Connect with us

Article

പെരും നുണകളില്‍ നിര്‍മിച്ച കേരള സ്റ്റോറി

കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010 ജൂലൈ 24 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്‍ ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും 20 വര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കുമെന്നാണ് അന്ന് വി.എസ് പറഞ്ഞത്.

Published

on

റസാഖ് ആദൃശ്ശേരി

‘കേരള സ്റ്റോറി’യെന്ന സിനിമയുടെ ടീസറില്‍ ഹിന്ദി സിനിമാതാരം അദാ ശര്‍മ്മ പര്‍ദ്ദയും നിഖാബും ധരിച്ച് പ്രത്യക്ഷ്യപ്പെട്ടു പറയുന്നത് ‘തനിക്ക് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ ആണെന്നുമാണ്. കേരളത്തില്‍നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ത്തെന്നു അവകാശപ്പെടുന്ന സിനിമയുടെ ആദ്യ ടീസര്‍ ഏഴ് മാസങ്ങള്‍ക്ക്മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌വിട്ടിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ഒരു ഭാഗമായിരുന്നു ആദ്യ ടീസറില്‍ ഉണ്ടായിരുന്നത്. ആ വീഡിയോയിലുള്ള സബ്‌ടൈറ്റിലില്‍ അര്‍ധരാത്രി ആയിട്ടും നിങ്ങളുടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തായിരിക്കും അനുഭവപ്പെടുക എന്നു ചോദിക്കുന്നതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി നിരവധി പെണ്‍കുട്ടികളെ കാണാതാവുകയും അവര്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലെന്നുമാണ് പറയുന്നത്.

‘കേരളത്തിലെ മനോഹരമായ കായലുകള്‍ക്ക് പിന്നില്‍, കാണാതായ 32,000 സ്ത്രീകളുടെ ഭീകരകഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ‘ദി കേരള സ്റ്റോറി’ വെളിപ്പെടുത്തുന്നു’. എന്നാണ് ടീസറിന്റെ താഴെ കൊടുത്തിരിക്കുന്നത്. സുദീപ് തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിപുല്‍ അമൃത് ലാല്‍ഷായാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ സിനിമ അവതരണത്തിലൂടെ മുസ്‌ലിംകളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ധിപ്പിക്കുകയും ഒപ്പം കേരളത്തെ ഇകഴ്ത്തി കാണിക്കുകയുമാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010 ജൂലൈ 24 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്‍ ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും 20 വര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കുമെന്നാണ് അന്ന് വി.എസ് പറഞ്ഞത്. ‘ഒരു നുണയുടെ വലുപ്പമാണതിന്റെ വിശ്വാസം’ എന്നു പറഞ്ഞത് അഡോള്‍ഫ് ഹിറ്റ്‌ലറാണ്. ഈ വാക്കുകളെ അനര്‍ത്ഥമാക്കുംവിധം വി.എസിന്റെ വലിയ ‘നുണ’ സമൂഹത്തില്‍ വന്‍ പ്രതികരണങ്ങളുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചു ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാറും ബി.ജെ.പിയും വലിയ വിവാദങ്ങളുയര്‍ത്തുകയും മുസ്‌ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്തു. തുടര്‍ന്നു മുസ്‌ലിം യുവാക്കള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ വിവിധ സ്ഥലങ്ങളിലുണ്ടായി. പലയിടത്തും പൊലീസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ബി. ജെ.പി യു.പിയിലും ഗുജറാത്തിലുമൊക്കെ വ്യാപകമായി ‘വി.എസ് വര്‍ത്തമാനം’ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയും ചെയ്തു.

പലപ്പോഴും സി.പി.എം നേതാക്കളുടെ ഈ നിലപാട് കേരളത്തില്‍ ഇരുപത്തേഴ് ശതമാനത്തോളം വരുന്ന മുസ്‌ലിം സമൂഹത്തെ ബി.ജെ.പി ആഗ്രഹിച്ച ദ്വന്ദ്വത്തിലേക്ക് കൂട്ടിയിണക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളു. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ക്ക് കരുത്ത്പകരാന്‍ ശ്രമിക്കേണ്ടതിനുപകരം, സി.പി.എം മുസ്‌ലിംകളെ ഫാസിസ്റ്റുകള്‍ക്ക് എറിഞ്ഞുകൊടുക്കാനും ജാതി ഹിന്ദുത്വ ധ്രുവീകരണത്തിന്റെ അരികുപറ്റി താല്‍ക്കാലിക നേട്ടം കൊയ്യാനുമാണ് ശ്രമിക്കാറുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ഈ നുണ പറച്ചിലുകള്‍ സംഘ്പരിവാര്‍ കാഴ്ചപ്പാടുള്ളവര്‍ സിനിമകളും നോവലുകളും ആക്കുന്നുവെന്നേയുള്ളു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ മുസ്‌ലിംകളെകുറിച്ച് തെറ്റിദ്ധാരണാപരമായ പരാമര്‍ശങ്ങള്‍ നടത്തി, വീണ്ടും കുളം കലക്കി മീന്‍ പിടിക്കാന്‍ കേരള സ്റ്റോറിയിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ വി.എസിന്റെയും സി.പി.എമ്മിന്റെയും വ്യാജ പ്രചാരണങ്ങള്‍ അവര്‍ക്ക് മുതല്‍കൂട്ടായി മാറുന്നു. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയും ബി.ജെ.പിയും ഭായി ഭായി കളിക്കുമ്പോള്‍ അതിനു സമൂഹം കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചു സി.പി.എം ഒരിക്കലും ചിന്തിക്കുന്നേയില്ല എന്നതാണ് ഖേദകരം.

മുസ്‌ലിംകളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് അനല്‍പമായ പങ്കുണ്ട്. എല്ലാ ഭാഷകളിലും ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും ബോളിവുഡ് സിനിമകളാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിക്കപ്പെടുന്നു. അപ്പോള്‍ അതിന്റെ കാഴ്ചക്കാരും കൂടുതലായിരിക്കും. സമൂഹത്തില്‍ സിനിമകള്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. തീവ്രവാദം പോലെയുള്ള വിവാദാത്മകമായ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്‍ ബോളിവുഡ് സിനിമകള്‍ ഏറെ മുന്നിലാണ്. അപ്പോള്‍ അത് പ്രേക്ഷകരിലുണ്ടാക്കുന്ന മനോഭാവം എത്ര വലുതായിരിക്കും? ഇസ്‌ലാം വിരുദ്ധത പ്രമേയമാക്കിയ ബോളിവുഡ് സിനിമകളും മറ്റു ഭാഷാ ചിത്രങ്ങളും നിര്‍മിക്കുന്നതിലൂടെ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക നേട്ടത്തിനുപുറമെ മറ്റു പല ലക്ഷ്യങ്ങളുമുണ്ട്.

ബി.ജെ.പി സര്‍ക്കാരുകളുടെ രാഷ്ട്രീയ അജണ്ടകളും നയങ്ങളും ബോളിവുഡിന്റെ സമീപനങ്ങളെ ആവേശിച്ചിരിക്കുന്നുവെന്നതിന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘ദി കശ്മീര്‍ ഫയല്‍സ്’ ഉദാഹരണം. കശ്മീരില്‍ മുസ്‌ലിം തീവ്രവാദികള്‍ 4000 ത്തോളം കശ്മീരി പണ്ഡിറ്റുകളെ കൊല ചെയ്തുവെന്ന പെരുംനുണയാണ് സിനിമ പറയുന്നത്. സംഘ്പരിവാര്‍ ആശയമായ ‘വെറുപ്പ്’ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നിര്‍മിക്കുന്ന ഇത്തരം സിനിമകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും ലഭിക്കുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രശംസിക്കുകയും ടിക്കറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്തു. മുസ്‌ലിം ഐഡന്റിറ്റിയും തീവ്രവാദവും തമ്മില്‍ പ്രതീകാത്മക ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നത്. അതിന് സംഘ്പരിവാര്‍ സര്‍വ പ്രോല്‍സാഹനവും നല്‍കുകയും ചെയ്യുന്നു.

താടിയെന്നത് തീവ്രവാദിയുടെ രൂപമാണെന്ന നരേഷനാണിപ്പോള്‍ സിനിമകളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സിംബലുകളെല്ലാം ഭീകരവാദ രൂപമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. താടിയും തൊപ്പിയും വെച്ച വില്ലന്‍, കൈയില്‍ തസ്ബീഹ് മാല. അയാള്‍ക്ക് ചുറ്റും ഷല്‍വാര്‍ ഖമീസും ഷാളും ധരിച്ച തോക്കുധാരികള്‍. അവര്‍ ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. എത്രയോ സിനിമകളിലെ പതിവുകാഴ്ചകളാണിതൊക്കെ. താടിവെച്ച ആളുകളെ കാണേണ്ട താമസം കുട്ടികള്‍ പോലും ‘ഭീകരവാദി’കളെന്നു വിളിക്കുന്ന അവസ്ഥയുണ്ടാക്കിയതും പൊതുമണ്ഡലത്തില്‍ മുസ്‌ലിംകള്‍ ദേശവിരുദ്ധരാണെന്ന മനോഭാവം ഉണ്ടാക്കിയെടുത്തതും ഇത്തരം സിനിമകളാണ്. അങ്ങനെ സംഘ്പരിവാറിന്റെ ലക്ഷ്യം എളുപ്പത്തില്‍ പൂവണിയുന്നു.

മുസ്‌ലിം ഐഡന്റിറ്റിയെ പ്രതിലോമ ചിഹ്നങ്ങളായി ചിത്രീകരിക്കുന്നതിലൂടെ മനസ്സിലാവുന്നത്, ഇസ്‌ലാമിന്റെ ചേതോഹരമായ ജീവിത സൗന്ദര്യത്തെ കുറിച്ചു അവരില്‍ ഭൂരിഭാഗവും അജ്ഞരാണ് എന്നുള്ളതാണ്. അല്ലെങ്കില്‍ മുസ്‌ലിം വിരുദ്ധത കുത്തിനിറച്ചാല്‍ തങ്ങളുടെ ഫിലിം ദിവസങ്ങളോളം തിയേറ്ററുകളില്‍ ഓടുമെന്നും അങ്ങനെ ലാഭമുണ്ടാക്കാമെന്നുമുള്ള ചിന്ത അവരെ നയിക്കുന്നുണ്ടാവാം. ഇസ്‌ലാം സൃഷ്ടിക്കുന്ന മൂല്യവത്തായ ഒരു സംസ്‌കാരത്തിന്റെ വളര്‍ച്ചയോടെ തങ്ങളുടെ ലാഭക്കൊതിയില്‍ അധിഷ്ഠിതമായ ചീഞ്ഞളിഞ്ഞ സംസ്‌കാരത്തിനു അന്ത്യമാവും എന്ന ഭയവും അവരെ അലട്ടുന്നുണ്ടാവാം.

ലോകത്തിനുമുമ്പില്‍ ഇസ്‌ലാമിനെ വികൃതമാക്കി കാണിക്കാന്‍ ഇസ്‌ലാം വിരുദ്ധ ശക്തികള്‍ പല ഗൂഢാലോചനകളും നടത്തിവരുന്നുണ്ട്. സാമ്രാജ്യത്ത ശക്തികള്‍ തന്നെയാണ് പണവും ആയുധവും കൊടുത്ത് ഭീകരവാദ സംഘടനകളെ വളര്‍ത്തിയെടുക്കുന്നത്. ഐ.എസ്.ഐ.എസ് ഉദാഹരണം. ഇസ്‌ലാമിനു നിരക്കാത്ത എന്തെല്ലാം ക്രൂരതകളാണ് ഈ സംഘടന ചെയ്തിരുന്നത്. ഇതിന്റെ തലവന്‍ ഒരു ജൂതനായിരുന്നുവെന്നാണ് പറയപ്പെട്ടിരുന്നത്. ഇത്തരം തീവ്രവാദ സംഘടനകളുമായി മുസ്‌ലിംകള്‍ക്ക് ഒരു ബന്ധമില്ലെന്നും തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനു അന്യമാണെന്നും സംശയത്തിനിടയില്ലാത്തവിധം പരിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും വെച്ചു ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും കേരളത്തില്‍നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ത്തുവെന്നു ഒരു സിനിമ പറയുമ്പോള്‍ അത് കേരള സംസ്ഥാനത്തെ ഇകഴ്ത്തികെട്ടാനുള്ള ശ്രമം തന്നെയാണ്. ഇതിനെതിരെ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയല്ല വേണ്ടത്, സിനിമക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

 

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Article

ലഹരിക്കെതിരെ സമൂഹം ഉണരണം

വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം

Published

on

പി.കെ മുഹമ്മദലി

നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.

മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.

പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.

പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.

എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.

എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.

ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.

Continue Reading

Trending