Connect with us

Football

സെവന്‍സ് ഫുട്‌ബോളിനെ രക്ഷിക്കണം

അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്.

Published

on

ഷഹബാസ് വെളളില

ദേശീയ കുപ്പായത്തില്‍വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്‍ താരങ്ങള്‍ പിച്ചവെച്ച സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ‘ഫൗള്‍ പ്ലേകള്‍’ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സെവന്‍സ് എന്ന ആവേശത്തിന് അധികനാള്‍ ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്‍ താരങ്ങളെ മര്‍ദിക്കുന്നു. കളിക്കളത്തില്‍ താരങ്ങള്‍ പരസ്പരം മാരകമായ ഫൗളുകളും തുടര്‍ന്ന് കയ്യാങ്കളിയും പതിവാകുന്നു.

നിയന്ത്രിക്കാന്‍ കഴിയാതെ സംഘാടകരും പൊലീസും വിയര്‍ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്‍ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്‍സ് ടൂര്‍ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്‍സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്‍ക്കണം. അതില്‍ സംഘാടകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും നിയമപാലകര്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

റഫറിയെ മര്‍ദിച്ച താരത്തിന് വിലക്ക് വന്നേക്കും

കാദറലി ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്‍ഷാദിനെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്‍ വലിയ ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

വില്ലന്‍ ദുര്‍ബലമായ നിയമങ്ങളോ

സെവന്‍സില്‍ ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. ചുവപ്പ് കാര്‍ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്‍ദിച്ചാല്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്‍ത്തു. ടീമിന്റെയും മാനേജര്‍മാരുടെയും സമ്മര്‍ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്‍ ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്‍ മുഴുവന്‍ വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.

പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്‍വിലാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ക്ക് കിട്ടാത്ത ഫാന്‍സ് സപ്പോര്‍ട്ടും പിന്തുണയും പല സെവന്‍സ് താരങ്ങള്‍ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്‍ ലോക്കല്‍ സെവന്‍സുകളില്‍ മികച്ച മാര്‍ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്‍സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്‍ ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ പന്തുതട്ടാനും താരങ്ങള്‍ക്ക് പറ്റുന്നു. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന താരങ്ങളില്‍ ഏറെയും സെവന്‍സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്‍ന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സെവന്‍സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്‍ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending