Connect with us

News

ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായി യഹിയ സിൻവാറിനെ പ്രഖ്യാപിച്ച് ഹമാസ്

കഴിഞ്ഞ ദിവസമാണ് യഹ്‌യയെ പുതിയ തലവനായി തെരഞ്ഞെടുത്ത വിവരം ഹമാസ് പുറത്ത് വിട്ടത്.

Published

on

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ യഹിയ സിന്‍വാറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്. ഗസയിലെ ഹമാസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന നേതാവാണ് യഹിയ സിന്‍വാര്‍. കഴിഞ്ഞ ദിവസമാണ് യഹ്‌യയെ പുതിയ തലവനായി തെരഞ്ഞെടുത്ത വിവരം ഹമാസ് പുറത്ത് വിട്ടത്.

‘ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസിന്റെ രക്തസാക്ഷി കമാന്‍ഡര്‍ ഇസ്മായില്‍ ഹനിയയുടെ പിന്‍ഗാമിയായി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി കമാന്‍ഡര്‍ യഹിയ സിന്‍വാറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,’ പുറത്ത് വിട്ട പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. യഹ്യയെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തതെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു.

‘സിന്‍വാറിനെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തത്. പ്രസ്ഥാനത്തിന്റെ തീരുമാനമാണിത്. ഇസ്രാഈലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സിന്‍വാര്‍ എപ്പോഴും പങ്കെടുത്തിരുന്നു,’ ഒസാമ പറഞ്ഞു. ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിന്‍വാറിനെ 1980 കളുടെ അവസാനത്തില്‍ ഇസ്രാഈല്‍ 4 ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2006-ല്‍ അതിര്‍ത്തി കടന്നുള്ള റെയ്ഡില്‍ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രാഈലി സൈനികന്‍ ഗിലാദ് ഷാലിത്തിന് പകരമായി 2011-ല്‍ 1,047 ഫലസ്തീന്‍ തടവുകാരോടൊപ്പം അദ്ദേഹത്തെ മോചിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായ സിന്‍വാര്‍, ഹമാസിലെ ഒരു പ്രമുഖ നേതാവെന്ന നിലയില്‍ തന്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2017 ല്‍ അദ്ദേഹം ഗസയിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഖാലിദ് മെഷാല്‍, ഖലീല്‍ അല്‍-ഹയ്യ, മൂസ അബു മര്‍സൂഖ്, മുഹമ്മദ് ദെഇഫ്, മര്‍വാന്‍ ഇസ എന്നിവരായിരുന്നു ഹനിയയുടെ പകരക്കാരായി കാണപ്പെട്ട മറ്റ് ഹമാസ് നേതാക്കള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിന്‍വാറിനെ ഇസ്രാഈല്‍ കാണുന്നത്.

സിന്‍വാര്‍ ഇസ്രാഈലിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറിയെന്നും ഗസയിലെ ഇസ്രാഈലി ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപേക്ഷിച്ചെന്നും പകരം സിന്‍വാറിനെ പിന്തുടരുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും ഒരു ഇസ്രാഈലി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

kerala

പാപ്പിനിശേരി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു.

Published

on

പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ മന്ത്രാലയത്തിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കത്ത് നല്‍കി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന കമ്മീഷന്‍ ഏജന്‍റ്മാര്‍ക്ക് നല്‍കിയെങ്കിലും ഏറ്റെടുക്കുവാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് സ്റ്റേഷന്‍ ലാഭത്തിലാക്കുവാനുള്ള നടപടികള്‍ കൈ കൊള്ളണമെന്നും, പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍റെ വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അശ്വനി വൈഷ്ണവിന് നല്‍കിയ കത്തില്‍ കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് വി.ഡി സതീശൻ

എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

Published

on

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. കേസിലെ വാദിയായ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല. കുഴപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേ? ബി.ജെ.പിയും സി.പി.എമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയിലൂടെയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 13-ന് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരങ്ങള്‍ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ ലോബിയാണെന്ന് പറയുകയും ചെയ്തു. ഇതിനു പിന്നാലെ 21-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് വര്‍ഷത്തെ കള്ളക്കടത്തിന്റെ വിവരങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തെ കണക്കുകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

29-ന് പി.ആര്‍ ഏജന്‍സി വഴിയുള്ള ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍വ്യൂവിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവിന്റെ ഭാഗമായുള്ള ഈ മൂന്നു ഡ്രാഫ്റ്റുകളും ഒരേ സ്ഥലത്താണ് തയാറാക്കിയത്. എന്നിട്ടും ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. പി.ആര്‍ ഏജന്‍സിയെ കുറിച്ചുള്ള ചോദ്യത്തിനും അവ്യക്തമായ മറുപടിയാണ്. മുഖ്യമന്ത്രി പറയാത്ത കാര്യം പത്രത്തിന് നല്‍കിയ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ചിട്ടും മിണ്ടാട്ടമില്ലല്ലോ?

എം.വി ഗോവിന്ദന്‍ പറയുന്നതു പോലെ പി.ആര്‍ ഏജന്‍സി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പി.ആര്‍ ഏജന്‍സി വഴിയാണ് ഇന്റര്‍വ്യൂവിനായി മുഖ്യമന്ത്രി സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വിശദീകരണ കുറിപ്പ് കൊടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടേ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.ആര്‍ ഏജന്‍സി മലപ്പുറത്തിന് എതിരായ പരാമര്‍ശം എഴുതിക്കൊടുത്തത്. അതേ ഏജന്‍സിയാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയതും. സംഘ്പരിവാര്‍ വര്‍ഷങ്ങളായി കേരളത്തെ കുറിച്ച്് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ തശൂരിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് എവിടെ പോയി? അതിനേക്കാള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വോട്ടുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. ആ വോട്ട് എവിടെ പോയെന്ന് ഗോവിന്ദന്‍ മാഷ് അന്വേഷിക്കട്ടെ. അല്ലാതെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാത്രം കണ്ട റിപ്പോര്‍ട്ട് ഗോവിന്ദന്‍ മാഷ് കണ്ടിട്ടില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Continue Reading

india

‘കാത്തിരുന്ന് കാണാം’ പവൻ കല്യാണി​ന്‍റെ ‘സനാതൻ ധർമ’ മുന്നറിയിപ്പി​ൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ

സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു

Published

on

സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . സനാതനധർമം തുടച്ചുനീക്കപ്പെടുമോ ഇല്ലയോ എന്ന് നമുക്ക് കാണാം എന്ന് ചുരുങ്ങിയ വാക്കുകളിൽ ആണ് ഉയനിധി സ്റ്റാലിൻ മറുപടി നൽകിയിരിക്കുന്നത്. സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ പവൻ കല്യാൺ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.സനാതന ധർമം ഒരു വൈറസ് പോലെയാണെന്ന് പറയുന്നവർ ആരാണെങ്കിലും അവർക്ക് സനാതന ധർമത്തെ തുടച്ചുനീക്കാൻ സാധിക്കില്ല എന്നാൽ അത് പറഞ്ഞവർ തുടച്ചുനീക്കപ്പെടും എന്ന് പവൻ കല്യാൺ പറഞ്ഞിരുന്നു.

‘സനാതനധർമം ഒരു വൈറസ് പോലെയാണെന്ന് പറയരുത്. അത് നശിക്കും എന്ന് ആര് പറഞ്ഞാലും ഞാൻ പറയട്ടെ, സനാതനധർമം തുടച്ചുനീക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ബാലാജി ഭഗവാന്റെ പാദങ്ങളിൽ നിന്ന് നിങ്ങളെ ഞങ്ങൾ തുടച്ചുനീക്കും, ‘ പവൻ കല്യാൺ പറഞ്ഞു.

സനാതന ധർമ സംരക്ഷണവും നിയമവും ദേശീയതലത്തിൽ സംരക്ഷണ ബോർഡും വേണമെന്ന് ജനസേവ തലവൻ കൂടിയായ പവൻ കല്യാൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സനാതന ധർമത്തെ അവഹേളിക്കുന്നവർക്ക് കോടതി സുരക്ഷ ഒരുക്കുന്നു എന്നും പവൻ ആരോപിച്ചു.

പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാൽ മൃഗ കൊഴുപ്പിൽ മായം കലർത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരുലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവൻ കല്യാൺ വാദിച്ചു.

കപട മതേതരവാദികൾ സനാതന ധർമത്തെ വിമർശിക്കുമ്പോൾ മതേതരത്വം ഹിന്ദുക്കളെ നിശബ്ദരാക്കുമെന്ന വർഗീയ പരാമർശവും പവൻ കല്യാൺ നടത്തിയിരുന്നു.

Continue Reading

Trending