Connect with us

kerala

അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി

ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ

Published

on

കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.

സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.

റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.

അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.

സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.

അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .

ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.

പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.

പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending