Connect with us

kerala

ഭക്ഷ്യ വകുപ്പിന്റെ പിടിപ്പുകേട്; റേഷനരി കെട്ടിക്കിടക്കുന്നു

Published

on

ഉമ്മന്‍ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ഇപ്പൊ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സഖാക്കന്‍മ്മാര് റേഷന്‍ പീടീലെ മെഷീന്‍ അടിച്ചു പൊളിച്ചേനെ. ഇന്നലെ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കട അടച്ചിട്ടത് കണ്ട് തിരിച്ചു പോകവേ മെഡിക്കല്‍ കോളജിനടുത്ത കോവൂരിലെ പാലാട്ടുമ്മല്‍ നാരായണിയുടേതാണ് ഈ വാക്കുകള്‍. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ടും അത് വില്‍പ്പന നടത്താനാവാതെ കടക്കാരും വാങ്ങിക്കാനാവാതെ ജനങ്ങളും ഒരു പോലെ പ്രയാസത്തിലാണുള്ളത്. സര്‍വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരം ആവില്ലെന്ന് അഭിപ്രായമുയരുന്നു.

നാളെയും (ശനി), ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്തെ ഏഴു ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ച വരേയും മറ്റ് ഏഴു ജില്ലകളിലുള്ളവ ഉച്ചക്ക് ശേഷവും തുറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്നാല്‍ ഇതേ മാതൃകയില്‍ സര്‍വര്‍ തകരാര്‍ കാരണം കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഫെബ്രുവരി 28 വരെ 7 ജില്ലകളില്‍ ഉച്ച വരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തനം ആക്കിയിരുന്നു. എല്ലാം ശരിയായി എന്ന് പറഞ്ഞാണ് മാര്‍ച്ച് 1 മുതല്‍ സാധാരണ പോലെ രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാ റേഷന്‍ കടകളും ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ അവസാന വാരം ആകുമ്പോഴേക്കും സര്‍വര്‍ വീണ്ടും തകരാര്‍ ആയിരിക്കയാണ്. ഹൈദ്രബാദിലാണ് സര്‍വര്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

2013 ല്‍ മറ്റിടങ്ങളില്‍ ഇപോസ് മെഷീന്‍ പ്രകാരം വിതരണം നടപ്പിലായെങ്കിലും കേരളത്തില്‍ ഇത് 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ മാത്രമാണ് ഇതിന് പ്രശ്നം നിലനില്‍ക്കുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഉപയോഗിക്കന്ന വോട്ടിംങ്ങ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് 600 കോടി രൂപയാണ് ബഡ്ജറ്റില്‍ മാറ്റി വെക്കുന്നത്. എന്നാല്‍ ഇപോസ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് ഇതേ വരെ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഉപയോഗിച്ചു പഴകിയ നിലവിലുള്ള സാധനം മാറ്റുകയോ പ്രവര്‍ത്തന ശേഷി കൂട്ടുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ശ്രമിക്കാതെ കുറ്റം റേഷന്‍ കടക്കാരുടെ പിരടിയിലിട്ട് ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ഇതിന് പരിഹാരം ആവില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസാനമായി റേഷന്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

കഴിഞ്ഞ ശനിയാഴ്ച പെരുന്നാള്‍ ലീവ്, ഞായറാഴ്ച സാധാരണ ലീവ്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വര്‍ മുടക്കം, ബുധനാഴ്ച റേഷന്‍ കടക്കാര്‍ പ്രതിഷേധിച്ച് അടവ്, വ്യാഴം, വെള്ളി ഇത് നന്നാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകയും ലീവാക്കി. ഇനി നാളെ ശനിയാഴ്ചയാണ് രണ്ട് ഷിഫ്റ്റായി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഫലത്തില്‍ 8 ദിവസം കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയിരിക്കയാണ്. എന്തെങ്കിലും അവശ്യ കാരണത്താലോ, സമരം കാരണം കുറച്ച് സമയം അടച്ചിട്ടാലോ വിശദീകരണം ചോദിക്കുന്ന ഭക്ഷ്യ വകുപ്പ് സര്‍ക്കാര്‍ തന്നെ റേഷന്‍ കടകള്‍ ദിവസങ്ങളോളം പൂട്ടിയിടുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്ന് ചോദ്യമുയരുന്നു.

റേഷന്‍ കടക്കാര്‍ ഒരു ദിവസം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പറയുന്നവര്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ തന്നെ വിതരണം നിര്‍ത്തിയതില്‍ എന്ത് ന്യായം പറയും. 14217 റേഷന്‍ കടകളിലായി 9321584 കാര്‍ഡുകളാണുള്ളത്. ഏപ്രില്‍ മാസത്തിലെ റേഷന്‍ വിഹിതം 50 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയിട്ടില്ല. പലയിടങ്ങളിലും റേഷന്‍ സാധനങ്ങള്‍ എനിയും എത്താനുമുണ്ട്. തൊലി പുറത്തെ ചികിത്സ എന്ന് പറഞ്ഞ പോലെ റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കി പിന്നീട് രണ്ട് ഷിഫ്റ്റ് സമയവും ആക്കിയാല്‍ ഒക്കെ ശരിയാകുമെന്ന ധാരണയിലാണത്രെ അധികൃതര്‍. സര്‍വര്‍ മാറ്റി ശേഷി കൂട്ടാത്ത കാലത്തോളം ഈ നില തുടരുമെന്നാണ് സിവില്‍ സപ്ലൈസ് വിഭാഗത്തിലുള്ളവര്‍ പറയുന്നത്.

 

 

kerala

വീണ്ടും സുപ്രീംകോടതിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

Published

on

സുപ്രീംകോടതിയെ വീണ്ടും വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനപ്രകാരം ഏറ്റവും ഉന്നതമായ സ്ഥാപനം പാര്‍ലമെന്റാണെന്നും ഇതിന് മുകളില്‍ ഒരു സ്ഥാപനവും ഇല്ലെന്നും തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ദിരാഗാന്ധി 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സുപ്രീംകോടതി അതില്‍ ഇടപെടാന്‍ തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഒമ്പത് ഹൈകോടതികളുടെ വിധി തള്ളി അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് കോടതി പുറപ്പെടുവിച്ചത്. ഗൊരക്‌നാഥി കേസില്‍ ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍, കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി വ്യക്തമാക്കിയത്’-ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ധന്‍കറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Continue Reading

kerala

തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു.

Published

on

മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാള്‍ ഒളിവിലാണ്.

ലഹരിക്കടിമകളായ സാബികും, സത്യഭാമയും കുട്ടിക്കും ലഹരികൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സാബിക്കിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Continue Reading

kerala

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും

ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായി കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും. ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും.

കുറ്റാരോപിതരായ ആറു കുട്ടികളും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന്‍ വാദിച്ചിരുന്നു. കേസില്‍ പ്രതികളായ ആറു പേര്‍ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.

അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവരെന്നും ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 ന് വിദ്യാര്‍ഥികള്‍ സമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.

Continue Reading

Trending