Connect with us

india

മോദിയുടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഫേക്ക് ഇൻ ഇന്ത്യ ആയി മാറി: ജയറാം രമേശ്

പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്‌സിൽ പോസ്റ്റ് ചെയ്തു. 

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്യ ആയി മാറിയെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ്. ‘പ്രധാനമന്ത്രി മോദി 2014ൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ആരംഭിച്ചത് ഏറെ കൊട്ടിഘോഷിച്ചാണ്. അതിലേറെ കൊട്ടിഘോഷിച്ച് അദ്ദേഹം നാല് പ്രധാന ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഒക്‌ടോബർ 14 ന് നടത്തിയ പ്രസ്താവനയിൽ, 2014 ലെ പരിപാടിയുടെ സമാരംഭ വേളയിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടില്ലെന്ന് രമേശ് അവകാശപ്പെട്ടു, മോശം ഫലങ്ങൾക്കായുള്ള സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമർശിച്ചു.

വ്യാവസായിക വളർച്ച പ്രതിവർഷം 12-14 ശതമാനമായി ഉയർത്തും, 2022 ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും, 2022ഓടെ (പിന്നീട് 2025 വരെ നീട്ടി) ജി.ഡി.പിയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും, ചൈനയെ മറികടന്ന് ഇന്ത്യയെ ‘ലോകത്തിൻ്റെ പുതിയ ഫാക്ടറി’ ആയി ഉയർത്തുക. തുടങ്ങിയ നാല് പ്രധാന കാര്യങ്ങളായിരുന്നു മോദി ഉന്നയിച്ചത്.

എന്നാൽ ഇവയൊന്നും യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, 2014 മുതൽ, ഇന്ത്യയുടെ ഉത്പാദന വളർച്ചാ നിരക്ക് ശരാശരി 5.2 ശതമാനം മാത്രമാണ്. അതുപോലെ നിർമാണ ജോലികളുടെ എണ്ണം കുറയുകയാണുണ്ടായത്. 2017ൽ 51.3 ദശലക്ഷത്തിൽ നിന്ന് 2022-23ൽ 35.65 ദശലക്ഷമായി കുറഞ്ഞു.

ഇന്ത്യയുടെ മൊത്ത വർദ്ധിത മൂല്യത്തിൽ (ജി.എ.വി) ഈ മേഖലയുടെ വിഹിതം 2011–12ലെ 18.1 ശതമാനത്തിൽ നിന്ന് 2022–23ൽ 14.3 ശതമാനമായി കുറഞ്ഞു. ഒപ്പം ചൈനയെ മറികടന്നില്ലെന്ന് മാത്രമല്ല, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുപകരം, ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വർദ്ധിച്ചു, ഇറക്കുമതി വിഹിതം 2014 ൽ 11 ശതമാനത്തിൽ നിന്ന് സമീപ വർഷങ്ങളിൽ 15 ശതമാനമായി ഉയരുകയും ചെയ്തു.

കഴിഞ്ഞ ദശകത്തിൽ മോദി സർക്കാർ സാമ്പത്തിക അസ്ഥിരത വളർത്തിയെടുത്തുവെന്നും നോട്ട് നിരോധനം അതിനുള്ള ഒരു പ്രധാന ഉദാഹരണമാണെന്നും രമേശ് കുറ്റപ്പെടുത്തി. മോദിയോട് അടുത്ത് നിൽക്കുന്ന ഏതാനും വൻകിട വ്യവസായ സ്ഥാപനങ്ങൾ മാത്രം അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ, ഉത്പാദന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് ഉത്പന്നങ്ങളുടെ വികസനം, നിർമാണം , എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു.

അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളർത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക , വിദേശ മൂലധനത്തിന് പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

india

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടന; നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

Published

on

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയെന്നും അവരെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് ലീഡര്‍ ജഗ്മീത് സിങ്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന. ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് ജഗ്മീത്. കൂടാതെ ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയുടെ സഖ്യകക്ഷികളായ യു.എസിനോടും യു.കെയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍.സി.എം.പിയുടെ അന്വേഷണപ്രകാരം ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമേറിയതാണ്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെതിരുമാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ നയതന്ത്രജ്ഞര്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയുണ്ടായി. അവര്‍ കനേഡിയന്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കനേഡിയന്‍ ബിസിനസുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കാനഡക്കാരെ കൊല്ലുകയും ചെയ്തു. അത് വളരെ ഗുരുതരമാണ്.

അതിനാല്‍ തന്നെ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍ ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു. അതിനാല്‍ത്തന്നെ ഇവിടുത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റംവരേയും ഞങ്ങള്‍ പോകും,’ ജഗ്മീത് പറയുന്നു.

എന്നാല്‍ നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്നെക്കുറിച്ചുള്ള മാത്രം ആശങ്കയല്ലെന്നും മറിച്ച് കാനഡക്കാരുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സിങ് പ്രതികരിക്കുകയുണ്ടായി. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

Continue Reading

india

മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പായി, ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ കസേരയിലേക്കാണ് നോട്ടം; ഉദ്ധവിനെതിരെ ഏക്‍നാഥ് ഷിന്‍ഡെ

സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു

Published

on

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ എംവിഎ സഖ്യകക്ഷികൾ ആഗ്രഹിക്കാത്തതിനാൽ ശിവസേന (യുബിടി) നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തേക്ക് നോക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‍നാഥ് ഷിൻഡെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാൻ ശിവസേന (യുബിടി) ശ്രമിച്ചുവെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസിൻ്റെയും എൻസിപിയുടെയും (ശരദ് പവാർ) പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

“സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു. താക്കറെ ഒരിക്കൽ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ സഖ്യകക്ഷികൾ പോലും അദ്ദേഹത്തെ ആ സ്ഥാനത്തിരുത്താന്‌ ആഗ്രഹിക്കുന്നില്ല,” ജൽന ജില്ലയിലെ ഒരു പൊതുയോഗത്തിൽ ഷിൻഡെ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

അദ്ദേഹത്തിന് ആശംസകൾ നേരുന്നു… ഷിൻഡെ കൂട്ടിച്ചേർത്തു. എംവിഎ സർക്കാരിനെ അട്ടിമറിച്ച 2022 ജൂലൈയിലെ തൻ്റെ നീക്കത്തെ ന്യായീകരിച്ച ഷിൻഡെ കോൺഗ്രസുമായി ചേർന്ന് താക്കറെ ശിവസേനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ചതായി ആരോപിച്ചു. “ശിവസേനയുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഞാൻ എൻ്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. പാവപ്പെട്ടവരെയും സാധാരണക്കാരെയും സേവിക്കുന്നതിനായി ഞങ്ങൾ ബിജെപിയുമായി ചേർന്ന് ഒരു സർക്കാർ രൂപീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്‍റെ ‘മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ’ധനസഹായ പദ്ധതിയെ പുകഴ്ത്തിയ ഷിൻഡെ ഈ സംരംഭം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. “ഈ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാല്‍ പ്രതിമാസ അലവൻസ് 1,500 രൂപയിൽ നിന്ന് 3,000 രൂപയായി വർധിപ്പിക്കും.

എൻ്റെ സഹോദരിമാർ ‘ലക്ഷപതി’ ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ഷിന്‍ഡെ വ്യക്തമാക്കി. ജല്‍നയിലെ പൊതുയോഗത്തില്‍ വച്ച് ശിവസേന (യുബിടി) നേതാവ് ഹിക്മത്ത് ഉധാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് രാജേഷ് ടോപെയോട് ഉധാൻ പരാജയപ്പെട്ടിരുന്നു.

അതേസമയം താനൊരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് എംവിഎയിലെ എൻ്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നുവെങ്കിൽ, ഞാൻ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമോ എന്ന് അവർ തീരുമാനിക്കണം.

ആത്യന്തികമായി ജനങ്ങൾ തീരുമാനിക്കുമെന്നും” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് താക്കറെയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Continue Reading

india

ഫ്രാൻസിസ് സേവ്യറിനെ അപമാനിച്ച സംഭവം; ഗോവ മുൻ ആർ.എസ്.എസ് മേധാവി വെലിങ്കറിന് ജാമ്യം

ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു. 

Published

on

കത്തോലിക്കാ സഭയുടെ വിശുദ്ധൻ സെന്റ് ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻ സംസ്ഥാന ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.

ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒക്‌ടോബർ ആറിന് മുൻ ആർ.എസ്.എസ് നേതാവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നല്കപ്പെട്ടിരുന്നു. തുടർന്നാണ് ബിച്ചോലിം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

എ.എ.പി എം.എൽ.എ ക്രൂസ് സിൽവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 35 (ശരീരത്തിൻ്റെയും സ്വത്തിൻ്റെയും സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം) പ്രകാരം വെലിങ്കറിന് നോട്ടീസ് നൽക്കുകയായിരുന്നു.

‘ദുരുദ്ദേശത്തോടെ പ്രതി സെൻ്റ് ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തി, പരാതിക്കാരൻ്റെയും അദ്ദേഹത്തിന്റെ മതത്തിലെ മുഴുവൻ വിഭാഗത്തിൻ്റെയും മറ്റുള്ളവരുടെയും മതവികാരങ്ങളെ പ്രകോപിപ്പിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തു,’ എഫ്.ഐ.ആറിൽ പറയുന്നു.

പൊലീസ് വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകുമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും വെലിങ്കറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ഡി. ലോട്ട്‌ലിക്കർ വാദിച്ചു.

വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള വെലിങ്കറുടെ പ്രസ്താവന ഒക്ടോബർ ആറിന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഈ ആഴ്ച ആദ്യം, വെലിങ്കർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകളുടെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആഹ്വാനം ചെയ്യുകയും വിശുദ്ധനെ ‘ഗോഞ്ചോ സായ്ബ്’ (ഗോവയുടെ സംരക്ഷകൻ) എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.

പിന്നാലെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. പ്രധാന പ്രതിഷേധം മർഗോ ടൗണിൽ നടന്നു, ജനങ്ങൾ അവിടെ ദിവസം മുഴുവൻ ഹൈവേ തടഞ്ഞു. പ്രതിഷേധക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Continue Reading

Trending