EDUCATION
വിദ്യാഭ്യാസത്തിന്റെ പവിത്രത നശിപ്പിക്കരുത്

വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്‍ നിന്നുണ്ടാകുന്നത്. പിണറായി സര്‍ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഒന്നിനും ഒരു വ്യവസ്ഥയില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇയ്യിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യ ക്കടലാസുകളാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. എന്നാല്‍ അതിനെ ന്യായീകരിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും വകുപ്പില്‍ നിന്നുമുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. വളരെ ലാഘവത്തോടെയായിരുന്നു സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് സമീപിച്ചത്. എന്നാല്‍ ഇന്നലെ ഹൈക്കോടതിക്കുതന്നെ വകുപ്പിനെതിരെ വടി എടുക്കേണ്ടി വന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നത് പരീക്ഷാ പ്രക്രിയയിലും വിദ്യാര്‍ഥികളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വിദ്യാഭ്യാസ വകുപ്പിന് പാഠമാകേണ്ടതുണ്ട്. പരീക്ഷയുടെ പവിത്രത നിലനിര്‍ത്തണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഉറവിടം കണ്ടു പിടിക്കണമെന്നും എം.എസ് സൊല്യൂഷന്‍ സി.ഇ.ഒയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി പറഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്.
പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പറുകള്‍ ചോരുന്ന സംഭവം ഗൗരവത്തോടെയാണ് കാണേണ്ടത്. ചോദ്യക്കടലാസ് ചോര്‍ത്തിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിന്റെ അറസ്റ്റോടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എം.എസ് സൊലൂഷന്‍സ് സി.ഇ.ഒ ഷുഹൈബ് കീഴടങ്ങുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് നാസര്‍ ചോര്‍ത്തി നല്‍കിയത്. മുന്‍വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയതായി നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന തെളിവുകളായുള്ളത്. കഴിഞ്ഞ ഓണ പരീക്ഷയില്‍ മുന്‍ പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്‍ ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എം.എസ് സൊല്യൂഷന്‍ പ്രവചിച്ചിരുന്നു. ഇതേ പരീക്ഷയില്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന 25ാമത്തെ ചോദ്യവും എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചതാണ്. ഇക്കഴിഞ്ഞ അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പത്താംക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുള്ള എല്ല ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സ പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇക്കുറി ആറ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യപേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍നിന്ന് തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതായി വ്യക്തമായിരുന്നു.
ചോദ്യക്കടലാസ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കിയതും മറ്റൊരു പ്രഹസനമാണ്. അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെതിരെ സര്‍ക്കാര്‍ തലത്തില്‍ എന്ത് വകുപ്പുതല നടപടിയാണ് സ്വീകരിക്കാനാകുകയെന്നത് കണ്ടറിയണം.
നമ്മുടെ പവിത്രമായ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി കഷ്ടത്തിലാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണം.
EDUCATION
ബി.ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.
വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.
EDUCATION
കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു
5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.
വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.
എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.
പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.
മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.
EDUCATION
സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala3 days ago
അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന് അറസ്റ്റില്‍
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്