Connect with us

Film

ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ

വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും.

Published

on

തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്.
ഈ വർഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ , സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ,മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം,
ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിൻ്റെ ഉദാഹരണങ്ങളാണ്.
കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നീ സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിൻ്റെ ആദ്യ ചിത്രമാണ് ഗേൾഫ്രണ്ട്സ്. ഒരു ട്രാൻസ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് ‘കാമദേവൻ നക്ഷത്രം കണ്ടു’.പൗരുഷത്തിൻ്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘർഷങ്ങളാണ് ചിത്രീകരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം , ലിംഗ വിവേചനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് എൽബോ, മെമ്മറീസ് ഓഫ് എ ബർണിങ് ബോഡി, ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ്,ഹൂ ഡൂ ഐ ബിലോങ്ങ് ടു,ബാൻസോ, ഏപ്രിൽ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്, ടോക്സിക്.ജർമൻ സംവിധായികയായ ആസ്ലി ഒസാർസ്വെൻ സംവിധാനം ചെയ്ത എൽബോ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുൾപ്പെട്ട ചിത്രമാണ്. തന്റെ ജന്മദിനത്തിലുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് ജന്മനാട് വിട്ടു പോകേണ്ടി വരുന്ന ഹേസൽ എന്ന പെൺകുട്ടിയുടെ യാത്രയാണ് സിനിമയുടെ പശ്ചാത്തലം.സ്ത്രീ ലൈംഗികതചർച്ച ചെയ്യുന്ന മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി
അൻ്റണെല്ല സുദസാസി ഫർണിസാണ്
സംവിധാനം ചെയ്തത് .

അർജന്റനീയൻ സംവിധായികയും തിരക്കഥാകൃത്തുമായ സെലിന മുർഗയുടെ ചിത്രമാണ് ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ് .ഒരു സർവകലാശാലയ്ക്കുള്ളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടക്കുന്ന സങ്കീർണമായ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.ബ്രദർഹുഡ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മെര്യം ജൂബൂർ സംവിധാനം ചെയ്ത ചിത്രമാണ് ഹൂ ഡു ഐ ബിലോംഗ് ടു.
2018 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ തൻ്റെ മകനോടുള്ള സ്നേഹത്തിൻ്റേയും അവൻ്റെ ജീവിതത്തെക്കുറിച്ചു ള്ള അന്വേഷണത്തിൻ്റെയും ഇടയിൽ വീർപ്പു മുട്ടുന്ന ഒരു ടുണീഷ്യൻ സ്ത്രീയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.

പോർച്ചുഗീസ് സംവിധായികയായ മാർഗ്ഗ റിദ കാർഡോസോയുടെ ബാൻസോ, ഒരു ദ്വീപിലെ രോഗികളെ പരിചരിക്കുന്ന അഫോൻസോ എന്ന ഡോക്ടറുടെ കഥപറയുന്നു.
ജോർജിയൻ സംവിധായികയും എഴുത്തുകാരിയുമായ ഡീകുലുംബെഗാഷ്‌വിലിയുടെ ചിത്രമാണ് ഏപ്രിൽ. ദുഃഖം, സഹിഷ്ണുത, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദേശവും നേടിയിട്ടുണ്ട്.

സ്വന്തം കുടുംബം പോറ്റാൻ ഉത്സി എന്ന ആൺകുട്ടി അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടുകളുമാണ് സോൾജർഗൽ പുറവദേശ് സംവിധാനം ചെയ്ത ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ് എന്ന സിനിമ ചർച്ച ചെയ്യുന്നത്.

13 വയസ്സുള്ള രണ്ട് പെൺകുട്ടികൾ തങ്ങളുടെ വിരസമായ നഗരജീവിതത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന സോലെ ബ്ല്യൂ വൈറ്റിൻ്റെ ലിത്വാനിയൻ സിനിമയാണ് ടോക്സിക്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളായ ലോകാർണോ, സ്റ്റോക്ഹോം,ചിക്കാഗോ എന്നീ ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ഇവ കൂടാതെ മറ്റു വനിതാ സംവിധായകരുടെ ചിത്രങ്ങളായ ഈസ്റ്റ് ഓഫ് നൂൺ, ലിൻഡ, ആൻ ഓസിലേറ്റിങ് ഷാഡോ, സെക്കന്റ് ചാൻസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഫയർ, ജൂലി റാപ്‌സോഡി, ബോട്ട് പീപ്പിൾ, ഐറ്റീൻ സ്പ്രിങ്സ്, എ സിമ്പിൾ ലൈഫ്, ദി പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ആന്റ്, വെൻ ദി ഫോൺ റാങ്, ഡെസേർട്ട് ഓഫ് നമീബിയ, ലവബിൾ, മൂൺ, സിമാസ് സോങ്, ഹനാമി, ഹോളി കൗ, ദി ലോങ്ങസ്റ്റ് സമ്മർ, ദി ലൈറ്റ്ഹൗസ്, ഷുഡ് ദി വിൻഡ് ഡ്രോപ്പ്, പരാജ്നോവ് സ്കാൻഡൽ, എ ഷെഫ് ഇൻ ലൗ, ബ്യൂ ട്രവെയിൽ, ദി സബ്സ്റ്റൻസ്, വെർമിഗ്ലിയോ, വില്ലേജ് റോക്‌സ്‌റ്റാർസ് 2, ദി ഔട്രൻ, ഇൻ ദി ലാൻഡ് ഓഫ് ബ്രദേഴ്‌സ്, സുജോ, ഐ ആം നവേംൻക, ദി ആന്റിക്ക്, പിയേഴ്സ്, ഫോർമോസ ബീച്, ഷാഹിദ്, സാവേ മരിയാ, മൈ ഫേവറൈറ്റ് കേക്ക്, ദി ടീച്ചർ, ചിക്കൻ ഫോർ ലിൻഡ എന്നീ ചിത്രങ്ങളും പ്രദർശനത്തിലുണ്ടാവും.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending