്‍ ദുഷ്യന്ത് ബി.ജെ.പി ടിക്കറ്റില്‍ ജലാവറില്‍ അങ്കത്തിറങ്ങുന്നു. കോണ്‍ഗ്രസിനായി ജോധ്പുരില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവും ബാമേറില്‍ മുന്‍ പ്രതിരോധമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങും. 25 സീറ്റിലും പോരിനിറങ്ങുന്ന ബി.എസ്.പി ആള്‍വാര്‍, കോട്ട, ഝാലവാര്‍-ബാരന്‍, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മായാവതിയുടെ പാര്‍ട്ടി. എന്നാല്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൗലാന ജമീല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.എസ്.പിയെ ഞെട്ടിച്ചു.

സെമിഫൈനലിലെ താരം
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം കോണ്‍ഗ്രസിന്. ബി.ജെ.പിയെ മലര്‍ത്തിയടിച്ച് 100 സീറ്റ്. ബി.ജെ.പി 73 സീറ്റിലൊതുങ്ങി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി. നിയമസഭയില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ട്രീയചിത്രം. ഇത്തവണ കോണ്‍ഗ്രസ് 20 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 2018 ആദ്യം നടന്ന അല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ രാംഗഢ് പിടിച്ചെടുക്കാനും പാര്‍ട്ടിക്കായി. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നേറിക്കഴിഞ്ഞു. വ്യവസായി റിജു ജുന്‍ജുന്‍വാല (അജ്മീര്‍), ഭരത്രം മേഘ്‌വാള്‍ ( ശ്രീഗംഗനഗര്‍), ദേവ്കിനാനന്ദന്‍ ഗുര്‍ജാര്‍ (രാജ്‌സമന്ദ്), രാംപാല്‍ ശര്‍മ (ബില്‍വാര) സീറ്റുകളിലാണ് ഒടുവില്‍ പ്രഖ്യാപനം നടത്തിയത്.

ജാതിരാഷ്ട്രീയം
ജനവിധി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് ജാതിക്ക് തന്നെ. ജാട്ട്, രജ്പുത്, ഗുജ്ജര്‍, മീണ, ബ്രാഹ്മണര്‍ നിര്‍ണായകം. ജനസംഖ്യയിലെ 89 ശതമാനം ഹിന്ദുക്കളാണ്. ഒന്‍പത് ശതമാനം മുസ്‌ലിംകള്‍. അവശേഷിക്കുന്ന രണ്ടുശതമാനം സിക്കുകാരും ജൈനമതവിശ്വാസികളും. 18 ശതമാനം പട്ടികജാതി വിഭാഗക്കാരും 13ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങളുമാണ്. തെരഞ്ഞെടുപ്പുകാലത്ത് വികസനം അടക്കമുള്ള വിഷയങ്ങളെ പിന്തള്ളി ഈ മണ്ണില്‍ ജാതിരാഷ്ട്രീയം മുന്‍സീറ്റ് കൈയടക്കും. അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായം നടത്തിയ പ്രക്ഷോഭം ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുണ്ടാക്കിയ തലവേദന ചില്ലറയല്ല. രക്തസാക്ഷികളായത് 73 പേര്‍. 21 ജില്ലകളില്‍ ഗുജ്ജറുകളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിന് ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായി. സംവരണത്തിന്റെ പേരില്‍ അടുത്തിടെ ഗുജ്ജറുകള്‍ സമ്മര്‍ദം ശക്തമാക്കിയെങ്കിലും ജാഗ്രതയോടെയുള്ള കോണ്‍ഗ്രസിന്റെ ഇടപെടല്‍ പ്രശ്‌നമൊഴിവാക്കി. ബജറ്റ് സമ്മേളനത്തില്‍ സംവരണബില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. കാലിക്കടത്തിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ആളിക്കത്തുന്നുണ്ട്.

ഗെഹ്‌ലോട്ട് മാജിക്
ജനക്ഷേമ പദ്ധതികളിലൂടെയും വേഗത്തില്‍ തീരുമാനങ്ങള്‍ എടുത്തും ജനമനസില്‍ ഇടംപിടിച്ചു ഗെഹ്‌ലോട്ടും സംഘവും. അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ കയ്യിലെടുത്തു. കടമില്ലാരേഖകളുടെ വിതരണത്തിന് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ക്യാമ്പുകള്‍ തുടങ്ങി. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതികള്‍ക്ക് 3,500 രൂപയും യുവാക്കള്‍ക്ക് 3,000 രൂപയും തൊഴില്‍രഹിത വേതനം പ്രഖ്യാപിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ടുരൂപ സഹായം ഫെബ്രുവരി മുതല്‍ നല്‍കിത്തുടങ്ങി. അഞ്ചു ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മുതിര്‍ന്ന കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷനും പെണ്‍കുട്ടികള്‍ക്ക് ഡിഗ്രി, പി.ജി. സൗജന്യ വിദ്യാഭ്യാസവും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത വെച്ച ബി.ജെ.പി സര്‍ക്കാരിന്റെ നിയമം റദ്ദാക്കി. പഞ്ചായത്തുകളിലെ അടല്‍ സേവാ കേന്ദ്രങ്ങളെ വീണ്ടും രാജീവ്‌സേവാ കേന്ദ്രങ്ങളാക്കി. ബി.ജെ.പി കാവിവത്കരണം നടത്തിയ പാഠപുസ്തകങ്ങളില്‍ മാറ്റംവരുത്താന്‍ രണ്ട് സമിതികളെ നിയോഗിച്ചു.

ഒളിംപ്യന്‍സ് വാര്‍
ജയ്പുര്‍ റൂറല്‍ മണ്ഡലത്തില്‍ ഒളിംപ്യന്മാരുടെ പോരാട്ടമാണ്. കേന്ദ്ര കായിക മന്ത്രിയും ഒളിംപ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഡിസ്‌കസ് താരം ഒളിംപ്യന്‍ കൃഷ്ണ പൂനിയയെ. സാദുല്‍പുരില്‍ നിന്നുള്ള നിയമസഭാംഗമാണ് പൂനിയ. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം. മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ്. 2013 ലാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയാണ് റാത്തോഡ് ശ്രദ്ധപിടിച്ചുപറ്റിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ സ്വദേശിയായ റാത്തോഡ് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥനായിരുന്നു. 2013ല്‍ സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം ബി.ജെ.പി പാളയത്തില്‍. ജയ്പുര്‍ റൂറലില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റിലെത്തി. ആദ്യഅവസരത്തില്‍ത്തന്നെ മന്ത്രിയുമായി. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പാണ് റാത്തോഡിന് കിട്ടിയത്. മൂന്നുവര്‍ഷത്തിനുശേഷം തന്റെ മേഖലയായ കായികരംഗത്തിന്റെ മന്ത്രിയായി.

ഗീര്‍വാണം
മൂന്ന് മണ്ഡലങ്ങളില്‍ പേരിന് മാത്രം പോരിനിറങ്ങുന്നുണ്ട് സി.പി.എം. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചെന്ന കാരണമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. സിക്കാര്‍, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലാണ് മല്‍സരം. സിക്കാറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അമ്രാ റാം ആണ് സ്ഥാനാര്‍ത്ഥി. ബിക്കാനീറില്‍ ഷിയോപത് റാമും മല്‍സരിക്കും. ചുരുവില്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല. ബി.ജെ.പിക്കും ജീവന്‍മരണ പോരാട്ടമാണ്. ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണികളും തിരിച്ചടിയാവും. അഞ്ച് തവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരിയും മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി സുരേന്ദ്ര ഗോയലും ഉള്‍പ്പെടെ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ നിരവധി. കര്‍ഷകര്‍ക്കായി കൈനിറയെ പദ്ധതികള്‍ നടപ്പാക്കിയെന്ന മോദിയുടെ അവകാശവാദത്തെ രാജസ്ഥാനിലെ കര്‍ഷകര്‍ പൊളിച്ചടക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും ചില്ലറ വില്‍പ്പന മേഖലയെ സാരമായി ബാധിച്ചു. കച്ചവടക്കാര്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വികാരമുണ്ട്. അതും സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി നില്‍ക്കുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും തൊഴില്‍ ലഭിക്കാത്ത ബിരുദവും ബിരുദാന്തരബിരുദവുമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂലിപ്പണിയെടുക്കുന്നു.

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

Trending