കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.
എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.
കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.