kerala
104.87 കോടി സ്വകാര്യബാങ്കില്‍ നിക്ഷേപിച്ച സംഭവം; വഖഫ് സ്ഥാപനങ്ങളെയും അറിയിച്ചില്ല
വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം.

വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം. ദേശീയപാതാ വികസനത്തിന് വിട്ടുനല്‍കിയ 68 സ്ഥാപനങ്ങള്‍ക്ക് ലഭിച്ച 104.87 കോടി രൂപയാണ് തൃശൂര്‍ ജില്ലയിലുള്ള സ്വകാര്യ ബാങ്കിലാണ് വഖഫ് ബോര്‍ഡ് സ്ഥിരനിക്ഷേപമായിട്ടത്.
എറണാകുളം കലൂരില്‍ വഖഫ് ബോര്‍ഡ് ആസ്ഥാനത്തിന് തൊട്ടരികെ തന്നെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കെ 72 കിലോമീറ്റര്‍ ദൂരത്തുള്ള സ്വകാര്യബാങ്ക് ശാഖയിലേക്ക് മാറ്റിയത് സംബന്ധിച്ച് വഖഫ് ബോര്‍ഡ് യോഗത്തിലും ചര്‍ച്ച ചെയ്തിരുന്നില്ല. ഇത് ചട്ടവിരുദ്ധ നടപടിയാണെന്ന് കാണിച്ച് പി.വി അബ്ദുല്‍വഹാബ് എം.പി, പി.ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ.പി.വി. സൈനുദ്ദീന്‍ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടായില്ല. അടുത്ത മാസം ആദ്യം ആഴ്ചയില്‍ നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കും.
2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
വഖഫ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാല്‍ ഇതിനുള്ള നഷ്ടപരിഹാര തുക വഖഫ് ബോര്‍ഡിന് നേരിട്ടാണ് ദേശീയപാത അതോറിറ്റി കൈമാറുക. ഈ തുക അതത് സ്ഥാപനങ്ങളുടെയും വഖഫ് ബോര്‍ഡിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അറിവും സമ്മതവും വേണമെന്നാണ് ചട്ടം. ഈ നടപടിക്രമങ്ങളിലടക്കം വെള്ളം ചേര്‍ത്താണ് സ്വാകാര്യബാങ്കില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. സ്വകാര്യബാങ്കിനെ സഹായിക്കുന്ന തരത്തില്‍ നടന്ന നീക്കം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പരാതി ഉന്നയിക്കപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണം അടക്കം നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
kerala
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്
കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന് ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.
kerala
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍് ഇന്ന് മഞ്ഞ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
kerala
വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന് ആണ് മരിച്ചത്.

കോഴിക്കോട് വടകര മൂരാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന് ആണ് മരിച്ചത്. ഇതോടെ അപകടത്തല്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര് മരിച്ചത്. മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യന്, ചന്ദ്രി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്