Connect with us

kerala

‘ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല’; അന്‍വറിനെ തള്ളി വി.ഡി. സതീശന്‍

അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യം തള്ളി വി.ഡി. സതീശന്‍. അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുതെന്നും ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്നും സതീശന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയിൽ നാളെ കെ.എസ്‍.യു വിദ്യാഭ്യാസ ബന്ദ്

അമ്പലപ്പുഴ ​ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു.

Published

on

ആലപ്പുഴ ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു. അമ്പലപ്പുഴയിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ​ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു.

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൽ ആ​​ഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ​ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസി‍ഡന്റ് ആദിത്യൻ സനു എന്നിവരെ എസ്എഫ്ഐ ആക്രമിച്ചെന്നാണ് കെഎസ്‍യു ആരോപണം.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌: മുഖ്യപ്രതി സതീഷ് കുമാറിന്‍റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ.ഡി.യുടെ വാദം.

Published

on

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണ വൈകുകയാണെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, ഗൗരവ് അഗർവാൾ എന്നിവർ സതീഷിന് വേണ്ടി ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അം​ഗീകരിച്ചു.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അന്ന് ജാമ്യഹർജി തള്ളിയത്. സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, ഈ ആരോപണങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ലെന്നാണ് സതീഷ് കുമാർ പറയുന്നത്.

Continue Reading

kerala

തിരുവല്ലയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ കസ്റ്റഡിയില്‍

നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ് പിടിയിലായത്. 

Published

on

തിരുവല്ല നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായിപോയ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടുകൂടി നിരണം വില്ലേജ് ഓഫീസിനു സമീപത്തുവെച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ് പിടിയിലായത്.

വളഞ്ഞവട്ടം സ്റ്റെല്ല മാരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കെട്ടിടത്തില്‍ പെയിന്റിങ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 5 കുട്ടികള്‍ക്കും നിസ്സാര പരിക്കുണ്ട്.

Continue Reading

Trending