Connect with us

More

ഒരു ജൂത വൃദ്ധയും മുസ്ലിം ചെറുപ്പക്കാരും; അപൂര്‍വമായ ആത്മബന്ധത്തിന്റെ കഥ

Published

on

ഫസീല മൊയ്തു

മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളും ഇടപെടലുകളും വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കാലമാണ്. ജീവിതത്തിന്റെ സ്വഭാവികതകള്‍ പോലും കുടുസ്സായ ചിന്തകളുടെ കള്ളികളാല്‍ വേര്‍തിരിക്കപ്പെടുകയും, സ്‌നേഹത്തിനും സന്തോഷത്തിനും പുഞ്ചിരിക്കും സഹായത്തിനുമെല്ലാം ഉപാധികള്‍ വെക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം ചുറ്റിലും. മുസ്ലിംകളെ ഇഷ്ടമാണ് എന്ന നിഷ്‌കളങ്കമായ പ്രസ്താവനക്ക്, ജീവന്‍ കൊണ്ട് പിഴയൊടുക്കേണ്ടി വന്ന പെണ്‍കുട്ടിയെ പറ്റിയുള്ള വാര്‍ത്ത ഏല്‍പ്പിച്ച പൊള്ളലിന്റെ ചൂട് മാഞ്ഞിട്ടില്ല. പരസ്പരം വെറുപ്പോടെ, സംശയത്തോടെ നോക്കണമെന്നു നിര്‍ബന്ധിക്കുന്ന ഇരുട്ടിന്റെ വക്താക്കള്‍ കൊലവാളുകളുമായി റോന്തു ചുറ്റുമ്പോള്‍, പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും വലിയ ആശ്വാസമാണ്. എന്നാല്‍, അത്തരത്തിലുള്ള വലിയൊരു വെളിച്ചത്തെ, നേരില്‍ പകര്‍ത്തുകയാണ് സംവിധായകന്‍ ശരത് കൊട്ടിക്കല്‍ ‘സാറാ ത്വാഹാ തൗഫീഖ്’ എന്ന ഡോക്കുമെന്ററിയില്‍.

ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ജൂതഇസ്ലാം മതങ്ങള്‍ തമ്മിലുള്ള യുദ്ധമായി വായിക്കപ്പെടുന്ന കാലത്ത്, പ്രായം ചെന്ന ഒരു ജൂത സ്ത്രീയും രണ്ട് മുസ്ലിം ചെറുപ്പക്കാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയ്ക്ക് വലിയ അര്‍ത്ഥ വിതാനങ്ങളുണ്ട്. അതിനെ, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വലിയ കാന്‍വാസില്‍ പകര്‍ത്തുകയാണ് ശരത് ചെയ്യുന്നത്. മട്ടാഞ്ചേരിയില്‍ ജീവിച്ചിരിക്കുന്ന ജൂതസ്ത്രീയായ സാറയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇസ്ലാം മതവിശ്വാസിയുമായ താഹയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സംവിധായകന്‍ ശരത് നാലു വര്‍ഷത്തോളമെടുത്ത് തയാറാക്കിയ ഡോക്യുമെന്ററിയിലൂടെ പറഞ്ഞുവെക്കുന്നത്. പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

മട്ടാഞ്ചേരി ജൂതത്തെരുവിലെ 95വയസ്സുള്ള സ്ത്രീയാണ് സാറ കോഹെന്‍. സാറയുടെ സുഹൃത്തുക്കളാണ് താഹയും തൗഫീക്കും. താഹ സാറയുടെ കെയര്‍ടേക്കറാണ്. സൗത്ത് ഏഷ്യയില്‍ ഹീബ്രു ഭാഷയില്‍ കാലിഗ്രാഫി ചെയുന്ന ഒരേ ഒരു മുസ്ലീമുമാണ് തൗഫീക്ക്. മൂവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും കാണിക്കുന്നതിനൊപ്പം ജൂതമതവും കേരളവും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നും ശരത് അടയാളപ്പെടുത്തുന്നു.

കേരളത്തിലെ ജൂതചരിത്രവും കേരളത്തിലേക്ക് ജൂതന്‍മാരെത്തിയതിനെക്കുറിച്ചുമൊക്കെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 2013ലാണ് ഇതിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്നത്. സാറക്കിപ്പോള്‍ 95 വയസ്സായി. പ്രായത്തിന്റെ അവശതകള്‍ അവരെ തളര്‍ത്തുണ്ടെങ്കിലും വലിയൊരു ആത്മസൗഹൃദം സാറയെ താങ്ങുന്നുണ്ട്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നോക്കുന്നതിനേക്കാള്‍ മനോഹരമായാണ് താഹ സാറയെ പരിപാലിക്കുന്നത്. അതിര്‍വരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ നേര്‍ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞുവെന്ന് ശരത് ഓര്‍ക്കുന്നു. അപ്രതീക്ഷിതമായാണ് വളരെ പ്രധാന്യമുള്ള ഈ വിഷയം കൈകാര്യം ചെയ്യാന്‍ ശരത് ഒരുങ്ങുന്നത്. ആറേഴുവര്‍ഷം മുമ്പ് സാറയെത്തേടി എറണാംകുളത്തെത്തുകയായിരുന്നു ശരത്. വളരെ അടുത്തറിഞ്ഞപ്പോള്‍, കണ്ടു മനസ്സിലാക്കിയപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രമായ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇസ്രാഈല്‍ അതിക്രമത്തില്‍ ഫലസ്തീന്‍ ഞെരിഞ്ഞമരുമ്പോഴും, അതിന്റെ തുടര്‍ച്ചയായി ആഗോള തലത്തില്‍ സയണിസ്റ്റ് വിരോധം കത്തുമ്പോഴും സാറ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നാണ് ശരത് പറയുന്നത്. കൊച്ചിയിലെ ജൂതത്തെരുവില്‍ സാറയും കുടുംബവും സുരക്ഷിതയായിരുന്നു. സഹോദരനും ഭര്‍ത്താവും വിട്ടുപോയതിനുശേഷവും സൗഹൃദങ്ങളാല്‍ സാറ സമ്പന്നയും സുരക്ഷിതയുമാണ്. അതില്‍ക്കൂടുതല്‍ സുരക്ഷിതത്തെക്കുറിച്ചൊന്നും അവരുടെ ചിന്തയിലില്ല. എത്തിപ്പെട്ട നാട്ടില്‍ നിന്നും തിരിച്ചുപോകണമെന്ന് അവരുടെ ചിന്തകളില്‍ പോലുമില്ലെന്നുമാണ് അവരുമായി അടുത്തപ്പോള്‍ മനസ്സിലായതെന്ന് ശരത് പറയുന്നു.

മലയാള സിനിമകളില്‍ പലപ്പോഴായി ജൂതമതം ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. മലയാളികളുടെ പൊതുബോധത്തില്‍ കയറിക്കൂടിയ ജൂതമതത്തിന്റെ നെഗറ്റീവ് ചിന്തകളാണ് സിനിമകളിലും ദൃശ്യങ്ങളായത്. ഗ്രാമഫോണും എസ്രയുമെല്ലാം വാണിജ്യതാല്‍പ്പര്യവും കൂടി മുന്നോട്ട് വെച്ചപ്പോള്‍ യഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുമായി വരുന്ന ‘സാറ താഹാ തൗഫീഖ്’ എന്ന ഡോക്യുമെന്ററിയെന്ന് ശരത് വ്യക്തമാക്കുന്നു. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ടുമതവിഭാഗങ്ങളിലുള്ളവരുടെ ഹൃദയബന്ധത്തിന്റെ ആവിഷ്‌ക്കാരമാണ് ‘സാറ താഹാ തൗഫീഖ്’. ഇരുമതങ്ങളെക്കുറിച്ചും വ്യാപകമായുള്ള തെറ്റിദ്ധാരണകളെ വലിച്ചുകീറുന്ന കാഴ്ച്ചകളാണ് ഡോക്യുമെന്ററിയിലുടനീളം ശരത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കൃത്യമായ സമകാലീന രാഷ്ട്രീയവും ഡോക്യുമെന്ററിയിലൂടെ കടന്നുപോകുന്നുണ്ട്. അറിഞ്ഞുകൊണ്ടൊരു മതമോ രാഷട്രീയമോ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ എല്ലാം വ്യക്തമാക്കുന്ന ഒരു പരിസ്ഥിതിയാണ് ഡോക്യുമെന്ററിയിലുള്ളതെന്നാണ് ശരതിന്റെ സാക്ഷ്യം.

അണിയറയില്‍ മികച്ച പ്രതിഭകളാണ് ഡോക്യുമെന്ററിക്കുവേണ്ടി ഒന്നിച്ചിരിക്കുന്നത് എന്നതാണ് ‘സാറ താഹ തൗഫീക്കിന്റെ’ മറ്റൊരു പ്രത്യേകത. ദേശീയ പുരസ്‌കാര ജേതാവായ തോമസ് കോട്ടക്കകമാണ് നിര്‍മ്മാതാവ്. ദൃശ്യഭംഗി ഒപ്പിയെടുത്തിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയുടെ ക്യാമറയാണ്. അമല്‍നീരദിനും സമീര്‍ താഹിറിനും വേണ്ടി സ്റ്റില്‍ഫോട്ടോഗ്രാഫി ചെയ്തുവരുന്ന വിഷ്ണു ആദ്യമായി ചലനചിത്രം പകര്‍ത്തുന്നു എന്ന പ്രത്യേകതയുണ്ട്. ആമേനിലും സോളോയുമടക്കം നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ചെയ്ത പ്രശാന്ത് പിള്ളയാണ് സാറ താഹ തൗഫീക്കിന് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ബാജിറാവു മസ്താനിയിലെ ശബ്ദവിന്യാസത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളിയായ ജസ്റ്റിന്‍ ജോസാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. ലിജിന്‍ ചെറിയാന്‍ ജേക്കബ് എഡിറ്റിങ് നിര്‍വ്വഹിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വര്‍ക്കുകള്‍ ജയറാം രാമചന്ദ്രനും ചെയ്തിരിക്കുന്നു.

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending