Connect with us

kerala

പൂരം കലക്കൽ : അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനം- വി.ഡി. സതീശൻ

പൂരം കലക്കിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

പൂരം കലക്കിയതില്‍ അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണമാണ് വിവരാവകാശ നിയമ പ്രകാരം ഇല്ലെന്നു വ്യക്തമായത്. പൂരം കലക്കിയ ശേഷം അന്വേഷണം നടത്തുമെന്ന് പറഞ്ഞത് എല്ലാവരും മറന്നു പോകുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. പൂരം കലക്കിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൂരം കലക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എ.ഡി.ജി.പിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. ഇല്ലെങ്കിലും പറയിക്കും. ഈ മാസം 28 ന് തൃശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒരു മണിക്കൂരാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആര്‍.എസ്.എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഒരു അന്വേഷണവുമില്ല.

ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം കലക്കിയത്. തൃശൂരിലെ കമീഷണറെയും അസി.കമീഷണറെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?

ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയത്. പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് വിലയാണുള്ളത്? ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്.

അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയം.

15 ദിവസമായി ഒരു സി.പി.എം എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ചെറുവിരല്‍ അനക്കാനായില്ല. അയാളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഇരട്ടച്ചങ്കനാണെന്നാണ് ആദ്യ പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോള്‍ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണോ? ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഷ്ട്രീയ മറുപടി പോലും മുഖ്യമന്ത്രിക്കില്ല.

കേരളത്തിന് അപമാനകരമായ കൊലപാതകമായിരുന്നു അരിയില്‍ ഷുക്കൂറിന്റേത്. ഒരു കുടുംബത്തന്റെ എല്ലാമായിരുന്ന ചെറുപ്പക്കാരനെയാണ് പരസ്യമായി വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സി.പി.എം നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നു. എവിടെ രാഷ്ട്രീയ കൊലപാതകം നടന്നാലും അതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

Continue Reading

kerala

ലെബനനിലെ പേജര്‍ സ്‌ഫോടനം; മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം

പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.

Published

on

ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ നോര്‍വീജിയന്‍ പൗരനായ മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം ആരംഭിച്ചു. ഈ കമ്പനിയാണ് പേജര്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

ലെബനനില്‍ പേജര്‍ സ്‌ഫോടനം നടന്ന ദിവസം മുതല്‍ റിന്‍സണ്‍ ജോസിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാര്‍സണിയ്ക്ക് പേജറുകള്‍ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിന്‍സന്റെ കമ്പനിയാണ് എന്നാണ് വിവരം.

ഇടനിലക്കാരന് 1.3 മില്യണ്‍ പൗണ്ട് ഈ കമ്പനി വഴിയാണ് കൈമാറിയത് എന്നാണ് അറിയുന്നത്. ഇസ്രയേലി സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിച്ചത്. സോഫിയയിലെ റെസിഡന്‍ഷ്യല്‍ വിലാസത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍നിന്ന് ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ കൈമാറിയത്.

പേജറുകളുടെ പണമിടപാട് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ സ്‌ഫോടനങ്ങളില്‍ തയ്വാന്‍ കമ്പനിയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തയ്വാന്‍ കമ്പനി നിഷേധിച്ച് രംഗത്തുവന്നിരുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.

 

Continue Reading

kerala

തൃശ്ശൂര്‍ പൂരം കലക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്.

ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തൃശ്ശൂരിൽ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൃശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടപ്പാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളു. എന്നാലത് ഇപ്പോള്‍ പിണറായി ഭരണത്തില്‍ കാണുകയാണ്. സംഘപരിവാര്‍ മനസ്സുള്ള മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സിപിഎമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സിപിഎമ്മിനെ നയിക്കുന്നത്. അതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീര്‍ണ്ണതയെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending