Connect with us

kerala

ടിപി കൊല്ലപ്പെട്ടത് അറിഞ്ഞില്ല, ജലീലിന്റെ മാര്‍ക്ക് ദാനം അറിഞ്ഞില്ല, സ്വപ്‌ന സന്ദര്‍ശിച്ചത് അറിഞ്ഞില്ല- ഒന്നും അറിയാത്ത മുഖ്യമന്ത്രി!

ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Published

on

തിരുവനന്തപുരം: വിവാദങ്ങളുണ്ടാകുമ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരന്‍. മന്ത്രി ജയരാജന്റെ ബന്ധു നിയമന വിവാദം മുതല്‍ സംസ്ഥാന ഖജനാവിന്റെ പൊതുകടം വരെയുള്ള 30 കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ, ഒരു പാവം മുഖ്യമന്ത്രി എന്നാണ് രാജശേഖരന്‍ പരിഹസിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

1) മന്ത്രി ജയരാജൻ്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല
2) മന്ത്രി ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം അറിഞ്ഞില്ല.
3 ) മന്ത്രി ജലീലിൻ്റെ മാർക്ക് ദാനം അറിഞ്ഞില്ല; ജലീൽ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല.
4) ബ്രൂവറി, ഡി സ്റ്റലറി തുടങ്ങാൻ പോയത് അറിഞ്ഞില്ല.
5) പമ്പയിലെ മണൽകടത്ത് അറിഞ്ഞില്ല.
6) ഫെയർ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല
7 )മനുഷ്യനിർമിത പ്രളയം അറിഞ്ഞില്ല
8 ) കെ.എസ്. ഇ .ബി ട്രാൻസ്‌ ഗ്രിഡ് അഴിമതി അറിഞ്ഞില്ല.
9 ) കെ. ഫോൺ അഴിമതി അറിഞ്ഞില്ല.
10) ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അറിഞ്ഞില്ല
11 ) ഡി വൈ എഫ് .ഐ നേതാവ് റഹീമിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല.
12 ) പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറന്നത് അറിഞ്ഞില്ല.
13 ) ഇ- ബസ് കൺസൾട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വന്നത് അറിഞ്ഞില്ല.
14) സർക്കാർ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്.
15) വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ല
16) കുന്നത്ത് നാട് ഭൂമി വിവാദത്തിൽ ഏക്കറുകണക്കിന് ഭുമി പതിച്ചു നൽകാൻ തീരുമാനിച്ചതും അറിഞ്ഞില്ല.
17 ) കിഫ് ബി യിൽ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിൻവാതിൽ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല
18) മാധ്യമ സുഹൃത്തുക്കളെ സൈബർ സഖാക്കൾ ആക്ഷേപിച്ചതറിഞ്ഞില്ല.
19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദർശിച്ചത് അറിയില്ല
20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം ഉള്ള ജോലി തൻ്റെ വകുപ്പിന് കീഴിൽ കൊടുത്തതും അറിഞ്ഞില്ല.
21 ) പ്രളയ ഫണ്ട് സമാഹരിക്കാൻ വിദേശ സന്ദർശനം നടത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല.
22)ലൈഫ്മിഷനും റെഡ് ക്രസൻ്റും ആയി തൻ്റെ ഓഫിസിൽ, തൻ്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറും അറിഞ്ഞില്ല.
23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാൻ വേണ്ടി സ്പ്രിംഗ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല.
24) 2017ൽ ഫോറിൻ കോൺട്രിബ്യൂഷൻ വയലേഷൻ ഉണ്ടായാൽ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അനുമതി കൊടുത്തതും അറിഞ്ഞില്ല
25) പ്രളയ ഫണ്ട് സഖാക്കൾ അടിച്ചുമാറ്റിയതും അറിഞ്ഞില്ല
26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അറിഞ്ഞില്ല
27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല.
28) തീ പിടുത്തം ഷോർട്ട് സർക്യൂട്ടല്ലന്ന ഫോറൻസിക് റിപ്പോർട്ടും അറിഞ്ഞില്ല, ഫോറൻസിക്കിൻ്റെ തലപ്പത്ത് മാറ്റം വരുത്താൻ പോകുന്നതും അറിഞ്ഞില്ല
29 ) കൃപേഷ്, ശരത് ലാൽ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാൻ വക്കീലൻമാരെ ഏർപ്പെടുത്തിയതും സി.ബി.ഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല.
30) ധൂർത്ത് കാരണം സംസ്ഥാനത്തിൻ്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാൻ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എൻ്റെ ഭരണത്തിൽ ആണന്ന് ഞാൻ അറിഞ്ഞില്ല
https://www.facebook.com/959807624139062/photos/a.1207170029402819/3381824941937306/

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലവര്‍ഷം മെയ് 13ഓടെ എത്തും; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ

Published

on

തിരുവനന്തപുരം: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

Continue Reading

crime

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.

പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.

ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.

രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി

Published

on

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Trending