Connect with us

india

രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; കോടികള്‍ മുടക്കിയ നിര്‍മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ പുരോഹിതന്‍

രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന്‍ ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്‍ നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന്‍ പറഞ്ഞു.

Published

on

അടുത്തിടെ കോടികള്‍ മുടക്കി നിര്‍മിച്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ മഴക്ക് പിന്നാലെ ചോര്‍ച്ചയെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. 1800 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠ ചടങ്ങ് നടന്നത്.

രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന്‍ ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്‍ നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള എഞ്ചിനീയര്‍മാര്‍ നിര്‍മിച്ച രാമക്ഷേത്രം ഒരു മഴ പെയ്തപ്പോഴേക്കും ചോര്‍ന്നത് അത്ഭുതപ്പെടുത്തിയെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.

‘ജനുവരി 22നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. പക്ഷേ, മഴ പെയ്താല്‍ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടാകുമെന്ന് ആരും അറിഞ്ഞില്ല. ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് ആശ്ചര്യകരമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്,’ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തില്‍ അനാസ്ഥ ഉണ്ടായെന്നും ശനിയാഴ്ച പെയ്ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം നീക്കം ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്രഭാരവാഹികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

മേല്‍ക്കൂര തുറന്നിരിക്കുന്നതിനാലാണ് സീലിങ്ങില്‍ ചോര്‍ച്ച ഉണ്ടാകുന്നതെന്ന് ശ്രീരാമ മന്ദിര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്രയും പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിന്റെ രൂപകല്പനയിലോ നിര്‍മാണത്തിലോ അപാകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്ര പരിസരത്തെ റോഡുകളും തകര്‍ന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ഭരണകക്ഷിയായ ബി.ജെ.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം തിരക്കിട്ട് രണ്ടാംകിട നിര്‍മാണം നടത്തി ബി.ജെ.പി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാന മന്ത്രിയുടെ പ്രതാപം ഇടിഞ്ഞു; രാജ്യത്തിന്റെ രക്ഷ ഇന്ത്യ മുന്നണി: ഇ.ടി മുഹമ്മദ് ബഷീര്‍

നിങ്ങളുടെ ആവേശവും പ്രതീക്ഷയും സങ്കൽപ്പങ്ങളുമെല്ലാം ഈ മണ്ണിൽ തകർന്നടിഞ്ഞു. ദൈവത്തിന് നന്ദി. -അദ്ദേഹം പറഞ്ഞു.

Published

on

ബി.ജെ.പി ഗവൺമെന്റിന്റെയും പ്രധാന മന്ത്രിയുടെയും പ്രതാപം കുത്തനെ ഇടിയുന്നുവെന്നും കർമ്മ നിരതനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഇന്ത്യ മുന്നണി രാജ്യത്തിന്റെ രക്ഷക്ക് എത്താൻ പോകുന്നു എന്ന മുന്നറിയിപ്പാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യാ രാജ്യം കണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കാർ സഭയിൽ ഗവണ്മെന്റിന് വേണ്ടി സ്തുതികീർത്തനങ്ങൾ പറയുന്നത് കേട്ടു. ഈ ഗവണ്മെന്റിനെ സ്തുതിക്കുന്നത് ഐസ് കട്ടക്ക് മേലെ പെയിന്റ് അടിക്കുന്നത് പോലെയാണ്. അതിന് സ്ഥായിയായ നിലനിൽപ്പില്ല. ബിജെപിക്ക് എന്തെല്ലാം ദിവാസ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഭരണഘടന മാറ്റി എഴുതണം, ഏകസിവിൽകോഡ് ഉണ്ടാക്കിയെടുക്കണം, സി.എ.എ പുനരാവിഷ്‌കരിക്കണം, ന്യൂനപക്ഷ അവകാശങ്ങൾ പൊളിച്ചെഴുതണം, ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കണം, ഈ നാടിനെ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ വളർത്തു ഭൂമിയാക്കണം… ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. നിങ്ങളുടെ ആവേശവും പ്രതീക്ഷയും സങ്കൽപ്പങ്ങളുമെല്ലാം ഈ മണ്ണിൽ തകർന്നടിഞ്ഞു. ദൈവത്തിന് നന്ദി. -അദ്ദേഹം പറഞ്ഞു.

ബിജെപി ചെയ്തത് ഹീനമായ വിധത്തിലുള്ള വർഗീയത കൊണ്ട് കളിക്കലാണ്. അതാകട്ടെ നിങ്ങളെ തിരിഞ്ഞു കൊത്തി. ന്യൂനപക്ഷ മുസ്ലിം വിരുദ്ധത നിങ്ങൾ ലജ്ജയില്ലാതെ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്താമെന്ന് നിങ്ങൾ കണക്ക് കൂട്ടി. അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസബാദിൽ ബിജെപി തകർന്നടിഞ്ഞത് ഒരു ഉദാത്തമായ മാതൃകയാണ്.

എന്തെല്ലാം പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിരുന്നാലും മാതൃഭൂമിയെ അകറ്റാൻ തങ്ങൾ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ ഇലക്ഷനിലൂടെ ബിജെപിക്ക് നേരിട്ട തിരിച്ചടിയിലൂടെ നമ്മൾ കണ്ടത്. മുസ്ലിംകളെ നിങ്ങൾ നുഴഞ്ഞു കഴറ്റക്കാർ എന്ന് വിളിച്ചു. രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സമൂഹത്തെ നിങ്ങൾ അവഹേളിച്ചു.

ഇന്ത്യ മുന്നണി വിജയിച്ചു വന്നാൽ മറ്റുള്ളവരുടെ സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകുമെന്നും, ഹൈന്ദവ സ്ത്രീകളുടെ മംഗല്യസൂത്ര അടിച്ചെടുത്ത് മറ്റുള്ളവർക്ക് നൽകുമെന്നും നിങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ നഷ്ട വസന്തങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ശോഭനചിത്രമാണ് ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ ഉയർന്ന് വരുന്നതെന്നും ഇ. ടി പറഞ്ഞു.

Continue Reading

india

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ

സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

Published

on

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ചുള്ള  പ്രമേയചട്ടം ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരമെന്ന് ഡോ. ശശി തരൂർ എംപി.  സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.

എല്ലാ വർഷവും മൺസൂൺ കാലത്തു കടൽക്ഷോഭം വർദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടൽത്തീരങ്ങൾ കടൽ കവരുകയും വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണുള്ളത്. അവരുടെ ഉപജീവനവും നിലനിൽപ്പും ഭീഷണിയിലാവുകയും കടൽക്ഷോഭം അവർക്കു തീരാ ദുരിതമായി മാറുകയും ചെയ്യുന്നു.

ഓഖി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്‌ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാൻ കടൽഭിത്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദയോജനയിലൂടെയും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവൺമെന്‍റ് വാഗ്‌ദാനം ചെയ്‌തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.

ഈ വിഷയത്തിൽ ഡോ. ശശിതരൂർ പലയാവർത്തി പാർലമെന്‍റില്‍ ഇടപെടലുകൾ നടത്തിയിട്ടും തീരദേശ ശോഷണം തടയാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടൽഭിത്തികൾ, പുലിമുട്ടുകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിർമ്മിക്കണമെന്ന് തരൂർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭൂപ്രദേശം കടൽ എടുത്തു പോയി കൂടുതൽ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികൾ ഉടനെ ഉണ്ടാകണം.

Continue Reading

india

‘എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഗുജറാത്തിൽ ഇന്ത്യ സഖ്യം നിങ്ങളെ തോൽപ്പിച്ചിരിക്കും’; ബി.ജെ.പിയെ വെല്ലുവിളിച്ച് രാഹുൽ

പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

Published

on

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകള്‍. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഗുജറാത്തില്‍ ഇത്തവണ ഇന്ത്യ സഖ്യം നിങ്ങളെ തോല്‍പ്പിച്ചിരിക്കും’ -രാഹുല്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം കേന്ദ്ര സര്‍ക്കാറിന് കനത്ത പ്രഹരമായി. രാജ്യത്തെ ഓരോ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല.

ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്ന് രാഹുല്‍ ചോദിച്ചു. രാമജന്മഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കി. അയോധ്യയില്‍ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സര്‍വേ നടത്തി. സര്‍വേ നടത്തിയവര്‍ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല.

മണിപ്പൂരിനെ ബി.ജെ.പി ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഒരിക്കല്‍ പോലും അവിടം സന്ദര്‍ശിക്കാന്‍ മോദി തയാറായില്ല. രാജ്യത്ത് വീരമൃത്യു സംഭവിച്ചാലും സഹായമില്ലെന്നും രാഹുല്‍ ആരോപിച്ചു. നീറ്റ് പരീക്ഷക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. നീറ്റ് പ്രഫഷനല്‍ പരീക്ഷയല്ല, കമേഴ്‌സ്യല്‍ പരീക്ഷയായി മാറി. രാജ്യത്തെ സമ്പന്നരുടെ പരീക്ഷയായി നീറ്റിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. ഏഴ് വര്‍ഷത്തിനിടെ 70 തവണ ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ നടത്തിപ്പിന്റെ പാളിച്ചയാണ് നീറ്റില്‍ കണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading

Trending