Connect with us

kerala

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു

അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു.

Published

on

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഷഫീഖിനെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരിക്കുകയായിരുന്നു. മരിച്ച ഷഫീഖ് കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

ഈ മാസം 19നാണ് റയ്യാനില്‍ ഷഫീഖ് താമസസ്ഥലത്തുള്ള തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്. ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തീപിടിത്തത്തെ തുടര്‍ന്ന് മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ ഷഫീഖിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെ ഷഫീഖ് ആശുപത്രിയിലായിരുന്നു. ശേഷമാണ് മരണം സംഭവിച്ചത്.

ഒന്‍പതു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഷെഫീഖ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബര്‍ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടക്കാണ് അപകടം.

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് സംസ്‌കര സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.

 

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

Continue Reading

kerala

തൃത്താലയില്‍ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

പരുതൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.

Published

on

പാലക്കാട്‌ തൃത്താലയില്‍ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പരുതൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. തൃത്താല ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ കാണാതായത്.

പരുതൂര്‍ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടില്‍ നിന്നും കാണാതായത്. പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്കായി നാട്ടുകാരും പൊലീസും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെയാണ് കുറ്റിപ്പുറത്ത് വെച്ച് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

 

 

Continue Reading

kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പൊതു പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

Published

on

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ ആലപ്പുഴയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്ന വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. 28ന് ഉച്ചക്കു രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

വള്ളംകളിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ അരങ്ങേറുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

 

 

Continue Reading

Trending