Connect with us

Education

ഇ- ഗ്രാന്റ് സ്‌കോളര്‍ഷിപ്പ്; കുടിശ്ശികയായത് 548 കോടി

എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.

Published

on

ഇ- ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശ്ശിക 548 കോടി രൂപയെന്ന് കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 410.19 കോടി രൂപയും നല്‍കാനുണ്ട്. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ് സം ഗ്രാന്റ് 6.26 കോടി, ഫീസ്/ഹോസ്റ്റല്‍ ഫീസ്-23.15 കോടി, ഫെലോഷിപ്പ് -2.40 കോടി, സംസ്ഥാന അക്കാദമിക് അലവന്‍സ്- 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി കുടിശ്ശികയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റല്‍ ഫീസ്-15.24 കോടി, മറ്റുള്ളവ – 1.29 കോടിയുമാണ്.

2022-23, 2023-24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ-ഗ്രാന്റ്റ്റ്‌സ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ 2023-24 വര്‍ഷത്തെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ ബജറ്റ് ശീര്‍ഷകങ്ങളില്‍ ലഭ്യമായ തുക പൂര്‍ണമായും വിനിയോഗിച്ച് വിതരണം ചെയ്തു. സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നത് മൂലം ബജറ്റ് ശീര്‍ഷകങ്ങളെക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി. തുക പൂര്‍ണമായും വിനിയോഗിച്ചു കഴിഞ്ഞതിനു ശേഷം അപ്രൂവലായി വന്ന വര്‍ഷത്തെ ഇ- ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകളുടെ തുക വിതരണം ചെയ്യുവാനുണ്ട്.

കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാര്‍ഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവന്‍സ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതാമനവം കേന്ദ്ര സര്‍ക്കാരും നല്‍കുന്നു.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അലവന്‍സുകള്‍ നല്‍കുന്നത്. 2.5 ലക്ഷം വരുമാന പരിധി വരെയുള്ളവര്‍ക്ക് മാത്രമെ സ്‌കോളര്‍ഷിപ്പിന്റെ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ.

എന്നാല്‍ വരുമാന പരിധി ബാധകമാക്കാതെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തുക പൂര്‍ണമായും അനുവദിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങിയതു മൂലം പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷണന്‍ നിയമസഭയില്‍ രേഖാമൂലം കെ.കെ രമയെയും ഐ.സി ബാലകൃഷ്ണനെയും അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

Education

എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകും.

Published

on

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) 2024-25 സാമ്പത്തിക വർഷം എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകും. 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

http://www.minoritywelfare.kerala.gov.in/ ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്
0471 2300524, 0471-2302090, 0471-2300523

Continue Reading

Trending